തിരുവനന്തപുരം: ആലപ്പുഴയിൽ വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ മുന്നണിപ്പോരാളിയായി, രാഷ്ട്രീയത്തിന്റെ പടവുകൾ കയറിയാണ് സജി ചെറിയാൻ മന്ത്രിപദം വരെ എത്തിയത്. സി. പി. എമ്മിന്റെ തലയെടുപ്പുള്ള നേതാക്കളിലൊരാളായി വളർന്ന സജി ചെറിയാനെ നാലു വർഷങ്ങൾക്കിടെ പലതവണ നാക്ക് ചതിച്ചു. എല്ലാം വിവാദമായി. സ്വന്തം പ്രതിഛായയിൽ മാത്രമല്ല, പാർട്ടിയുടെയുംസർക്കാരിന്റെയും മേലും ചെളി തെറിപ്പിക്കുകയും ചെയ്തു.
ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ ജയിച്ച് നിയമസഭയിൽ എത്തിയ സജിയുടെ വാക്കുകൾ ആദ്യം വഴി തെറ്റിയത് 2018ലെ പ്രളയകാലത്താണ്. അടിയന്തര സഹായം കിട്ടിയില്ലെങ്കിൽ ആയിരങ്ങൾ മരിച്ചുവീഴുമെന്ന സമൂഹമാദ്ധ്യമങ്ങളിലെ അദ്ദേഹത്തിന്റെ വിലാപം ഇടത് സർക്കാരിന്റെ നെഞ്ചത്താണ് തറച്ചത്. ഹെലികോപ്ടർ സഹായത്തിനായി കാലുപിടിച്ച് എം.എൽ.എ അപേക്ഷിച്ചതും സർക്കാരിന് ക്ഷീണമായി.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ്, 2020 ജൂലായിൽ ഇട്ട ഫേസ്ബുക്ക് പോസ്റ്റാണ് അടുത്ത വിവാദം. രാഷ്ട്രീയക്കാർ 55 വയസിൽ വിരമിക്കണമെന്നായിരുന്നു പോസ്റ്റ്. തന്റെ പാർട്ടി തന്നെ ഇത് ആദ്യം ആലോചിക്കുമെന്നാണ് പ്രതീക്ഷയെന്നും കുറിച്ചു. 55 വയസിൽ കൂടുതലുള്ള ജില്ലയിലെ പല നേതാക്കളും സ്ഥാനാർത്ഥി മോഹവുമായി നിൽക്കുമ്പോൾ വന്ന സജിയുടെ പോസ്റ്റിൽ ദുഷ്ടബുദ്ധിയാണെന്ന ആക്ഷേപം ഉയർന്നിരുന്നു.
2021-ലെ തിരഞ്ഞെടുപ്പ് കഴിഞ്ഞ് മന്ത്രിയായ ശേഷവും അദ്ദേഹത്തിന്റെ നാക്ക് അനുസരണക്കേട് തുടങ്ങി. ദത്തുവിവാദത്തിൽ സ്വന്തം കുഞ്ഞിന് വേണ്ടി നിയമപോരാട്ടം നടത്തിയ യുവതിയെക്കുറിച്ചുള്ള 'മൊഴി'കൾ വിനയായി. സർക്കാരിനെ നിർത്തിപ്പൊരിക്കാൻ പലർക്കും കിട്ടിയ തീക്കനലായി സജിയുടെ പരാമർശം.
സിൽവർ ലൈൻ പ്രശ്നം തിളച്ചുനിൽക്കുമ്പോഴും സജിയുടെ നാക്കിന്റെ താളം തെറ്റി. സിൽവർ ലൈനിന്റെ ഇരുവശവും ബഫർസോൺ ഉണ്ടാവില്ലെന്ന് അദ്ദേഹം തറപ്പിച്ചങ്ങ് തട്ടി. ഉടൻ വന്നു കോടിയേരിയുടെ തിരുത്ത്, ബഫർസോൺ ഉണ്ടാവുമെന്ന്. പാർട്ടി സെക്രട്ടറി പറഞ്ഞതാണ് ശരി, മനുഷ്യന് തെറ്രുപറ്റാമല്ലോ എന്നെല്ലാം പറഞ്ഞ് സജിചെറിയാൻ തടി ഊരിയെങ്കിലും വിവാദമായി. അതിന്റെയെല്ലാം ക്ഷീണം ഒന്നുമാറി മിടുക്കനായി നിൽക്കുമ്പോഴാണ് കഴിഞ്ഞ ദിവസം മല്ലപ്പള്ളിയിൽ നടത്തിയ പ്രസംഗം. നാവിൽ വിളഞ്ഞ കുന്തവും കൊടച്ചക്രവുമൊക്കെ എടുത്ത് ഇന്ത്യൻ ഭരണഘടനയെ തന്നെ ചാമ്പിക്കളഞ്ഞു.
ജുഡിഷ്യറിയെയും വെറുതേവിട്ടില്ല
മല്ലപ്പള്ളിയിൽ മന്ത്രി സജി ചെറിയാൻ നടത്തിയ പ്രസംഗത്തിൽ ജുഡിഷ്യറിയെ കുറ്റപ്പെടുത്തുന്ന ആ വാക്കുകൾ ഇപ്രകാരമാണ്:`......അംബാനിക്കും അദാനിക്കും ഇൗ പണമെല്ലാം എവിടുന്നാണ്. പാവപ്പെട്ടവന്റെ അദ്ധ്വാനത്തിൽ നിന്ന് ലഭിക്കുന്ന മിച്ച മൂല്യം ഉപയോഗപ്പെടുത്തിക്കൊണ്ട് പാവങ്ങളെ ചൂഷണം ചെയ്ത്, അവന് ശമ്പളം കൊടുക്കാതെ, അവന്റെ അദ്ധ്വാനത്തിന്റെ ഫലം.
എട്ട് മണിക്കൂർ ജോലി എന്ന് പറഞ്ഞിട്ട് നമ്മുടെ നാട്ടിൽ പതിനാറും പതിനെട്ടും മണിക്കൂർ ജോലി ചെയ്യുമ്പോൾ ഇന്ത്യൻ ഭരണഘടന അവർക്ക് സംരക്ഷണം കൊടുക്കുന്നുണ്ടോ. നാട്ടിലുണ്ടാകുന്ന ഏതു പ്രശ്നങ്ങളുടെയും കാരണക്കാർ തൊഴിലാളി സംഘടനകളാണന്നല്ലേ ആക്ഷേപിക്കുന്നത്. ജുഡിഷ്യറി അവരുടെ കൂടുണ്ടോ. ഉടനെ കോടതി ചോദിക്കും എന്തിനാണ് തൊഴിലാളികൾ സമരം ചെയ്തതെന്ന്..'
പ്രസംഗം പുറത്തുവന്നതിനെ തുടർന്ന് മന്ത്രിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫും ബി.ജെ.പിയുമടക്കമുളള പ്രതിപക്ഷ സംഘടനകൾ മന്ത്രിയുടെ കോലം കത്തിച്ചു. പന്തം കൊളത്തി പ്രകടനവും നടത്തി.
വള്ളച്ചൊടിച്ചു: ജില്ലാ സെക്രട്ടറി
വിവാദ പ്രസംഗം പാർട്ടി ഏരിയാ കമ്മിറ്റിയുടെ ഫേസ് ബുക്ക് പേജിൽ നിന്ന് നീക്കം ചെയ്തതിനു പിന്നാലെ, സി.പി.എം ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു മന്ത്രിയെ ന്യായീകരിച്ചു.
മനാേഹരമായ ഭരണഘടനയുണ്ടായിട്ടും നമ്മുടെ രാജ്യത്തെ ജനങ്ങൾ വലിയ തോതിൽ ചൂഷണത്തിനിരയാകുന്നുവെന്ന മന്ത്രി സജി ചെറിയാന്റെ പരാമർശം മാദ്ധ്യമങ്ങൾ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്ന് ഉദയഭാനു പറഞ്ഞു. പ്രസംഗത്തിലെ ഏതാനും ഭാഗങ്ങൾ അടർത്തിയെടുത്ത് മന്ത്രിയെ അപകീർത്തിപ്പെടുത്തുകയാണ്. രാജ്യത്ത് പട്ടിണിപ്പാവങ്ങളും പോഷകാഹാരമില്ലാത്ത കുട്ടികളുമുണ്ട്. നാൽപ്പത് കോടി ആളുകൾക്ക് വീടില്ല. നല്ല ഭരണഘടനയുണ്ടായിട്ടും നാട്ടിലെ സ്ഥിതി ഇതാണെന്നായിരുന്നു മന്ത്രി പ്രസംഗത്തിൽ ചൂണ്ടിക്കാട്ടിയതെന്ന് ഉദയഭാനു പറഞ്ഞു.മന്ത്രി പ്രസംഗിച്ച വേദിയിൽ ജില്ലാ സെക്രട്ടറിയും ഉണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |