തിരുവനന്തപുരം: മന്ത്രി സജി ചെറിയാന്റെ പ്രസംഗം വിവാദമായിരിക്ക, രാഷ്‌ട്രീയ കേരളത്തിന്റെ മനസിലെത്തുന്നത് മന്ത്രി സ്ഥാനത്ത് നിന്നുളള ആർ.ബാലകൃഷ്‌ണപിള്ളയുടെ രാജിക്ക് ഇടയാക്കിയ പഞ്ചാബ് മോഡൽ പ്രസംഗം. 'കേരളത്തിന് അനുവദിച്ച റെയിൽവേ കോച്ച് ഫാക്‌ടറി പഞ്ചാബിലേക്ക് പോയി. ഭൂട്ടാസിംഗിന് പോലും കടന്നുചെല്ലാൻ വയ്യാത്ത പഞ്ചാബാണ്. കേരളത്തിന് അർഹമായത് കിട്ടണമെങ്കിൽ പഞ്ചാബിൽ സംഭവിക്കുന്നതെല്ലാം കേരളത്തിലും നടക്കണം. അതിന് ചോരയും നീരുമുള്ള യുവാക്കൾ രംഗത്തിറങ്ങണം". 1985ൽ എറണാകുളം രാജേന്ദ്ര മൈതാനിയിൽ നടന്ന കേരളാ കോൺഗ്രസ് സമ്മേളനത്തിൽ ആർ. ബാലകൃഷ്‌ണപിള്ള നടത്തിയ ഈ പ്രസംഗമാണ് പഞ്ചാബ് മോഡൽ.
പഞ്ചാബിൽ വിഘടനവാദം കത്തിനിൽക്കുന്ന സമയമായിരുന്നു അത്. പഞ്ചാബുകാരെ പ്രീതിപ്പെടുത്താനാണ് പ്രധാനമന്ത്രി രാജീവ് ഗാന്ധി ഇപ്രകാരം ചെയ്‌തതെന്ന് പിള്ള വിശ്വസിച്ചു. സത്യപ്രതിജ്ഞാ ലംഘനം നടത്തിയ പിള്ള രാജിവയ്‌ക്കണമെന്ന ആവശ്യമുയർന്നു. തന്റെ പ്രസംഗത്തിലേത് കലാപ ആഹ്വാനമായിരുന്നില്ലെന്ന് പിള്ള ആവർത്തിച്ച് വ്യക്തമാക്കിയെങ്കിലും, ഹൈക്കോടതി ഇടപെട്ടതോടെ പിള്ളയ്ക്ക് കരുണാകരൻ മന്ത്രിസഭയിലെ വൈദ്യുതി മന്ത്രി സ്ഥാനം ഒഴിയേണ്ടിവന്നു.
തന്റെ മന്ത്രി സ്ഥാനം തെറിപ്പിക്കാൻ യൂത്ത് കോൺഗ്രസ് നേതാവ് ജി. കാർത്തികേയനെ മുന്നിൽനിറുത്തി കരുണാകരൻ കളിച്ച കളിയായിരുന്നു അന്നത്തെ വിവാദത്തിന്
പിന്നിലെന്ന് ബാലകൃഷ്‌ണ പിള്ളയുടെ ആത്മകഥയിൽ സൂചിപ്പിച്ചിട്ടുണ്ട്.
ബാലകൃഷ്‌ണപിള്ളയുടെ പ്രസംഗത്തെക്കാൾ ഗുരുതരമാണ് സജി ചെറിയാന്റെ പരാമർശങ്ങളെന്ന് മുതിർന്ന മാദ്ധ്യമപ്രവർത്തകൻ കെ.ജി. പരമേശ്വരൻ നായർ പറഞ്ഞു.
ഇത്തരമൊരു പ്രസംഗം നടത്തിയ മന്ത്രിക്ക് അധികാരത്തിൽ തുടരാൻ അർഹതയില്ല. വിഷയം കോടതിക്ക് മുന്നിലെത്തിയാൽ പിളളയുടെ ഗതി തന്നെയാകും സജി ചെറിയാനും ഉണ്ടാവുകയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |