ന്യൂഡൽഹി: ന്യൂനപക്ഷകാര്യ വകുപ്പിന്റെ ചുമതല വഹിച്ചിരുന്ന ബി.ജെ.പിയുടെ മുസ്ളിം മുഖമായ മുക്താർ അബ്ബാസ് നഖ്‌വി കേന്ദ്രമന്ത്രി സ്ഥാനം രാജിവച്ചു. രാജ്യസഭാംഗത്വം പുതുക്കി നൽകാതെ നഖ്‌വിയെ ഉപരാഷ്‌ട്രപതി തിരഞ്ഞെടുപ്പിൽ എൻ.ഡി.എ സ്ഥാനാർത്ഥിയായി പരിഗണിക്കുന്നുവെന്ന അഭ്യൂഹത്തിനിടെയാണ് രാജി. രാജ്യസഭാ കാലാവധി പൂർത്തിയായതിനെ തുടർന്ന് മോദി മന്ത്രിസഭയിൽ സ്റ്റീൽ വകുപ്പിന്റെ ചുമതല വഹിച്ചിരുന്ന രാമചന്ദ്ര പ്രസാദ് സിംഗും രാജി നൽകി.
രാജ്യസഭയിലെ കാലാവധി ഇന്ന് പൂർത്തിയാകാനിരിക്കെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്‌ച നടത്തിയ ശേഷം നഖ്‌വി രാജി സമർപ്പിച്ചത്. അതിന് മുമ്പ് നടന്ന മന്ത്രിസഭാ യോഗത്തിൽ നഖ്‌വിയുടെ സേവനങ്ങളെ പ്രധാനമന്ത്രി പ്രശംസിച്ചിരുന്നു.
കേന്ദ്രമന്ത്രിമാരായ നിർമ്മലാ സീതാരാമൻ, പിയൂഷ് ഗോയൽ തുടങ്ങിയവരുടെ രാജ്യസഭാ കാലാവധി പൂർത്തിയായപ്പോൾ അവരെ വീണ്ടും മത്സരിപ്പിച്ച ബി.ജെ.പി നേതൃത്വം നഖ്‌വിക്ക് അവസരം നൽകിയിരുന്നില്ല. ഉത്തർപ്രദേശിൽ ഒഴിവുവന്ന രണ്ട് ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിലും ടിക്കറ്റ് നൽകിയില്ല. തുടർന്നാണ് ഉപരാഷ്‌ട്രപതി തിരഞ്ഞെടുപ്പിൽ എൻ.ഡി.എ സ്ഥാനാർത്ഥിയായി നഖ്‌വിയെ പരിഗണിച്ചേക്കുമെന്ന അഭ്യൂഹം പ്രചരിച്ചത്. ബി.ജെ.പി നേതാക്കളുടെ പ്രവാചകപരാമർശം ആഗോളതലത്തിൽ അടക്കം സൃഷ്‌ടിച്ച കളങ്കം മുസ്ളിം നേതാവായ നഖ്‌വിയെ ഉപരാഷ്‌ട്രപതിയാക്കി കഴുകിക്കളയാമെന്ന് ബി.ജെ.പി നേതൃത്വം ആലോചിക്കുന്നതായും സൂചനയുണ്ട്. രാജ്യസഭയിലെയും ലോക്‌സഭയിലെയും എം.പിമാർ ഉൾപ്പെട്ട ഇലക്‌ടറൽ കോളേജിൽ ഭൂരിപക്ഷമുള്ളതിനാൽ എൻ.ഡി.എ സ്ഥാനാർത്ഥിക്കാണ് ഉപരാഷ്‌ട്രപതി തിരഞ്ഞെടുപ്പിൽ മുൻതൂക്കം.
ആഗസ്റ്റ് ആറിന് നടക്കുന്ന ഉപരാഷ്‌ട്രപതി തിരഞ്ഞെടുപ്പിൽ പത്രിക നൽകാനുള്ള അവസാന തിയതി ജൂലായ് 19 ആണ്.
മോദി മന്ത്രിസഭയിലെ ജെ.ഡി.യുവിന്റെ പ്രതിനിധിയായിരുന്നു രാജിവച്ച രാമചന്ദ്ര പ്രസാദ് സിംഗ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി അടുപ്പം പുലർത്തിയിരുന്ന സിംഗിന്റെ രാജ്യസഭാ കാലാവധി ജെ.ഡി.യു നീട്ടിയിരുന്നില്ല. സിംഗിന് പകരം
ബീഹാറിൽ നിന്ന് രാജ്യസഭയിലെത്തിയത് ഖിരു മഹ്‌തോയാണ്.
ചർച്ചകളുമായി കോൺഗ്രസും
അതിനിടെ, ഉപരാഷ്‌ട്രപതി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംയുക്ത പ്രതിപക്ഷ സ്ഥാനാർത്ഥിക്കായി കോൺഗ്രസ് ചർച്ച തുടങ്ങി. രാജ്യസഭയിലെ പ്രതിപക്ഷ നേതാവും മുതിർന്ന നേതാവുമായ മല്ലികാർജ്ജുന ഖാർഗെയ്‌ക്കാണ് ചർച്ചകളുടെ ചുമതല. കോൺഗ്രസിൽ നിന്ന് ആരെയും ഉപരാഷ്‌ട്രപതി സ്ഥാനാർത്ഥിയായി പരിഗണിക്കുന്നില്ലെന്നാണ് സൂചന. പ്രതിപക്ഷ കക്ഷികളുടെ കൂടി താത്‌പര്യം അറിഞ്ഞ ശേഷമായിരിക്കും അടുത്ത നടപടി. തിരഞ്ഞെടുപ്പിൽ ജയസാദ്ധ്യത വിരളമാണെങ്കിലും സംയുക്ത സ്ഥാനാർത്ഥിയെ നിറുത്തുന്നത് പ്രതിപക്ഷ കൂട്ടായ്‌മയ്‌ക്ക് ഗുണം ചെയ്യുമെന്നാണ് കോൺഗ്രസ് നിലപാട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |