തൃക്കാക്കര: വിദ്യാർത്ഥികളെ കയറ്റാതിരിക്കാൻ ബസ് സ്റ്റോപ്പിൽ നിറുത്താതെ പോയ സ്വകാര്യ ബസ് ഡ്രൈവറുടെ ലൈസൻസ് റദ്ദ് ചെയ്തു. എടത്തല കുഴിവേലിപ്പടി സ്വദേശി കെ.എസ്. സുധീറിന്റെ ലൈസൻസാണ് മോട്ടോർ വാഹനവകുപ്പ് ആഗസ്റ്റ് ഒന്നു മുതൽ മൂന്നു മാസത്തേക്ക് റദ്ദ് ചെയ്തത്. എറണാകുളം - പുക്കാട്ടുപാടി റൂട്ടിൽ സർവീസ് നടത്തിയിരുന്ന സ്വകാര്യ ബസ് കുഴിവേലിപ്പടി കെ.എം.ഇ.എ കോളേജിന് അടുത്തുള്ള സ്റ്റോപ്പിലാണ് നിറുത്താതെ പോയത്. ഇതിനെ മറ്റ് യാത്രക്കാർ ചോദ്യം ചെയ്തതിനെ തുടർന്ന് ഇയാൾ വഹാനത്തിൽ നിന്ന് ഇറങ്ങിപ്പോയി. ഈ ദൃശ്യങ്ങൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. മേയ് 19നായിരുന്നു കേസിനാസ്പദമായ സംഭവം. ബസ് നിറുത്തിയിട്ട് ഡ്രൈവർ പോയതോടെ ഇവിടെ വലിയ ഗതാഗതക്കുരുക്കുണ്ടായി. സുധീറിനെ കൂടിക്കാഴ്ചക്കായി ലൈസൻസിംഗ് അതോറിറ്റി വിളിച്ച സമയത്ത് ലൈസൻസിന്റെ അസൽ ഹാജരാക്കിയിരുന്നില്ല. 15 ദിവസത്തിനകം ലൈസൻസ് ഹാജരാക്കാൻ നിർദ്ദേശിച്ചെങ്കിലും ഹാജരാക്കിയില്ല. മോട്ടോർ വാഹന നിയമ ലംഘനത്തിന് പുറമെ ലൈസൻസിംഗ് അതോറിറ്റി നിർദ്ദേശങ്ങൾ അനുസരിക്കാത്തിനുമാണ് ലൈസൻസ് റദ്ദാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |