ന്യൂഡൽഹി: പുരുഷ ഒാഫീസർമാർക്കൊപ്പം വനിതാ ഒാഫീസർ യുദ്ധവിമാനം പറത്തുന്നതൊന്നും ഇക്കാലത്ത് വലിയ സംഭവമല്ല. എന്നാൽ, എയർ കമ്മഡോർ സഞ്ജയ് ശർമ്മയും ഫ്ളൈയിംഗ് ഒാഫീസർ അനന്യശർമ്മയും ഒരേ ഫോർമേഷനിൽ ഉൾപ്പെട്ടപ്പോൾ അത് ചരിത്രമായി. ഹോക്ക് 132 വിമാനങ്ങളുടെ ഫോർമേഷനിൽ വിമാനം പറത്തിയ പിതാവും മകളുമെന്ന ചരിത്ര നേട്ടം.
1989 മുതൽ സേനയിലുള്ള കമ്മഡോർ ശർമ്മയുടെ മകളായ അനന്യ യുദ്ധവിമാനങ്ങളുടെ മുരളൽ കേട്ടാണ് വളർന്നത്. അതുകൊണ്ട് തന്നെ മറ്റൊരു ജോലിയെക്കുറിച്ച് ആലോചിച്ചുമില്ല. ഇലക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷനിൽ ബി. ടെക് കഴിഞ്ഞ് 2016ൽ വ്യോമസേനയൽ ചേർന്നു. 2021 ഡിംസബറിൽ യുദ്ധവിമാനം പറത്തുന്ന പൈലറ്റായി കമ്മിഷൻ ചെയ്‌തതു മുതൽ സ്വപ്‌നം പൂർത്തിയാക്കാനുള്ള കാത്തിരിപ്പായിരുന്നു.
കർണ്ണാടകയിലെ ബിദാർ വ്യോമതാവളത്തിൽ വലിയ വിമാനങ്ങൾ പറത്താനുള്ള പരിശീലനത്തിനിടെയാണ് ഇക്കഴിഞ്ഞ മേയ് 30ന് പിതാവിനൊപ്പം ഒരേ ഫോർമേഷന്റെ ഭാഗമാകാൻ അവസരം ലഭിച്ചത്. കമ്മഡോർ ശർമ്മ അതിർത്തിയിൽ അടക്കം മിഗ് വിമാനങ്ങളും മറ്റും പറത്തി അനുഭവമുള്ള പൈലറ്റാണ്. ഹാക്ക് വിമാനത്തിന് മുന്നിൽ പിതാവും പുത്രിയും പോസ് ചെയ്ത ചിത്രം സമൂഹമാദ്ധ്യമങ്ങളിലും വൈറലായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |