മുസാഫർപുർ: വിദ്യാർത്ഥികൾ ക്ലാസിലെത്താത്തതിന് വ്യത്യസ്തമായ രീതിയിൽ പ്രതിഷേധിച്ച് കോളേജ് അദ്ധ്യാപകൻ. തന്റെ രണ്ട് വർഷത്തെയും ഒമ്പത് മാസത്തയെും ശമ്പളത്തുകയായ 23.8ലക്ഷം രൂപ തിരികെ നൽകിയാണ് പ്രതിഷേധം. മുസാഫർപുരിലെ നിതീശ്വർ കോളേജിലെ ഹിന്ദി വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായ ലല്ലൻ കുമാറാണ് പണം തിരികെ നൽകിയത്. എന്നാൽ പണം സ്വീകരിക്കാൻ അധികൃതർ തയാറായിട്ടില്ല.
കുട്ടികളെ പഠിപ്പിക്കുന്നതിനാണ് താൻ ശമ്പളം വാങ്ങുന്നത്. കുട്ടികൾ എത്തുന്നില്ലെങ്കിൽ പിന്നെന്തിനാണ് തനിക്ക് ശമ്പളം എന്നാണ് ലല്ലൻ കുമാർ ചോദിക്കുന്നത്. സർവകലാശാല ഇടപെട്ട് കുട്ടികളെ മറ്റൊരു കോളേജിലേയ്ക്ക് മാറ്റണമെന്നാണ് അദ്ധ്യാപകന്റെ ആവശ്യം. ജോലിയില്‍ പ്രവേശിച്ച ശേഷം തന്നെ പി ജി ക്ലാസുകളില്‍ പഠിപ്പിക്കാന്‍ അനുവദിച്ചില്ലെന്നും തന്നെക്കാള്‍ കുറഞ്ഞ റാങ്കില്‍ ജോലിയില്‍ പ്രവേശിച്ചവരെ അതിന് നിയോഗിച്ചുവെന്നും അദ്ദേഹം പറയുന്നു. ട്രാൻസ്ഫർ ലിസ്റ്റിൽ നിന്ന് തന്റെ പേര് മന:പൂർവം മാറ്റിയെന്നും ലല്ലൻ കുമാർ ആരോപിക്കുന്നു.
അതേസമയം, രണ്ട് വര്‍ഷമായി കുട്ടികള്‍ ക്ലാസില്‍ വരാറില്ലെന്ന അദ്ധ്യാപകന്റെ വാദം ശരിയല്ലെന്നാണ് പ്രിന്‍സിപ്പാള്‍ മനോജ് കുമാര്‍ പറയുന്നത്. കൊവിഡ് കാരണമാണ് ക്ലാസുകള്‍ മുടങ്ങിയത്. അതുപോലെ തന്നെ അദ്ധ്യാപകന് ട്രാന്‍സ്ഫര്‍ വേണമെങ്കില്‍ തന്നെ നേരില്‍ക്കണ്ട് ഇക്കാര്യം പറയാമായിരുന്നുവെന്നും പ്രിന്‍സിപ്പാള്‍ പറഞ്ഞു. ലല്ലൻ കുമാർ ഉന്നയിച്ച ആരോപണങ്ങൾ ശ്രദ്ധയിൽപ്പെട്ടുവെന്നും വിഷയം ഉടൻ പരിശോധിക്കുമെന്നും അംബേദ്കർ സർവകലാശാല വൈസ് ചാൻസലർ ആർ കെ ഠാക്കൂർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |