ചേർപ്പ്: കനറാ ബാങ്കിന്റെ ചേർപ്പ്, പഴുവിൽ ശാഖകളിൽ മുക്കുപണ്ടം പണയം വച്ച് പണം തട്ടിയെടുത്ത യുവാവിനെ ചേർപ്പ് പൊലീസ് അറസ്റ്റ് ചെയ്തു. കുറുമ്പിലാവ് ചെമ്പാപ്പിള്ളി വീട്ടിൽ ചന്ദ്രമോഹനെയാണ് (45 ) പൊലീസ് അറസ്റ്റ് ചെയ്തത്. കനറാ ബാങ്കിന്റെ പഴുവിൽ, ചേർപ്പ് ബ്രാഞ്ചുകളിലായി 45.5 ഗ്രാം, 3.52 ഗ്രാം വരുന്ന ഇമിറ്റേഷൻ ആഭരണങ്ങളായ വളയും മാലയുമാണ് സ്വർണ്ണാഭരണമാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 1.33 ലക്ഷം രൂപയ്ക്ക് പണയം വെച്ചത്.
പണയം വെച്ച ആഭരണം വ്യാജമാണെന്ന് മനസിലായതിനെ തുടർന്ന് ചേർപ്പ്, പഴുവിൽ ബാങ്ക് മാനേജർമാരുടെ പരാതിയെ തുടർന്നാണ് ചേർപ്പ് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയത്. തട്ടിപ്പിനെ തുടർന്ന് ചന്ദ്രമോഹൻ കേരളത്തിന്റെ പല ഭാഗങ്ങളിലായി ഒളിവിൽ കഴിഞ്ഞുവരികയായിരുന്നു. ചേർപ്പ് സർക്കിൾ ഇൻസ്‌പെക്ടർ ടി.വി.ഷിബുവിന്റെ നേതൃത്വത്തിൽ ചേർപ്പ് പ്രിൻസിപ്പൽ സബ് ഇൻസ്‌പെക്ടർ ജെ.ജെയ്‌സൺ, ഗ്രേഡ് എ.എസ്.ഐ സജിപാൽ, സി.പി.ഒമാരായ അനൂപ്, ശ്രീശ്യാം എന്നിവർ അടങ്ങിയ സംഘം തിരുവുള്ളക്കാവിൽ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതി സമാന രീതിയിൽ ഇത്തരം തട്ടിപ്പുകൾ നടത്തിയിട്ടുണ്ടോയെന്ന കാര്യം അന്വേഷിച്ചുവരുന്നതായി പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |