കൊച്ചി: മന്ത്രി സജിചെറിയാന്റെ പരാമർശങ്ങൾ അനുചിതം മാത്രമല്ല, സത്യപ്രതിജ്ഞാ ലംഘനത്തിന്റെ പരിധിയിൽ വരുന്നതുമാണെന്ന് അഡ്വ.എ.ജയശങ്കർ പറഞ്ഞു. ഇന്ത്യൻ ഭരണഘടന വിമർശനത്തിന് അതീതമല്ല. ഭരണഘടന തയ്യാറാക്കിയ സമയത്തും അതിനുശേഷവും ഇപ്പോഴും പല വിമർശനങ്ങളുമുണ്ടായിട്ടുണ്ട്. ഇനിയും ഉണ്ടാകാൻ സാദ്ധ്യതയുണ്ട്. പക്ഷേ, ഭരണഘടന തൊട്ടു സത്യം ചെയ്ത് ഭരണഘടനയോടും അതിന്റെ കീഴിലുള്ള നിയമ സംവിധാനത്തോടും നിർവ്യാജമായ കൂറും വിശ്വാസ്യതയും പുലർത്തിക്കൊള്ളാം എന്നു സത്യവാചകം ചൊല്ലി അധികാരത്തിലേറിയ ഒരു മന്ത്രി, ഭരണഘടനയെ വിമർശിക്കുന്നത് തികച്ചും തെറ്റാണ്, അനുചിതമാണ്, ഭരണഘടനാ ലംഘനത്തിന്റെ പരിധിയിൽ വരുന്ന കാര്യമാണ്. അതിലുപരി, മന്ത്രി സജി ചെറിയാൻ നടത്തിയത് ഭരണഘടനയുടെ അടിസ്ഥാന തത്ത്വങ്ങൾ പോലും മനസിലാക്കാതെയുള്ള വിമർശനമാണ്. അല്ലെങ്കിൽ അവഹേളനമാണ്.
ഇന്ത്യൻ ഭരണഘടന ബ്രിട്ടീഷുകാർ തയ്യാറാക്കി ഇന്ത്യക്കാരുടെ പേരിൽ നടപ്പാക്കിയതല്ല. സ്വാതന്ത്ര്യ പ്രാപ്തിക്കുശേഷമാണ് ഡോ. അംബേദ്‌കർ ചെയർമാനായ ഡ്രാഫ്റ്റിംഗ് കമ്മിറ്റി ഉണ്ടാക്കിയത്. അവർ തയ്യാറാക്കിയ കരട് ഭരണഘടന വിപുലമായ ചർച്ചകൾക്കുശേഷമാണ് ഭരണഘടനാ അസംബ്ളി പാസാക്കിയത്. തുല്യതയ്ക്കു വേണ്ടിയുള്ള അവകാശം, സഞ്ചാര സ്വാതന്ത്ര്യം, മതസ്വാതന്ത്ര്യം, തൊഴിൽ ചെയ്തു ജീവിക്കാനുള്ള അവകാശം, ചൂഷണത്തിനെതിരെയുള്ള അവകാശം എന്നിവയെല്ലാം ഭരണഘടന ഉറപ്പു നൽകുന്നു. ഭരണഘടനയുടെ നിർദ്ദേശക തത്ത്വങ്ങളിൽപെട്ട 39,41,42,43 എന്നീ അനുച്‌ഛേദങ്ങളിൽ തൊഴിലാളികളുടെയും സ്ത്രീകളുടെയും കുട്ടികളുടെയുമൊക്കെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള വ്യവസ്ഥകൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |