തലശ്ശേരി: വന്ധ്യതാ ചികിത്സാ കേന്ദ്രം തുടങ്ങാൻ സഹായ വാഗ്ദാനം നൽകി ഗൈനക്കോളജിസ്റ്റ് ഡോ. വേണുഗോപാലിനെ കബളിപ്പിച്ച് 1.32 കോടി രൂപ തട്ടിപ്പു നടത്തിയ കേസിൽ ആറാം പ്രതിയുടെ മുനകൂർ ജാമ്യഹരജി കോടതി തള്ളി. ഒളിവിൽ കഴിയുന്ന തൃശൂർ എളന്തുരുത്തിയിലെ കെ.പി രാജുവിന്റെ ഹർജിയാണ് തലശേരി ജില്ലാ സെഷൻസ് കോടതി ജഡ്ജ് ജോബിൻ സെബാസ്റ്റ്യൻ തള്ളിയത്.
പാമ്പിൻ വിഷം കടത്ത് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് രാജുവെന്നാണു പൊലീസ് നൽകിയ റിപ്പോർട്ട്. കൊടകര കുഴൽപണക്കേസിലും മറ്റും പ്രതിയായ തലശ്ശേരി എടത്തിലമ്പലം സ്വദേശിയും ഭാര്യയും കേസിൽ കൂട്ടുപ്രതികളാണ്. സ്ത്രീകൾ ഉൾപ്പെടെ എട്ടുപേരാണ് ഡോക്ടറെ കബളിപ്പിച്ച കേസിൽ കുറ്റാരോപിതരായി ഒളിവിൽ കഴിയുന്നത്. വന്ധ്യതാ ക്ലിനിക്ക് തുടങ്ങാനായി തൃശൂരിലെ ബാങ്കിൽ നിന്നു വായ്പയെടുത്തു തരാമെന്ന് വിശ്വസിപ്പിച്ചാണ് സംഘം ഡോക്ടറെ കബളിപ്പിച്ചത്.
വായ്പയ്ക്കു ഈട് നല്‍കാൻ സ്വത്തില്ലെന്നു പറഞ്ഞപ്പോൾ എല്ലാം ഞങ്ങൾ ശരിയാക്കാമെന്നും വായ്പയുടെ പകുതി നല്‍കിയാൽ മതിയെന്നുമായിരുന്നു സംഘം ഉപാധി നല്‍കിയത്. ഒന്നാം പ്രതി ഡോക്ടറിൽ നിന്ന് ചെക്കുകൾ വാങ്ങി പണം തട്ടിയെടുക്കുകയായിരുന്നു. പ്രോസിക്യൂഷനു വേണ്ടി ജില്ലാ പബ്ലിക്ക് പ്രോസിക്യൂട്ടർ കെ. അജിത്ത് കുമാർ ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |