തിരുവനന്തപുരം: മഹാരഥന്മാർ മൂന്ന് കൊല്ലത്തെ ചർച്ചയിലൂടെ രൂപപ്പെടുത്തിയ ഇന്ത്യൻ ഭരണഘടന ബ്രിട്ടീഷുകാർ എഴുതിക്കൊടുത്തതാണെന്ന സജി ചെറിയാന്റെ പ്രസ്താവന ആർ.എസ്.എസ് അഭിപ്രായത്തിന് സമാനമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. ആർ.എസ്.എസ് ആചാര്യനായ ഗോൾവാൾക്കർ 'ബെഞ്ച് ഒഫ് തോട്ട്സ്' എന്ന പുസ്തകത്തിൽ ഇതേ വാദമുന്നയിച്ചിട്ടുണ്ട്. ഈ പുസ്തകം കണ്ണൂർ സർവകലാശാലയിൽ പഠിപ്പിക്കാൻ തീരുമാനിച്ചവരാണ് എൽ.ഡി.എഫ് സർക്കാർ.
ഡോ. ബി.ആർ. അംബേദ്കർ ഉൾപ്പെടെയുള്ള ഭരണഘടനാ ശില്പികളെയാണ് അപമാനിച്ചത്. തൊഴിലാളി വിരുദ്ധമാണ് ഇന്ത്യൻ ഭരണഘടനയെന്നാണ് സജി ചെറിയാൻ പറഞ്ഞിരിക്കുന്നത്. തൊഴിലാളികൾക്ക് മിനിമം കൂലി ഉറപ്പാക്കുന്ന മിനിമം വേജസ് ആക്ട് ഉൾപ്പെടെ പാസാക്കിയത് ഇന്ത്യൻ ഭരണഘടനയുടെ ചുവടു പിടിച്ചാണ്. ഇതൊന്നുമറിയാതെ ഗോൾവാൾക്കറുടെ പുസ്തകം മാത്രം വായിച്ച് ആർ.എസ്.എസ് ആശയങ്ങൾ പഠിച്ച സജി ചെറിയാൻ ആർ.എസ്.എസിൽ ചേർന്നാൽ കേന്ദ്ര മന്ത്രിസ്ഥാനം കിട്ടും.
രാജി താക്കീത്: ചെന്നിത്തല
തിരുവനന്തപുരം: ഉന്നതസ്ഥാനത്തിരിക്കുന്ന ആളുകൾ വാക്കുകൾ എങ്ങനെ ഉപയോഗിക്കണം എന്നുള്ളതിന്റെ ഒരു താക്കീതാണ് സജി ചെറിയാന്റെ മന്ത്രിസ്ഥാനത്ത് നിന്നുള്ള രാജിയിലൂടെ വ്യക്തമാകുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഇരിക്കുന്ന സ്ഥാനത്തിന്റെ ഗൗരവം ഉൾക്കൊണ്ട് പ്രസംഗിക്കാനും പ്രവർത്തിക്കാനും പൊതുപ്രവർത്തകർക്ക് ബാദ്ധ്യതയുണ്ടെന്ന ഓർമ്മപ്പെടുത്തലാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |