കൊല്ലം: എം.സി റോഡിൽ കൊട്ടാരക്കര കുളക്കടയിൽ കാറുകൾ കൂട്ടിയിടിച്ച് യുവദമ്പതികൾക്ക് ദാരുണാന്ത്യം. കൊട്ടാരക്കര പള്ളിക്കൽ ബിനീഷ് ഭവനിൽ ബിനീഷ് കൃഷ്ണൻ (34), ഭാര്യ എ.ജി.അഞ്ജു (30) എന്നിവരാണ് മരിച്ചത്.
ഏക മകൾ മൂന്നുവയസുകാരി ശ്രേയ (ശ്രീക്കുട്ടി) ഗുരുതര പരിക്കുകളോടെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
ശ്രേയയുടെ തലയ്ക്കും നെഞ്ചിനും സാരമായി ക്ഷതമേറ്റിട്ടുണ്ട്. തിങ്കളാഴ്ച രാത്രി പന്ത്രണ്ടരയോടെ കുളക്കട എൻ.എസ്.എസ് കരയോഗം മന്ദിരത്തിനു മുന്നിലായിരുന്നു അപകടം. കാക്കനാട്ടെ സഹോദരിയുടെ വീട്ടിൽ പോയി തിരികെവരുമ്പോഴാണ് ബിനീഷും കുടുംബവും സഞ്ചരിച്ചിരുന്ന ആൾട്ടോ കാറിലേക്ക് എതിർ ദിശയിൽ നിന്നുവന്ന ഇന്നോവ കാർ ഇടിച്ചുകയറിയത്. നിയന്ത്രണം വിട്ട ആൾട്ടോ കാർ കരയോഗം മന്ദിരത്തിന്റെ മതിൽ ഇടിച്ചുതകർത്താണ് നിന്നത്. കാർ പൂർണമായും തകർന്നു.
ഓടിക്കൂടിയവർ കാറിൽ നിന്ന് ഏറെ പണിപ്പെട്ടാണ് അഞ്ജുവിനെയും ശ്രേയയെയും പുറത്തെടുത്തത്. അതുവഴിവന്ന പിക്കപ്പ് വാനിൽ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും അഞ്ജു മരിച്ചു. കൊട്ടാരക്കര, അടൂർ ഫയർഫോഴ്സും പൊലീസുമെത്തി അര മണിക്കൂർ പരിശ്രമിച്ചാണ് ഡ്രൈവിംഗ് സീറ്റിൽ നിന്ന് ബിനീഷിനെ പുറത്തെടുത്തത്. ഉടൻ അടൂർ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്നോവ കാർ ഓടിച്ചിരുന്ന അടൂർ മണ്ണടി സ്വദേശി അരവിന്ദ് സന്തോഷിനെ സാരമായ പരിക്കുകളോടെ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൂവറ്റൂരിലുള്ള സുഹൃത്ത് അഖിലിനെ വീട്ടിലാക്കിയശേഷം മടങ്ങുകയായിരുന്നു അരവിന്ദ് സന്തോഷ്. പുത്തൂർ പൊലീസ് കേസെടുത്തു.
ബിനീഷ് കൃഷ്ണന്റെയും അഞ്ജുവിന്റെയും മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനുശേഷം ഇന്നലെ വൈകിട്ട് വൻ ജനാവലിയുടെ സാന്നിദ്ധ്യത്തിൽ വീട്ടുവളപ്പിൽ സംസ്കരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |