അഞ്ചാം ടെസ്റ്റിൽ ഇംഗ്ളണ്ടിന് ചരിത്ര ചേസിംഗ് വിജയം
പരമ്പര 2-2ന് സമനിലയിൽ
എഡ്ജ്ബാസ്റ്റൺ : ചരിത്രത്താളുകളിലേക്ക് ചേർത്തുവച്ച ചേസിംഗിലൂടെ ഇന്ത്യയ്ക്കെതിരായ അഞ്ചാം ടെസ്റ്റിൽ അത്യുജ്ജ്വല വിജയം നേടിയ ഇംഗ്ളണ്ട് അഞ്ചുമത്സര പരമ്പര 2-2ന് സമനിലയിലാക്കി.
ഇന്നലെ എഡ്ജ് ബാസ്റ്റണിൽ അവസാനിച്ച അഞ്ചാം ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യ നൽകിയ 378 റൺസിന്റെ ലക്ഷ്യം മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ഇംഗ്ളണ്ട് മറികടന്നു. 132 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയ ശേഷമാണ് ഇന്ത്യ തോറ്റത്. രണ്ടാം ഇന്നിംഗ്സിൽ പുറത്താകാതെ സെഞ്ച്വറികൾ നേടിയിരുന്ന ജോ റൂട്ടും (142 നോട്ടൗട്ട്) ജോണി ബെയർ സ്റ്റോയും (114 നോട്ടൗട്ട്) ചേർന്നാണ് ആതിഥേയർക്ക് ചരിത്രത്തിൽ ഇടംപിടിച്ച വിജയമൊരുക്കിയത്. ആദ്യ ഇന്നിംഗ്സിലും സെഞ്ച്വറി(106) നേടിയിരുന്ന ബെയർസ്റ്റോയാണ് മാൻ ഒഫ് ദ മാച്ച്.പരമ്പരയിലാകെ 737 റൺസും രണ്ട് വിക്കറ്റുകളും നേടിയിരുന്ന ജോ റൂട്ട് പ്ളേയർ ഒഫ് ദ സിരീസായി.
കഴിഞ്ഞ വർഷം പരമ്പരയിലെ നാലു ടെസ്റ്റുകൾ പൂർത്തിയാക്കിയപ്പോഴാണ് ഇന്ത്യൻ ക്യാമ്പിലെ കൊവിഡ് ബാധയെത്തുടർന്ന് അഞ്ചാം ടെസ്റ്റ് മാറ്റിവയ്ക്കേണ്ടിവന്നിരുന്നത്. ആ മത്സരമാണ് ഇപ്പോൾ നടത്തിയത്. 2-1 എന്ന എന്ന നിലയിൽ ഇന്ത്യ മുന്നിട്ട് നിന്നപ്പോഴാണ് കളി മാറ്റേണ്ടിവന്നത്.
സ്കോർ ബോർഡ്
ഇന്ത്യ ഒന്നാം ഇന്നിംഗ്സ് 416
റിഷഭ് പന്ത് 146, രവീന്ദ്ര ജഡേജ104
ആൻഡേഴ്സൺ 5/60
ഇംഗ്ളണ്ട് ഒന്നാം ഇന്നിംഗ്സ് 284
ബെയർസ്റ്റോ106,ബില്ലിംഗ്സ് 36
സിറാജ് 4/66,ബുംറ 3/68
ഇന്ത്യ രണ്ടാം ഇന്നിംഗ്സ് 245
പുജാര 66,റിഷഭ് പന്ത് 57
ബെൻ സ്റ്റോക്സ് 4/33
ഇംഗ്ളണ്ട് രണ്ടാം ഇന്നിംഗ്സ് 378/3
ബുംറ 2/74
വിജയമൊരുക്കിയ ജോ ആൻഡ് ജോ
രണ്ടാം ഇന്നിംഗ്സിൽ 378 റൺസ് വിജയലക്ഷ്യവുമായി നാലാം ദിവസം ലഞ്ചിന് ശേഷമാണ് ഇംഗ്ളണ്ട് ചേസിംഗിന് ഇറങ്ങിയത്.ഒന്നാം വിക്കറ്റിൽ തകർത്തടിച്ച സാക്ക് ക്രാവ്‌ലിയും (46) അലക്സ് ലീസും (56) ചേർന്ന് 107 റൺസിലെത്തിച്ചപ്പോഴാണ് ബുറംയ്ക്ക് ക്രാവ്‌ലിയെ ബൗൾഡാക്കി ആദ്യ വിക്കറ്റ് വീഴ്ത്താനായത്.തുടർന്ന് ലീസും ഒല്ലീ പോപ്പും (0) കൂടാരം കയറിയപ്പോൾ ഇംഗ്ളണ്ട് 109/3. തുടർന്നാണ് ജോ റൂട്ടും ജോണി ബെയർ സ്റ്റോയും ക്രീസിൽ ഒരുമിക്കുന്നത്. അപ്പോൾ ജയിക്കാൻ വേണ്ടിയിരുന്നത് 269 റൺസാണ്.
കഴിഞ്ഞ മൂന്ന് ടെസ്റ്റുകളിലും കിവീസിനെചേസ് ചെയ്ത് തോൽപ്പിച്ചിരുന്ന അതേ ആത്മവിശ്വാസത്തോടെ ജോ-ജോ സഖ്യം തകർത്തടിക്കാൻ തുടങ്ങി. നാലാം ദിവസത്തെ അവസാന സെഷനിൽ ഇന്ത്യൻ ബൗളർമാരെയെല്ലാം നാലുപാടും പറത്തി ആതിഥേയർ അരങ്ങുതകർത്തു. നാലാം ദിനം കളി നിറുത്തുമ്പോൾ ഇംഗ്ളണ്ട് 259/3 എന്ന നിലയിലെത്തിയിരുന്നു. ജയത്തിന് 119 റൺസ് അകലെ.
അവസാനദിനത്തിലും ജോ-ജോ സഖ്യത്തിന്റെ ആവേശത്തിന് ഒട്ടും കുറവുണ്ടായില്ല. ഒന്നും നോക്കാതെ ബാറ്റുചെയ്ത ഇരുവരും സെഞ്ച്വറി കടന്ന് ലഞ്ചിന് മുമ്പ് വിജയവും കണ്ടു.റൂട്ട് 173 പന്തുകളിൽ 19 ഫോറുകളും ഒരു സിക്സുമടക്കം 142 റൺസുമായി പുറത്താകാതെ നിന്നപ്പോൾ ജോണി ബെയർസ്റ്റോ 145 പന്തുകളിൽ 15 ഫോറുകളും ഒരു സിക്സും പറത്തി 269 റൺസിന്റെ അപരാജിത നാലാം വിക്കറ്റ് കൂട്ടുകെട്ടിൽ പങ്കാളിയായി.
ഇനി ഇന്ത്യ ഇംഗ്ളണ്ടുമായി മൂന്ന് വീതം ട്വന്റി-20കളുടെയും ഏകദിനങ്ങളുടെയും പരമ്പര കളിക്കും.നാളെ സതാംപ്ടണിലാണ് ആദ്യ ട്വന്റി-20. ഈ മത്സരത്തിൽ സഞ്ജു സാംസണും ഇന്ത്യൻ ടീമിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |