ന്യൂഡൽഹി: എ.ഐ.എ.ഡി.എം.കെയുടെ ജനറൽ കൗൺസിൽ യോഗത്തിൽ പ്രമേയങ്ങൾ പാസ്സാക്കുന്നത് വിലക്കിയ മദ്രാസ് ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. എ.ഐ.എ.ഡി.എം.കെ പാർട്ടി നേതൃത്വം സംബന്ധിച്ച് എടപ്പാടി കെ. പളനിസാമിയും ഒ. പനീർ ശെൽവവും തമ്മിലുള്ള തർക്കത്തിന്റെ ഭാഗമായാണ് പാർട്ടിയുടെ ജനറൽ കൗൺസിൽ യോഗത്തിൽ പ്രമേയങ്ങൾ പാസ്സാക്കുന്നത് മദ്രാസ് ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് തടഞ്ഞത്.
ഹൈക്കോടതിയുടെ ജൂൺ 23ലെ ഉത്തരവിനെതിരെ എടപ്പാടി കെ. പളനി സാമി നൽകിയ പ്രത്യേകാനുമതി ഹർജിയിലാണ് ജസ്റ്റിസ് ദിനേശ് മഹേശ്വരി, ജസ്റ്റിസ് കൃഷ്ണ മുരാരി എന്നിവരടങ്ങിയ അവധിക്കാല ബെഞ്ച് ഉത്തരവിറക്കിയത്. ഒരു രാഷ്ട്രീയ പാർട്ടിയുടെ ആഭ്യന്തര കാര്യങ്ങളിൽ കോടതികൾക്ക് ഇടപെടാനാവില്ലെന്ന് സുപ്രീംകോടതി വാക്കാൻ നിരീക്ഷിച്ചു. ജനറൽ കൗൺസിലിന്റെ തുടർന്നുള്ള യോഗങ്ങൾ നിയമാനുസൃതമായി മുന്നോട്ട് പോകാമെന്ന് കോടതി വ്യക്തമാക്കി. ജൂലായ് 11 ന് നടക്കുന്ന കൗൺസിൽ യോഗത്തിന് നിയന്ത്രണങ്ങളൊന്നുമില്ല. ഡിവിഷൻ ബെഞ്ച് അധികാരപരിധി മറികടന്ന് ഒരു പാർട്ടിയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ നിർദ്ദേശം നൽകിയെന്ന് സുപ്രീംകോടതി വാക്കാൽ നിരീക്ഷിച്ചു. പ്രമേയങ്ങൾ പാസ്സാക്കുന്നത് വിലക്കാൻ ഹൈക്കോടതി സിംഗിൾ ബെഞ്ച് തയ്യാറാകാത്തതിനെ തുടർന്ന് ഒ. പനീർശെൽവം വിഭാഗത്തിലെ ജനറൽ കൗൺസിൽ അംഗം എം. ഷൺമുഖം സമർപ്പിച്ച അപ്പീലിലായിരുന്നു ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. ജൂൺ 23ന് നടന്ന ജനറൽ കൗൺസിൽ യോഗത്തിൽ ഭൂരിപക്ഷം അംഗങ്ങളും പാർട്ടിയിലെ ഇരട്ട നേതൃത്വം ഇല്ലാതാക്കാനും ഏകീകൃത നേതൃത്വഘടന സ്വീകരിക്കാനും ആവശ്യപ്പെട്ടതായി എടപ്പാടി കെ. പളനി സാമി തന്റെ പ്രത്യേകാനുമതി ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |