ജയ്‌പൂർ: ബിജെപി മുൻ വക്താവ് നൂപുർ ശർമയ്ക്കെതിരെ ഭീഷണി മുഴക്കിയ അജ്‌മേർ ദർഗയിലെ പുരോഹിതൻ സൽമാൻ ചിസ്തിയെ അറസ്റ്റ് ചെയ്തു. പ്രവാചക വിരുദ്ധ പരാമർശം നടത്തിയ നൂപുർ ശർമയുടെ തല വെട്ടുന്നയാൾക്ക് സ്വന്തം വീട് സമ്മാനമായി നൽകുമെന്നായിരുന്നു ഇയാളുടെ വാഗ്ദാനം. വീഡിയോ ക്ലിപ്പിലൂടെയായിരുന്നു നൂപുറിനെ വധിക്കാൻ ചിസ്തി ആഹ്വാനം നടത്തിയത്. പുലർച്ചെ ഒരു മണിയോടെയാണ് ഇയാളെ വീട്ടിൽ നിന്നും പൊലീസ് അറസ്റ്റ് ചെയ്തത്.
പ്രവാചകനെ നിന്ദിച്ചതിന് നൂപുറിന്റെ തലയ്‌ക്കാണ് വെടി വയ്‌ക്കേണ്ടതെന്നും അജ്‌മേറിൽ നിന്നാണ് താനിത് പറയുന്നതെന്നും ചിസ്തിയുടെ വീഡിയോയിലുണ്ട്. ക്രിമിനൽ പശ്ചാത്തലമുള്ളയാളാണ് പ്രതിയെന്ന് പൊലീസ് വ്യക്തമാക്കി. അതേസമയം, ചിസ്തിയുടെ വീഡിയോയെ അജ്‌മേർ ദർഗ ദിവാൻ സൈനുൽ ആബിദിൻ അലി ഖാൻ അപലപിച്ചിരുന്നു. മതസൗഹാർദത്തിന്റെ സ്ഥലമാണ് അജ്‌മേർ ദർഗയെന്നും വീഡിയോയിലെ സന്ദേശം ദർഗയുടേതല്ലെന്നും അദ്ദേഹം വ്യക്തമാക്കി,
അതേസമയം, നൂപുറിനെ പിന്തുണച്ച് ഉദയ്‌പൂരിൽ ഫേസ്‌ബുക്ക് കുറിപ്പിട്ട തയ്യൽക്കാരൻ കനയ്യലാലിനെ കൊലപ്പെടുത്തിയ പ്രശ്‌നം ഇതുവരെയും കെട്ടടങ്ങിയിട്ടില്ല. ഇതിന് പിന്നാലെ ചിസ്‌തിയുടെ വീഡിയോ വന്നിരിക്കുന്നത്. മദ്യപിച്ചാണ് ചിസ്തി വീഡിയോയെടുത്തതെന്നും പ്രതിയെ ചോദ്യം ചെയ്തു വരികയാണെന്നും പൊലീസ് വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |