ന്യൂഡൽഹി: രാഹുൽ ഗാന്ധി വയനാട്ടിൽ നടത്തിയ പ്രസംഗം വളച്ചൊടിച്ച് വ്യാജ പ്രചാരണം നടത്തിയെന്നതിന്റെ പേരിൽ വിവിധ സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത കേസുകൾ ഒരുമിച്ച് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് സീ ന്യൂസ് അവതാരകൻ രോഹിത് രഞ്ജൻ സുപ്രീംകോടതിയെ സമീപിച്ചു. ഹർജി അടിയന്തിരമായി പരിഗണിക്കണമെന്ന ആവശ്യം രോഹിതിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ സിദ്ധാർത്ഥ് ലൂത്ര ജസ്റ്റിസ് ഇന്ദിരാ ബാനർജി, ജസ്റ്റിസ് ജെ.കെ. മഹേശ്വരി എന്നിവരടങ്ങിയ അവധിക്കാല ബെഞ്ച് മുമ്പാകെ സമർപ്പിച്ചു.
ചാനൽ ചർച്ചയിൽ അവതാരകന് തെറ്റ് പറ്റിയതിൽ മാപ്പ് പറഞ്ഞെന്നും ലൂത്ര വ്യക്തമാക്കി. എന്നാൽ, അവതാരകനെതിരെ നിരവധി എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്തതായും ഛത്തീസ്ഗഡ് പൊലീസ് അവതാരകനെ അറസ്റ്റ് ചെയ്യാൻ ശ്രമിക്കുന്നതായും കോടതിയെ അറിയിച്ചു. നോയിഡ പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചതായും ചൂണ്ടിക്കാട്ടി. വിഷയം വ്യാഴാഴ്ച്ച പരിഗണിക്കാമെന്ന് ബെഞ്ച് സമ്മതിച്ചു. എന്നാൽ, ഹർജി ഇതുവരെ ഫയൽ ചെയ്തില്ലെന്ന് അഡ്വക്കറ്റ് ഓൺ റെക്കാർഡ് വ്യക്തമാക്കി. ഇത് കോടതിയെ രോഷം കൊള്ളിച്ചു. ഹർജി ഫയൽ ചെയ്യാത്ത കാര്യം തങ്ങളോട് പറയണമായിരുന്നു. കോടതി ഇക്കാര്യത്തിൽ വളരെ ശക്തമായ കാഴ്ച്ചപ്പാടാണ് എടുക്കാൻ പോകുന്നതെന്നും ജസ്റ്റിസ് ഇന്ദിരാ ബാനർജി ചൂണ്ടിക്കാട്ടി. ബെഞ്ചിനുണ്ടായ ആശയക്കുഴപ്പത്തിന് മുതിർന്ന അഭിഭാഷകൻ സിദ്ധാർത്ഥ് ലൂത്ര കോടതിയോട് മാപ്പ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |