പരാതികൾക്കും പ്രതിഷേധങ്ങൾക്കും പുല്ലുവില
എള്ളുമല, മൈക്രമല, ചാരപ്പാട്മല, തൃക്കളത്തൂർമല എന്നിവയും ഭീഷണിയിൽ
മൂവാറ്റുപുഴ: ഐതീഹ്യപ്പെരുമയുള്ളതും പ്രകൃതിസുന്ദരവുമായ പോയാലിമല ഇടിഞ്ഞുവീണു. പ്രദേശവാസികളുടെ പരാതികളും പ്രതിഷേധങ്ങളും വകവയ്ക്കാതെയുള്ള മണ്ണുമാഫിയയുടെ മലയിടിക്കലാണ് പോയാലിമലയുടെ 'ജീവനെടുത്തത്".
കനത്തമഴയിൽ ഇന്നലെ രാവിലെ ഏഴിനാണ് സംഭവം. പായിപ്ര പഞ്ചായത്ത് മൂന്നാംവാർഡിൽ പോയാലിമലയുടെ താഴെഭാഗത്ത് പ്ളൈവുഡ് കമ്പനി നിർമ്മാണത്തിനായി പണിത കൂറ്റൻമതിലുൾപ്പടെ പൊളിഞ്ഞുവീണു. പോയാലിമല-മില്ലുംപടി റോഡിലേക്കാണ് 200 മീറ്ററിലേറെ നീളമുള്ള സംരക്ഷണഭിത്തിയുൾപ്പെടെ തകർന്നുവീണത്. ആളപായമില്ല. മണ്ണുംകല്ലും നിറഞ്ഞ് റോഡ് ഗതാഗതം മുടങ്ങി.
അപകടകരമാംവിധം മണ്ണിടിച്ച് പ്ലൈവുഡ് കമ്പനി നിർമ്മിക്കുന്നതിനെതിരെ നാട്ടുകാരുടെ പരാതിയും പ്രതിഷേധവും നിലനിൽക്കെയാണ് ദുരന്തം. അപകടമറിഞ്ഞ് മൂവാറ്റുപുഴ തഹസിൽദാർ കെ.എസ്. സതീശൻ, എൽ.ആർ തഹസിൽദാർ അസ്മാബീവി പി.വി., ഡെപ്യൂട്ടി തഹസിൽദാർ ബി.മധു, വില്ലേജ് ഓഫീസർ വിനോദ് പി.എച്ച്., പി.എച്ച്. അഷ്റഫ്ഖാൻ എന്നിവർ സ്ഥലത്തെത്തി പരിശോധിച്ചു. കളക്ടർക്ക് ഇന്ന് റിപ്പോർട്ട് കൊടുക്കുമെന്ന് കെ.എസ്. സതീശൻ പറഞ്ഞു. മണ്ണെടുപ്പിന് അനുമതി നൽകിയ മൈനിംഗ് ആൻഡ് ജിയോളജിവകുപ്പും പരിശോധിക്കേണ്ടതുണ്ട്.
പഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വർക്കി, പഞ്ചായത്ത് അംഗങ്ങളായ റജീന ഷിഹാജ്, സക്കീർ ഹുസൈൻ, മുഹമ്മദ് ഷാഫി, വിവിധ രാഷ്ട്രീയപാർട്ടി നേതാക്കളായ ആർ.സുകുമാരൻ, എം.പി. ഇബ്രാഹിം തുടങ്ങിയവരും സ്ഥലത്തെത്തി. മലയിടിച്ചിൽ സംബന്ധിച്ച ചർച്ചയ്ക്കായി ഇന്ന് രാവിലെ 10ന് ആർ.ഡി.ഒയുടെ ചേംബറിൽ യോഗം ചേരും.
ഒടുവിൽ, സ്‌റ്റോപ്പ് മെമ്മോ
നൽകാൻ പഞ്ചായത്ത്
കെട്ടിടനിർമ്മാണം അനുവദിക്കുക മാത്രമാണ് പഞ്ചായത്ത് ഭരണസമിതി ചെയ്തതെന്നും അനധികൃതമായി മണ്ണെടുത്ത് നിർമ്മാണം ആരംഭിച്ചതിൽ പഞ്ചായത്തിന് ഉത്തരവാദിത്വമില്ലെന്നും പഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വർക്കി പറഞ്ഞു. മണ്ണെടുപ്പിന് അനുമതി നൽകിയത് മൈനിംഗ് ആൻഡ് ജിയോളജി വകുപ്പാണ്. നിർമ്മാണം തടയാൻ ഉടൻ സ്റ്റോപ്പ് മെമ്മോ നൽകുമെന്നും അദ്ദേഹം പറഞ്ഞു.
അധികൃതർ ഗൗനിച്ചില്ലെന്ന് നാട്ടുകാർ
മണ്ണിടിച്ചിൽ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും അനധികൃത നിർമ്മാണം തടയുമെന്നും സി.പി.എം ലോക്കൽ സെക്രട്ടറി ആർ.സുകുമാരൻ പറഞ്ഞു. മണ്ണെടുപ്പിനെതിരെ നിരവധിവട്ടം പരാതിപ്പെട്ടെങ്കിലും അധികൃതർ തിരിഞ്ഞുനോക്കിയില്ലെന്ന് നാട്ടുകാർ വ്യക്തമാക്കി.
മണ്ണെടുക്കാൻ കുതന്ത്രം!
ബിൽഡിംഗ് പെർമിറ്റിന്റെ മറവിൽ അനധികൃതമായി വ്യാപകമണ്ണെടുപ്പാണ് പായിപ്ര പഞ്ചായത്തിൽ നടക്കുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു. പെർമിറ്റ് എടുത്തുനൽകാൻ സംഘങ്ങളും പ്രവർത്തിക്കുന്നു. ടൂറിസം ലക്ഷ്യമിട്ടുള്ള പോയാലിമല ടൂറിസം പദ്ധതി കൂടിയാണ് ഇതിലൂടെ ഇല്ലാതാവുന്നത്.
റവന്യൂ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള പോയാലിമലയിൽ ടൂറിസംപദ്ധതി നടപ്പാക്കുന്നതിന് മുന്നോടിയായി അളന്ന് തിട്ടപ്പെടുത്തി ജണ്ഡ സ്ഥാപിക്കാൻ സർവേസംഘം പ്രാരംഭ സ്ഥലപരിശോധന നടത്തിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |