തിരുവനന്തപുരം: കോടതിവിധിയിലൂടെ അവകാശം തിരിച്ചുകിട്ടിയ ഭൂമിയിൽ പോക്കുവരവ് ചെയ്‌തുകിട്ടാനായി നാല് വർഷമായി കയറിയിറങ്ങുന്ന 86കാരനെ അനാവശ്യ തർക്കം പറഞ്ഞ് റവന്യു വകുപ്പ് ഉദ്യോഗസ്ഥർ ബുദ്ധിമുട്ടിക്കുന്നതായി പരാതി. ഒരു തർക്കവുമില്ലാത്ത 41.3സെന്റ് ഭൂമിയിൽ ഇല്ലാത്ത അതിർത്തിത്തർക്കവും അവകാശത്തർക്കവുമുണ്ടെന്ന് കാട്ടി റവന്യുമന്ത്രിയെ പോലും തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണെന്നാണ് ആരോപണം.
ഭൂമിക്ക് മേൽ ഒരവകാശവുമില്ലാത്ത ഇടനിലക്കാരനെത്തി തടസം നിന്നതോടെ നെയ്യാറ്റിൻകര മുനിസിഫ് കോടതിയിൽ പരാതി നൽകി. ഈ പരാതിയുടെ പേരിൽ നാല് വർഷമായി ഉദ്യോഗസ്ഥർക്ക് പിറകേ നടക്കേണ്ട ഗതികേടിലാണ് അപ്പുക്കുട്ടൻ.
കാട്ടാക്കടയിലാണ് സംഭവം. 2011ലെ കോടതി വിധിയിലൂടെ അവകാശം തിരിച്ചുകിട്ടിയ ഭൂമിയുടെ പോക്കുവരവ് ചെയ്‌തുകിട്ടുന്നതിനായി 2019ലാണ് ഇദ്ദേഹം കാട്ടാക്കട താലൂക്കിൽ തഹസിൽദാർ മുമ്പാകെ അപേക്ഷ നൽകിയത്. രണ്ടുപേർക്കായി വീതംവച്ചു നൽകാനായിരുന്നു വിധി. ലഭ്യമായ ഭൂമിയുടെ പോക്കുവരവിനായി സമീപിച്ചപ്പോഴാണ് മൂന്നാമതൊരാൾ ഇല്ലാത്ത അവകാശവാദവുമായെത്തിയതെന്ന് അപേക്ഷകന്റെ മക്കൾ പറയുന്നു. റവന്യു അധികൃതരുടെ ഒത്താശയോടെ നടന്ന തിരിമറിയുടെ ഭാഗമാണോ നീക്കങ്ങളെന്ന സംശയമാണിപ്പോൾ ബന്ധുക്കളുയർത്തുന്നത്. മുഴുവൻ രേഖകളും ഹാജരാക്കിയിട്ടും ഇല്ലാത്ത തർക്കം പറഞ്ഞ് നടത്തിക്കുകയാണെന്നാണ് ആരോപണം.
നിയമസഭയിൽ ഇന്നലെ സി.ആർ. മഹേഷ് എം.എൽ.എ രേഖാമൂലം ഉന്നയിച്ച ചോദ്യത്തിന് മന്ത്രി നൽകിയ മറുപടിയിൽ ഉദ്യോഗസ്ഥരുടെ വിശദീകരണം അതേപടി നൽകുകയാണുണ്ടായത്. അവകാശത്തർക്കവും അതിർത്തിത്തർക്കവുമുള്ളതിനാലും നെയ്യാറ്റിൻകര മുനിസിഫ് കോടതിയിൽ കേസ് നിലനിൽക്കുന്നതിനാലുമാണ് പോക്കുവരവ് നടപടികൾ വൈകുന്നതെന്നായിരുന്നു മന്ത്രിയുടെ മറുപടി.
സേവനാവകാശ നിയമപ്രകാരം നിയമതടസമോ സാങ്കേതിക തടസമോ ഇല്ലാത്ത സബ്ഡിവിഷനുള്ള പോക്കുവരവ് കേസുകൾക്ക് 40 ദിവസത്തിനകം തീർപ്പുണ്ടാക്കണം. വ്യക്തമായ അതിർത്തി, തർക്കരഹിതമായ കൈവശം എന്നിവയുള്ള സബ്ഡിവിഷനില്ലാത്ത പോക്കുവരവ് കേസുകളിൽ അന്നുതന്നെ പോക്കുവരവ് നടപടികൾ സ്വീകരിക്കാമെന്നിരിക്കെയാണ് നടപടികൾ വൈകിക്കുന്നതെന്നാണ് ആക്ഷേപം. ഇനി ഏതെങ്കിലും കേസുണ്ടെങ്കിൽത്തന്നെ 1966ലെ ട്രാൻസ്‌ഫർ ഒഫ് രജിസ്ട്രി റൂൾ പ്രകാരം പോക്കുവരവ് ചെയ്‌തു കൊടുക്കാമെന്നുണ്ട്. കോടതിയിൽ നിന്ന് മറിച്ചൊരു വിധി വന്നാൽ മാത്രം അത് തിരിച്ചുനൽകിയാൽ മതി. ഇത്രയുമൊക്കെ നിയമവശങ്ങളുണ്ടായിട്ടും ഉദ്യോഗസ്ഥർ മുട്ടുന്യായം പറഞ്ഞ് നീട്ടുകയാണെന്നാണ് അപ്പുക്കുട്ടന്റെ മക്കളുടെ പരാതി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |