തിരുവനന്തപുരം:ഭരണഘടനയുടെ മഹത്വം അറിയാത്ത മന്ത്രി സജി ചെറിയാന് അധികാരത്തിൽ തുടരാൻ യോഗ്യതയില്ലെന്നും, ബുദ്ധിയും വിവേകവുമുണ്ടെങ്കിൽ മുഖ്യമന്ത്രി അദ്ദേഹത്തെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്നും കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എം.പി. വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
മന്ത്രിയെ പുറത്താക്കാൻ മുഖ്യമന്ത്രി തയ്യാറായില്ലെങ്കിൽ കോൺഗ്രസ് നിയമനടപടി സ്വീകരിക്കും. ശക്തമായ ജനകീയ പ്രതിഷേധം സംഘടിപ്പിക്കും. മന്ത്രിക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കണം. എം.എൽ.എ സ്ഥാനവും സജി ചെറിയാൻ രാജിവയ്ക്കണം. ഈ വിഷയത്തിൽ സി.പി.എം ജനറൽ സെക്രട്ടറി സീതാറം യെച്ചൂരിയും നിലപാട് വ്യക്തമാക്കണം. ഭരണഘടനയോട് ബഹുമാനമില്ലാത്ത മന്ത്രിയെ സഹിക്കേണ്ട ബാദ്ധ്യത കേരളജനതയ്ക്കില്ല. മതേതരത്വം ഒരു മോശം കാര്യമാണെന്ന് മന്ത്രിക്ക് തോന്നിയത് ആർ.എസ്.എസ്, എസ്.ഡി.പി. ഐ തുടങ്ങിയ പുതിയ സഖ്യകക്ഷികളുടെ സ്വാധീനം കൊണ്ടാണ്. രാജ്യസ്നേഹത്തേക്കാൾ ചൈനാ പ്രേമം പ്രകടിപ്പിച്ചവരാണ് സി.പി.എമ്മുകാർ. രാജ്യത്തോട് കൂറുപുലർത്താത്ത സി.പി.എമ്മുകാർക്ക് ഈ രാജ്യത്ത് താമസിക്കാൻ എന്തു യോഗ്യതയാണുള്ളത്. മോന്തായം വളഞ്ഞാൽ 64 വളയുമെന്ന പഴമൊഴി അർത്ഥവത്താക്കുന്നതാണ് സി.പി.എം നേതാക്കളുടെ പ്രതികരണങ്ങൾ.
മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണം ഉയർന്ന പശ്ചാത്തലത്തിൽ നിലവിലെ രാഷ്ട്രീയ അന്തരീക്ഷം മാറ്റാനുള്ള ബോധപൂർവ്വമായ ശ്രമമാണോ ഇതെല്ലാമെന്നും സംശയിക്കേണ്ടിരിക്കുന്നുവെന്ന് സുധാകരൻ പറഞ്ഞു.
രാജി വച്ചില്ലെങ്കിൽനിയമനടപടി: വി.ഡി.സതീശൻ
ഭരണഘടനയെ തള്ളിപ്പറഞ്ഞ മന്ത്രി സജിചെറിയാൻ ഉടൻ രാജി വയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആവശ്യപ്പെട്ടു. രാജിവച്ചില്ലെങ്കിൽ പുറത്താക്കാൻ മുഖ്യമന്ത്രി തയാറാകണം. അല്ലെങ്കിൽ യു.ഡി.എഫ് നിയമപരമായ വഴികൾ തേടുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
ഭരണഘടനക്കെതിരെ പ്രസംഗിച്ച മന്ത്രി സജി ചെറിയാൻ സത്യപ്രതിജ്ഞാ ലംഘനമാണ് നടത്തിയത്. ഭരണഘടനയോട് കൂറ് കാട്ടുമെന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലെത്തിയ മന്ത്രി യാതൊരു അടിസ്ഥാനവുമില്ലാതെ ഇന്ത്യൻ ഭരണഘടനയെ തള്ളിപ്പറഞ്ഞു. അംബേദ്ക്കർ ഉൾപ്പെടെയുള്ള ഭരണഘടനാ ശില്പികളെയും അപമാനിച്ചു. ജനാധിപത്യം, മതേതരത്വം എന്നീ വാക്കുകളെപ്പോലും അപമാനിച്ചു. ജനാധിപത്യവും മതേതരത്വവും കുന്തവും കൊടച്ചക്രവുമാണെന്നാണ് മന്ത്രി പറഞ്ഞത്.
ഇന്ത്യൻ ഭരണഘടന തൊഴിലാളികളെ ചൂഷണം ചെയ്യുകയാണെന്ന വിവരം മന്ത്രിക്ക് എവിടെ നിന്നാണ് കിട്ടിയത്? മന്ത്രി ഇന്ത്യൻ ഭരണഘടന വായിച്ച് നോക്കിയിട്ടുണ്ടോ? അതിന്റെ മഹത്വവും പവിത്രതയും എന്താണെന്ന് അറിയുമോ? -സതീശൻ ചോദിച്ചു.
സജി ചെറിയാന്റെ രാജിഎഴുതി വാങ്ങണം: വി.മുരളീധരൻ
ഭരണഘടനയ്ക്ക് എതിരായ മന്ത്രി സജി ചെറിയാന്റെ പ്രസംഗം നിയമലംഘനവും സത്യപ്രതിജ്ഞാ ലംഘനവുമാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ സജി ചെറിയാന്റെ രാജി എഴുതി വാങ്ങണം.
ഭരണഘടനാ ലംഘനത്തിന് മുഖ്യമന്ത്രി ഒത്താശ ചെയ്യുകയാണ്. രാജ്യം മുഴുവൻ ഭരണഘടനാ സംരക്ഷകരുടെ വേഷം കെട്ടിനടന്ന സി.പി.എമ്മിന്റെ ഭരണഘടനാ സ്നേഹം കാപട്യമെന്ന് തെളിഞ്ഞു. രാജ്യവിരുദ്ധ പ്രസ്താവനകൾ ആവർത്തിച്ച ശേഷം നാക്കുപിഴയെന്ന വാദം അംഗീകരിക്കാനാകില്ല. അവകാശങ്ങൾ സ്ഥാപിച്ചുകിട്ടാൻ കോടതിയെ സമീപിക്കാൻ വകുപ്പില്ലെന്ന മന്ത്രിയുടെ വാദം പരിഹാസ്യമാണ്. അധികാരത്തിൽ കടിച്ചുതൂങ്ങാനാണ് ഉദ്ദേശ്യമെങ്കിൽ സജി ചെറിയാനെ പുറത്താക്കുംവരെ ബി.ജെ.പിയുടെ പ്രതിഷേധം സർക്കാർ കാണും. ജനാധിപത്യവും മതേതരത്വവും കുടച്ചക്രവും കുന്തവുമാണെന്ന് പറയുന്ന നേതാക്കൾ അണികളെ ഭരണഘടനാ സംരക്ഷണത്തിന് തെരുവിലിറക്കുന്നത് ഇരട്ടത്താപ്പാണ്. മതഗ്രന്ഥത്തെക്കാൾ വിശുദ്ധിയോടെ കൂറും വിശ്വാസ്യതയും പുലർത്തേണ്ട ഇന്ത്യൻ ഭരണഘടനയെ തള്ളിപ്പറയുന്ന മന്ത്രിയുടെ സേവനം നാടിന് ആവശ്യമില്ലെന്നും വി.മുരളീധരൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |