വിഴിഞ്ഞം: ട്രോളിംഗ് നിരോധന കാലത്ത് വിഴിഞ്ഞത്തെ സ്വാഭാവിക മത്സ്യബന്ധനത്തിന് കനത്ത തിരിച്ചടി. തുടർച്ചയായ മുന്നറിയിപ്പുകാരണം മത്സ്യത്തൊഴിലാളികൾ കടലിൽ പോകുന്നില്ല. പട്ടിണിമാറ്റാൻ വിലക്ക് മറികടന്നു കടലിൽ പോകുന്നവർക്കു തന്നെ കിട്ടുന്ന മത്സ്യങ്ങൾക്ക് പൊള്ളുന്ന വിലയും. ട്രോളിംഗ് നിരോധനകാലത്ത് പല തുറകളിൽ നിന്നും മത്സ്യബന്ധനത്തിനായി തൊഴിലാളികൾ വിഴിഞ്ഞത്ത് എത്താറുണ്ട്. വിഴിഞ്ഞത്തിന്റെ പ്രകൃതിപരമായ പ്രത്യേകതയാണ് ഇതിനു കാരണം. എന്നാൽ മത്സ്യങ്ങളുടെ ലഭ്യതക്കുറവും കടലിൽ ഇറങ്ങാൻ കഴിയാത്തതും മത്സ്യത്തൊഴിലാളികളെ വലയ്ക്കുകയാണ്. കഴിഞ്ഞ മാസം പകുതിയോടെ കിട്ടേണ്ട കൊഞ്ച് വളരെക്കുറച്ചു ലഭിച്ചതൊഴിച്ചാൽ മറ്റുമത്സ്യങ്ങൾ ലഭിച്ചിട്ടില്ലെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. ഇപ്പോൾ അയല, ചൂര എന്നിവയും വാളയും പെടേണ്ടതാണ്. എന്നാൽ തീരത്ത് ഇപ്പോഴും നിരാശ തുടരുകയാണ്. ഇത്തവണ കണവ ലഭിച്ചില്ല. കടൽക്ഷോഭത്തെ വകവയ്ക്കാതെ ജീവൻ പണയംവച്ചും കടലിൽ പോയിവരുന്ന മത്സ്യത്തൊഴിലാളികളുടെ വള്ളങ്ങളിൽ ലഭിക്കുന്ന ചെറിയ അളവിലെ മത്സ്യങ്ങൾക്ക് വൻ വിലയാണെന്നത് വാങ്ങാനെത്തുന്നവരെയും അമ്പരപ്പിക്കുകയാണ്. അയല, മത്തി എന്നിവയുടെ വില കേട്ട് മൂക്കത്ത് വിരൽ വയ്ക്കേണ്ട അവസ്ഥയാണുള്ളത്.
മണ്ണെണ്ണ വില ഇരുട്ടടിയായി
ഇപ്പോൾ കടലിൽ പോയിവരുന്നതിന് മണ്ണെണ്ണ ഉൾപ്പെടെ 10000 ത്തോളം രൂപ ചെലവാകുന്നുണ്ട്. വിലവർദ്ധവിനൊപ്പം തൊഴിലാളികൾക്ക് നൽകിയിരുന്ന മണ്ണെണ്ണയുടെ ക്വാട്ട വെട്ടിക്കുറച്ചതും തിരിച്ചടിയായി. മത്സ്യഫെഡ്‌വഴി കൊടുക്കുന്ന മണ്ണെണ്ണ 142 രൂപയോളമായി. കരിഞ്ചന്തയിൽ 170 രൂപയും.
ദുരിതം മാത്രം
വലിയ ചൂര പ്രതീക്ഷിച്ച് ഉൾക്കടലിൽ പോകുന്നവർ ഇപ്പോൾ കടക്കെണിയിലായ അവസ്ഥയാണ്. രാത്രി 12 മണിയോടെ വിഴിഞ്ഞത്തു നിന്നു കടലിൽ പോകുന്നവർ പിറ്റേ ദിവസം പതിനൊന്നിനാണ് തീരത്ത് എത്തുന്നത്.
നഷ്ടമായതിനാൽ പലരും ഭീമമായ കടക്കെണിയിലാണ്. ചെറുമീനുകൾ ലഭിക്കുന്നുണ്ടെങ്കിലും വൻ വില കൊടുക്കേണ്ടിവരുന്നു. തുറമുഖ നിർമ്മാണത്തോടനുബന്ധിച്ച് കമ്പവല നിരോധനമേർപ്പെടുത്തിയിരിക്കുന്നതിനാൽ കടൽക്ഷോഭമുള്ളപ്പോൾ കരയിൽ നിന്നുള്ള മത്സ്യബന്ധനവും നിലച്ചിരിക്കുകയാണ്.
വില കുതിക്കുന്നു
താരതമ്യേന വിലക്കുറവുള്ള മത്തിക്കും അയലയ്ക്കും വിപണിയിൽ വൻ വിലയാണ്. കടൽക്ഷോഭം കാരണം മത്സ്യബന്ധനം തടസപ്പെടുന്നതും മത്സ്യത്തിന്റെ ലഭ്യത കുറയുന്നതുമാണ് വില കൂടാൻ കാരണം. വിലക്കയറ്റം കാരണം മത്സ്യം വാങ്ങാൻ ആളുകൾ എത്താത്തതിനാൽ തൊഴിലാളികളും പ്രയാസത്തിലാണ്.
40 രൂപയിൽ താഴെ മാത്രം വിലയുണ്ടായിരുന്ന മത്തിക്ക് മാർക്കറ്റിൽ 200 രൂപയിലധികമാണ് വില. മലയാളികളുടെ ഇഷ്ട മത്സ്യമായ അയല തീവില കൊടുത്താലും കിട്ടാനില്ല. ചൂടുകൂടിയതോടെ തീരക്കടലിൽ നിന്ന് മത്സ്യങ്ങൾ അകന്നു നിൽക്കുന്നതാണ് പ്രധാന കാരണം.
കാലവർഷം ചതിച്ചു
ഈ വർഷം കാലവർഷം ചതിച്ചതാണ് മത്സ്യലഭ്യത കുറയാൻ കാരണമെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു. നല്ല മഴ ലഭിച്ചാൽ മാത്രമേ മത്സ്യം ലഭിക്കാറുള്ളൂ. മഴ പെയ്ത് കടലിന്റെ അടിത്തട്ട് തണുത്താൽ മാത്രമേ കൊഞ്ചും കണവയും ഉൾപ്പെടെയുള്ളവ ലഭിക്കൂ. എന്നാൽ മഴപെയ്തു തുടങ്ങിയപ്പോൾ കാറ്റ് ശക്തമായതോടെ കടലിൽ ഇറങ്ങുന്നത് വിലക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |