തിരുവനന്തപുരം: കൊല്ലം അഞ്ചലിൽ കോൺഗ്രസ് നേതാവ് രാമഭദ്റനെ കൊന്ന് പ്രതികളുടെ വസ്ത്രങ്ങൾ കത്തിച്ചുകളയാൻ പാർട്ടി നിർദ്ദേശിച്ചെന്ന് മാപ്പുസാക്ഷിയായ ശ്രീകുമാർ കോടതിയിൽ മൊഴി നൽകി. ഡി.വൈ.എഫ്.ഐ യൂത്ത് സെന്ററിന് സമീപം വച്ചാണ് ധരിച്ചിരുന്ന വസ്ത്രം പ്രതികൾ കത്തിച്ചത്. പത്താം പ്രതിയായ ശ്രീകുമാറിനെ സി.ബി.ഐയാണ് മാപ്പുസാക്ഷിയാക്കിയത്.
പ്രതികളുപയോഗിച്ച വാളുകളും സാക്ഷി കോടതിയിൽ തിരിച്ചറിഞ്ഞു. പാർട്ടി അംഗങ്ങൾക്ക് സായുധ പരിശീലനം നൽകിയിരുന്ന കേസിലെ ഒന്നാംപ്രതി ഗിരീഷ് കുമാറിന്റെ അടുത്ത സുഹൃത്തായിരുന്നു ശ്രീകുമാർ. ഗിരീഷിനെ രാമഭദ്റന്റെ ആളുകൾ ആക്രമിച്ചിരുന്നു. ചികിത്സയിലായിരുന്ന ഇയാളെ കാണാൻ വെഞ്ഞാറമൂട്ടിലെ സ്വകാര്യ ആശുപത്രിയിൽ ഏരിയാ സെക്രട്ടറി ബാബു പണിക്കർ അടക്കമുള്ളവരെത്തി. ഗിരീഷിനെ ശുശ്രൂഷിക്കാൻ താനുമുണ്ടായിരുന്നു. അവിടെവച്ച് നേതാക്കൾ രാമഭദ്റനെ ആക്രമിക്കുന്നതു സംബന്ധിച്ച് സംസാരിച്ചിരുന്നതായും ശ്രീകുമാർ മൊഴിനൽകി. കേസിലെ 18 പ്രതികളെയും സാക്ഷി തിരിച്ചറിഞ്ഞു. രാഷ്ട്രീയ വിരോധത്തിന്റെ പേരിലാണ് അഞ്ചൽ ഏരൂർ കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റായിരുന്ന രാമഭദ്റനെ 2010 ഏപ്രിൽ 10ന് ഭാര്യയുടെയും മക്കളുടെയും മുന്നിലിട്ട് വെട്ടിക്കൊന്നത്. പ്രോസിക്യൂഷന് വേണ്ടി സി.ബി.ഐ പ്രോസിക്യൂട്ടർ അരുൺ. കെ. ആന്റണി ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |