SignIn
Kerala Kaumudi Online
Friday, 19 April 2024 9.01 AM IST

സജി ചെറിയാൻ എം എൽ എയ്‌ക്കെതിരെ പൊലീസ് കേസെടുത്തു; എഫ് ഐ ആറിൽ ചേർത്തത് മൂന്ന് വർഷം വരെ തടവ് കിട്ടാവുന്ന കുറ്റങ്ങൾ

saji-cheriyan

തിരുവനന്തപുരം: ഭരണഘടനയെ അപമാനിച്ചെന്ന പരാതിയിൽ മുൻ മന്ത്രി സജി ചെറിയാനെതിരെ കേസെടുത്തു. ഭരണഘടനയെ ആക്ഷേപിച്ച് സംസാരിച്ചതിനാണ് കേസ്. മല്ലപ്പള്ളി പാർട്ടി പരിപാടിയിൽ വച്ചാണ് ഭരണഘടനയെ അവഹേളിക്കുന്ന തരത്തിൽ മന്ത്രിയായിരിക്കെ സജി ചെറിയാൻ പ്രസംഗിച്ചത്.

ഭരണഘടനയെ അവഹേളിച്ചെന്ന പരാതിയിൽ കേസെടുക്കണമെന്ന് തിരുവല്ല ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി കഴിഞ്ഞ ദിവസം പൊലീസിന് നിർദേശം നൽകിയിരുന്നു. പ്രിവൻഷൻ ഓഫ് ഇൻസൾട്ട് ടു നാഷണൽ ഓണർ ആക്ടിലെ രണ്ടാം വകുപ്പ് പ്രകാരമാണ് കേസെടുത്തത്. പ്രസംഗത്തിന്റെ വീഡിയോ ദൃശ്യം പരിശോധിച്ച ശേഷമായിരുന്നു കീഴ്‌വായ്പൂർ പൊലീസിന്റെ നടപടി. വാക്ക് കൊണ്ടോ പ്രവർത്തി കൊണ്ടോ ഭരണഘടനയെ അവഹേളിക്കുന്നതിനെതിരായ വകുപ്പാണിത്. പരമാവധി മൂന്ന് വർഷം വരെ തടവും പിഴയും കിട്ടാവുന്ന കേസാണിത്.

അതേസമയം,​ ഹോണർ ആക്ട് ലംഘിച്ചതിനാൽ സജി ചെറിയാൻ ക്രിമിനൽ നടപടി നേരിടേണ്ട സാഹചര്യം ഉണ്ടെന്നും എംഎൽഎ സ്ഥാനവും രാജി വെക്കേണ്ടി വരുമെന്നുമാണ് ചില നിയമ വിദഗദ്ധർ അഭിപ്രായപ്പെടുന്നത്. എന്നാൽ മന്ത്രിയുടെയും എം എൽ എ യുടെയും സത്യ പ്രതിജ്ഞ വ്യത്യസ്തമാണെന്നാണ് മറ്റൊരു വാദം. മന്ത്രിയെ ഗവർണർ നിയമിക്കുമ്പോൾ എംഎൽഎയെ ജനം തിരഞ്ഞെടുക്കുന്നു. എംഎൽഎയെ അയോഗ്യനാകാൻ ഭരണഘടനയുടെ 191-ാം അനുഛേദം പറയുന്ന കാര്യങ്ങളിൽ നിലവിലെ വിവാദ നടപടി ഉൾപ്പെടുന്നില്ല എന്നും വാദം ഉണ്ട്.

സജി ചെറിയാൻ മന്ത്രിസ്ഥാനം രാജി വച്ചെങ്കിലും ഇന്ന് ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് വിവാദം ചർച്ച ചെയ്യും. പകരം മന്ത്രി തൽക്കാലം വേണ്ടെന്നാണ് നിലവിലെ ചർച്ചകൾ. മന്ത്രി രാജി വച്ചതോടെ സജി ചെറിയാന്റെ വകുപ്പുകൾ നിലവിൽ മുഖ്യമന്ത്രിക്കാണ് കൈമാറിയത്. പക്ഷെ നിലവിലെ ഏതെങ്കിലും മന്ത്രിക്ക് ഇനി അധിക ചുമതല ആയി വകുപ്പുകൾ നൽകാനാണ് സാദ്ധ്യത. ഒന്നാം പിണറായി സർക്കാരിൽ നിന്നും രാജി വെച്ച ഇ പി ജയരാജൻ പിന്നീട് മടങ്ങി വന്ന പോലെ കേസുകൾ തീരുന്ന മുറക്ക് സജി ചെറിയാനെ മടക്കി കൊണ്ട് വരാനും സാദ്ധ്യതയുണ്ട്.

അതേസമയം,​ സജി ചെറിയാൻ എംഎൽഎ സ്ഥാനവും രാജിവയ്ക്കണമെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് പ്രതിപക്ഷം. വിവാദത്തിൽ മുഖ്യമന്ത്രി പ്രതികരിക്കാത്തതും പ്രതിപക്ഷം സഭയിൽ ഉന്നയിക്കും. എന്നാൽ എംഎൽഎ സ്ഥാനം രാജിവയ്ക്കേണ്ടതില്ല എന്നാണ് സിപിഎമ്മിന്റെ നിലപാട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SAJI CHERIYAN, CONTROVERSIAL SPEECH, CONSTITUTION
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.