ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് മുൻഅദ്ധ്യക്ഷനും ലോകമെമ്പാടുമുള്ള ഗുരുദേവ വിശ്വാസികളുടെ ആത്മീയാചാര്യനുമായിരുന്ന സ്വാമി പ്രകാശാനന്ദ സമാധി പ്രാപിച്ചിട്ട് ഇന്ന് ഒരു വർഷം.
കൊല്ലം ജില്ലയിലെ പിറവന്തൂരിലുള്ള കളത്താരടി തറവാട്ടിലാണ് സ്വാമി പ്രകാശാനന്ദയുടെ ജനനം. പിതാവ് രാമനും മാതാവ് വെളുമ്പിയും. പൂർവാശ്രമത്തിലെ പേര് കുമാരൻ. കൊച്ചുകുമാരന്റെ മാതാവ് തികഞ്ഞ ഈശ്വര ഭക്തയായിരുന്നു. അമ്മയിൽ നിന്നാവാം കുമാരന് ചെറുപ്പത്തിലേ ഈശ്വരഭക്തനാകാനുള്ള പ്രേരണയും പ്രോത്സാഹനവും ലഭിച്ചത്. ചെറുപ്പം മുതൽ കുമാരൻ കൃഷിയിലും വീട്ടുകാര്യങ്ങളിലും സഹായിച്ചുപോന്നു. ക്ഷേത്രങ്ങളും പുണ്യസ്ഥലങ്ങളും സന്ദർശിക്കുന്നതിലും പ്രത്യേകം താത്പര്യം കാണിച്ചിരുന്നു.
23ാം വയസ്സിൽ വീടും നാടും ഉപേക്ഷിച്ച് ശിവഗിരി മഠത്തിൽ എത്തിച്ചേർന്നു. അന്ന് മഠാധിപതിയായിരുന്നത് ഗുരുവിന്റെ നേർശിഷ്യനായ ശങ്കരാനന്ദ സ്വാമികളായിരുന്നു. ജനറൽ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിരുന്നത് ശ്രീനാരായണ തീർത്ഥർ സ്വാമികളും. ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെ ഭരണാധികാരികൾക്കും സന്യാസിമാർക്കും കുമാരന്റെ ഗുരുഭക്തിയും ത്യാഗപൂർണമായ സേവന തത്പരതയും ബോദ്ധ്യമായതിനാൽ കുമാരനെ ചുമതലകളൊക്കെ ഏൽപ്പിക്കാൻ തുടങ്ങി. ശിവഗിരിയിൽ മഹാസമാധി മന്ദിരത്തിലും ശാരദാമഠത്തിലുമൊക്കെയുള്ള സേവനത്തെത്തുടർന്ന് ശാഖാസ്ഥാപനങ്ങളായ അരുവിപ്പുറത്തും കുന്നുംപാറ ക്ഷേത്രത്തിലുമൊക്കെ അയച്ചു. കുറേക്കാലത്തെ സേവനത്തിന് ശേഷം കുമാരൻ ഒരു തീർത്ഥയാത്രയ്ക്ക് പുറപ്പെട്ടു. ഒരു ഭാരതപര്യടനം. രണ്ട് വർഷത്തോളം കന്യാകുമാരി മുതൽ നേപ്പാൾ വരെയുള്ള തീർത്ഥാടന കേന്ദ്രങ്ങളും ആശ്രമങ്ങളും സിദ്ധ പുരുഷന്മാരുടെ ജന്മസ്ഥലങ്ങളും സമാധിസ്ഥാനങ്ങളും സന്ദർശിച്ചു. തീർത്ഥയാത്ര മിക്കവാറും കാൽനടയായിട്ടായിരുന്നു. വൈകുന്നേരങ്ങളിൽ എവിടെയെത്തിച്ചേരുന്നോ അവിടെത്തന്നെ അന്തിയുറങ്ങി വീണ്ടും യാത്രതുടരുന്നു. ഈ ആത്മീയ യാത്രയുടെ ഫലമായി മനുഷ്യത്വത്തോടൊപ്പം തന്നെ മുമുക്ഷുത്വവും മഹാപുരുഷ സംശ്രയവും നേടാനായി. സത്സംഗത്തിലൂടെ അന്ത:ക്കരണം ശുദ്ധീകരിക്കപ്പെട്ട് സന്യാസത്തിന് പാകമായി.
വീണ്ടും ശിവഗിരിയിലെത്തിച്ചേർന്ന കുമാരന് അവസാനത്തെ മഠാധിപതിയായിരുന്ന ശങ്കരാനന്ദ സ്വാമികൾ സന്യാസദീക്ഷ നൽകി. സ്വാമി പ്രകാശാനന്ദ എന്ന നാമവും മന്ത്രോപദേശവും നൽകി അനുഗ്രഹിച്ചു. തുടർന്ന് കോവളത്തിനടുത്തുള്ള മുട്ടയ്ക്കാട് കുന്നുംപാറ ക്ഷേത്രം - മഠത്തിൽ ചുമതലക്കാരനായി നിയോഗിച്ചു. അങ്ങനെ ശ്രീനാരായണഗുരു സ്വാമി തന്നെ തൃക്കൈവിളയാടി സുബ്രഹ്മണ്യനെ പ്രതിഷ്ഠിച്ച് അത് ദക്ഷിണ പഴനിയാകുമെന്ന് അനുഗ്രഹിച്ചിട്ടുള്ള കുന്നുംപാറ ക്ഷേത്രത്തിൽ ദീർഘകാലം സേവനമനുഷ്ഠിച്ചു. അക്ഷരാർത്ഥത്തിൽ പാറയും കുന്നും നിറഞ്ഞ ആ പ്രദേശത്ത് കാര്യമായ ആദായമൊന്നുമില്ലായിരുന്നു. സ്വാമി സ്വന്തമായി അദ്ധ്വാനിച്ച് കാലക്രമത്തിൽ തെങ്ങും വാഴയും കപ്പയും കാച്ചിലും ചേനയും പച്ചക്കറികളുമൊക്കെ വിളയുന്ന നല്ലൊരു കൃഷി ഭൂമിയാക്കി മാറ്റി.
'ശ്രീനാരായണ ഭക്തോത്തംസം" എം. പി. മൂത്തേടത്ത് ഗുരുപാദ കാണിക്കയായി നിർമ്മിച്ചു സമർപ്പിച്ച മഹാസമാധി മന്ദിരത്തിന്റെ പ്രതിഷ്ഠാകർമ്മം നിർവഹിക്കപ്പെട്ടത് 1967 -68 ലാണ്. പുണ്യമാർന്ന ആ ചടങ്ങിന് ദൃക്സാക്ഷിയാകാനും സ്വാമികൾക്ക് കഴിഞ്ഞു. 1970 മുതൽ 1979 വരെ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറിയായി സേവനം അനുഷ്ഠിച്ചു. ഈ കാലയളവിലാണ് അന്താരാഷ്ട്ര ഗുരുവർഷാചരണം നടത്തിയതും അതിന്റെ സ്മാരകമായി ശിവഗിരി വിദ്യാർത്ഥി സദനം നിർമ്മിക്കാൻ കഴിഞ്ഞതും. ഇപ്പോൾ കനകജൂബിലിയുടെ നിറവിലെത്തിയിരിക്കുന്ന സർവമത സമാശ്ലേഷിയായ മതമഹാപാഠശാലയിലൂടെ (ബ്രഹ്മവിദ്യാലയത്തിന്റെ) സന്യാസ ശിഷ്യപരമ്പരയെ വാർത്തെടുക്കാനുള്ള പ്രവർത്തനമാരംഭിക്കുന്നതും ഇതേ കാലയളവിൽ തന്നെയാണ്. 1980 ൽ സ്വാമിജിയുടെ ഷഷ്ടിപൂർത്തിക്ക് ശേഷം ഒൻപത് വർഷത്തിലധികം മൗനവ്രതമനുഷ്ഠിച്ചു.
1995 ഒക്ടോബർ 11 മുതൽ 1997 ജൂൺ 24 വരെ ശ്രീനാരായണധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റായി. ചില തർക്കത്തെത്തുടർന്ന് ഗവൺമെന്റ് ശിവഗിരി മഠം ഏറ്റെടുക്കുകയുണ്ടായി. ഈ നടപടിയ്ക്കെതിരെ സമരപരിപാടികൾ ആരംഭിച്ചു. ആറ്റിങ്ങൽ സബ് കോടതി മുതൽ സുപ്രീം കോടതി വരെയുള്ള നിയമവ്യവഹാരം ഒരു വശത്ത് മറുഭാഗത്ത് ജനകീയ ബോധവത്ക്കരണത്തിനു വേണ്ടിയുള്ള പ്രവർത്തനങ്ങളും തുടരുന്നതിനിടയിൽ ശിവഗിരിമഠം തിരികെ ഏൽപ്പിക്കുന്നതുവരെയോ അഥവാ മരണം വരെയോ ഉള്ള ഉപവാസവുമാരംഭിച്ചു. ഉപവാസ പരിപാടിയിൽ നിന്ന് പിന്തിരിക്കാൻ പലഭാഗത്തു നിന്നും ശ്രമങ്ങളുണ്ടായെങ്കിലും എടുത്ത തീരുമാനത്തിൽത്തന്നെ അവസാന നിമിഷം വരെ ഉറച്ചുനിന്നു. 31ാം ദിവസം ഹൈക്കോടതിയുടെ ഉത്തരവനുസരിച്ച് മാത്രമാണ് ഉപവാസം അവസാനിപ്പിച്ചത്. ഈ കാലയളവിൽ അപൂർവം ചില സുമനസ്സുകൾ മാത്രമേ സ്വാമി പ്രകാശാനന്ദയ്ക്ക് പ്രത്യക്ഷമായി സഹായവും സഹകരണവും നൽകാനുണ്ടായിരുന്നുള്ളൂ. പല ഘട്ടങ്ങളിലും നമ്മുടെ സന്യാസിമാർ പോലും പിന്തിരിയണമെന്ന് നിർദ്ദേശിച്ചെങ്കിലും സ്വാമികൾ ദൃഢചിത്തനായി തീരുമാനത്തിൽ നിന്ന് ഒരിക്കലും പിൻമാറില്ലെന്ന് ഉറപ്പിച്ചു പറഞ്ഞു.
സുപ്രീംകോടതിയുടെ ഉത്തരവിനെത്തുടർന്ന് 2006 നവംബർ ആറിന് സ്വാമി പ്രകാശാനന്ദ വീണ്ടും ശ്രീനാരായണ ധർമ്മസംഘം പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. 2016 നവംബർ ആറ് വരെ ആ സ്ഥാനത്ത് തുടർന്നു. ഇക്കാലയളവിൽപ്പോലും സ്വാമിജി തന്റെ മുറി വൃത്തിയാക്കുക, വസ്ത്രം അലക്കുക തുടങ്ങിയ എല്ലാ കാര്യങ്ങളും സ്വയം നിർവ്വഹിച്ചുപോന്നു. സമാധി പ്രാപിക്കുന്നതിന് ഏതാനും മാസം മുമ്പ് വരെയും അങ്ങനെതന്നെ തുടർന്നു. സ്വാമിജിയുടെ ജീവിതത്തെ വിലയിരുത്തിയാൽ അദ്ദേഹം ലാളിത്യത്തിന്റെ മൂർത്തീമത് ഭാവം തന്നെയായിരുന്നെന്ന് ബോദ്ധ്യമാവും.
പത്തുവർഷം സ്വാമി പ്രകാശാനന്ദ സ്വാമിയോടൊപ്പം ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറിയായി സേവനമനുഷ്ഠിക്കാൻ ഗുരുകാരുണ്യത്താൽ ഈ ലേഖകനും അവസരം ലഭിച്ചു.സ്വാമി പ്രകാശാനന്ദ പ്രസിഡന്റായിരുന്ന കാലയളവിലാണ് ശിവഗിരി തീർത്ഥാടന പ്ലാറ്റിനം ജൂബിലിയാഘോഷം, മതമഹാപാഠശാലയുടെ 25ാം വാർഷികം, ശ്രീശാരദാ പ്രതിഷ്ഠാ ശതാബ്ദിയാഘോഷം, ദൈവദശകരചനാ ശതാബ്ദിയാഘോഷം തുടങ്ങിയവ സംഘടിപ്പിക്കാനും ഈ ആഘോഷപരിപാടികൾക്കെല്ലാം അർഹമായ സ്മാരകങ്ങളുണ്ടാക്കാനും കഴിഞ്ഞത്. ശിവഗിരിയുടെ വികസനത്തിന് വേണ്ടി മുന്നോട്ട് വച്ചിട്ടുള്ള എല്ലാ കാര്യങ്ങൾക്കും അവസാനകാലം വരെ കലവറയില്ലാത്ത പിന്തുണയും നിർദ്ദേശങ്ങളും സ്വാമി നൽകിയിരുന്നു.
സന്യാസിയെന്നാൽ ' പരോപകാരി ", 'ത്യാഗി" എന്ന നിർവചനം അക്ഷരാർത്ഥത്തിൽ പ്രായോഗികമാക്കിയ സ്വാമിജിയുടെ ദീപ്തമായ സ്മരണയ്ക്ക് മുന്നിൽ, ത്യാഗപൂർണമായ ഗുരുസേവയ്ക്ക് മുന്നിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |