തൃശൂർ: കുന്നംകുളത്ത് യുവതിയെ കാറിൽ നിന്നും തള്ളിയിട്ട് കൊല്ലാൻ ശ്രമം. ഗുരുതര പരിക്കേറ്റ യുവതിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പ്രതി കാവീട് കരുവായിപ്പറമ്പ് സ്വദേശി തറയിൽ അർഷാദിനെ (27) കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാവിലെയാണ് പട്ടാമ്പി റോഡിൽ വച്ച് ഒപ്പം സഞ്ചരിച്ചിരുന്ന ചെറായി സ്വദേശിനിയെ കാറിൽ നിന്ന് തള്ളിയിട്ടത്.
കാറിൽ നിന്നും പുറത്തേക്ക് യുവതി വീണയുടൻ ഇയാൾ കാറുമായി കടന്നുകളയുകയായിരുന്നു. വാഹനാപകടം സംഭവിച്ചുവെന്നാണ് പൊലീസ് ആദ്യം കരുതിയത്. തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച ശേഷം മൊഴിയെടുത്തപ്പോഴാണ് കൊലപാതകശ്രമമാണെന്ന് മനസിലായത്. രണ്ടാഴ്ചയിലേറെയായി ഭർത്താവിനെയും രണ്ടു കുട്ടികളെയും ഉപേക്ഷിച്ച് അർഷാദിനൊപ്പം താമസിച്ച് വരികയായിരുന്നു യുവതി.
യുവതി കഴിഞ്ഞ രണ്ടുമൂന്നു ദിവസമായി കുട്ടികളെ കാണാതെയുള്ള മാനസിക പ്രശ്‌നത്തിൽ ആയിരുന്നത്രെ. ഇതേച്ചൊല്ലി അർഷാദും യുവതിയും വഴക്കും പതിവായിരുന്നു. ഇന്ന് രാവിലെ കാറിൽ വരുമ്പോൾ ഇരുവരും വീണ്ടും വഴക്കുണ്ടാകുകയും യുവതിയെ കാറിൽ നിന്ന് തള്ളിയിടുകയായിരുന്നു.
പലതവണ തള്ളിയിടാൻ ശ്രമിച്ചെങ്കിലും യുവതി പ്രതിരോധിച്ച് പിടിച്ചുനിന്നു. പിന്നീട് കുന്നംകുളം ടൗണിൽ വച്ച് യുവതി കാറിൽ നിന്ന് വീഴുകയായിരുന്നു. യുവതിയുടെ മൊഴിയും തുടർന്ന് പ്രദേശത്തെ സി.സി.ടി.വി കാമറകളും പരിശോധിച്ചാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. അർഷാദ് ലഹരിക്ക് അടിമയാണെന്ന് പറയുന്നു. ഇയാളെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി കോടതിയിൽ ഹാജരാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |