കൊല്ലം: തൊട്ടിലിൽ ഉറക്കാൻ കിടത്തിയ രണ്ടേകാൽ വയസുകാരി കടയ്ക്കൽ കുമ്മിൾ വട്ടത്താമല പാറക്കെട്ടിൽ വീട്ടിൽ ബീമയുടെയും റിയാസിന്റെയും ഏകമകൾ ഫാത്തിമ മരിച്ചനിലയിൽ.
വീട്ടുമുറ്റത്തുനിന്ന് കളിച്ച കുട്ടിക്ക് ആഹാരം നൽകിയ ശേഷം ഉച്ചയ്ക്ക് ഒന്നോടെ ബീമ തൊട്ടിലിൽ കിടത്തി . സാധാരണ ഇടയ്ക്ക് ഉണർന്ന് കരയാറുണ്ട്. എന്നാൽ ഇന്നലെ കരച്ചിൽ കേൾക്കാഞ്ഞതിനെ തുടർന്ന് ബീമ നോക്കിയപ്പോൾ കുഞ്ഞിന് അനക്കമുണ്ടായിരുന്നില്ല.
ശരീരമാസകലം തണുപ്പുണ്ടായിരുന്നതിന് പുറമേ വായിൽ നിന്ന് പതയും രക്തവും വന്നിരുന്നു. ഉടൻ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. എന്തെങ്കിലും കടിച്ചതിന്റെ അടക്കമുള്ള പാടുകളൊന്നും കണ്ടെത്തിയില്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
ചെറിയ പനി ഉണ്ടായിരുന്നെങ്കിലും പ്രത്യേകിച്ച് മരുന്നൊന്നും നൽകിയിരുന്നില്ലെന്ന് ബീമ പൊലീസിനോട് പറഞ്ഞു.
മൃതദേഹം താലൂക്ക് ആശുപത്രിയിൽ ഇൻക്വസ്റ്റിന് ശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോയി. മൂന്നുവർഷം മുമ്പാണ് ബീമയും റിയാസും വിവാഹിതരായത്. മൂന്ന് മാസമായി പിണങ്ങിക്കഴിയുകയാണ്. റിയാസ് താലൂക്ക് ആശുപത്രിയിലെത്തിയിരുന്നു. കോടതിയിൽ വിവാഹമോചന കേസും നടക്കുന്നുണ്ട്. ബീമയുടെ വാപ്പ നേരത്തെ ഉപേക്ഷിച്ച് പോയിരുന്നു. ഉമ്മ റസീനബീവി തൊഴിലുറപ്പ് ജോലിക്ക് പോയാണ് കുടുംബം പുലർത്തിയിരുന്നത്. ബീമയുടെ സഹോദരിയെ നാട്ടുകാരുടെ സഹായത്തോടെ വിവാഹം കഴിപ്പിച്ചയച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |