ചെങ്ങന്നൂർ : ചെങ്ങന്നൂരിന്റെ ആദ്യ മന്ത്രിയായി സജി ചെറിയാൻ സത്യപ്രതിജ്ഞ ചെയ്തതോടെ നാടും വികസനത്തിന്റെ തേരിലേറുന്ന കാഴ്ചയാണ് കണ്ടത്. മണ്ഡലത്തിൽ നിന്നുള്ള ആദ്യമന്ത്രി എന്ന നിലയിലും എം.എൽ.എയായും അതിന് മുൻപ് പൊതുപ്രവർത്തകൻ എന്ന നിലയിലും ആർജ്ജിച്ച അനുഭവ സമ്പത്ത് അദ്ദേഹത്തിന്റെ കർമ്മപഥത്തിൽ മുതൽക്കൂട്ടായി. മദ്ധ്യതിരുവിതാംകൂറിന്റെ വ്യാപാര - വാണിജ്യ സിരാകേന്ദ്രമായ ചെങ്ങന്നൂരിന്റ നഷ്ടപ്രതാപം വീണ്ടെടുക്കാൻ രണ്ടാം തവണയും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സജി ചെറിയാന് കഴിയുമെന്നുള്ള പ്രതീക്ഷയാണ് ജനങ്ങളിൽ ഉണ്ടായത്. 2018ൽ എം.എൽ.എയായപ്പോൾ തുടങ്ങിവച്ച പദ്ധതികൾക്ക് മന്ത്രിയായതോടെ ശരവേഗത കൈവന്നു. ഇതിനിടയിലാണ് അപ്രതീക്ഷിതമായി ഭരണഘടന വിവാദം ഉയർന്നുവന്നത്.
മണ്ഡലത്തിലെ വികസന പദ്ധതികൾ ഒറ്റനോട്ടത്തിൽ : 1). സമ്പൂർണ മണ്ഡലതല കുടിവെള്ള പദ്ധതി, 2). സമ്പൂർണ തരിശുരഹിത പദ്ധതി, 3). പുതിയ കെട്ടിടം - സർക്കാർ ഓഫീസുകൾ, സ്‌കൂളുകൾ, 4). സർക്കാർ ആശുപത്രികൾക്കായി പുതിയ കെട്ടിടങ്ങൾ, 5). 100 കോടിയുടെ ജില്ലാ ആശുപത്രി സമുച്ചയം, 6). പി.ഡബ്ല്യു.ഡി റോഡുകൾ, പാലങ്ങൾ, ഗ്രാമീണ റോഡുകൾ, 7). അന്താരാഷ്ട്ര സ്റ്റേഡിയം, 8). സെൻട്രൽ ഹാച്ചറി, 9). ഐ.ടി.ഐ നവീകരണം, 10). ചെങ്ങന്നൂർ ബൈപ്പാസ്, 11). അഗ്നിരക്ഷാ സേന, ട്രാഫിക് പുതിയ സമുച്ചയം, 12). സാംസ്‌കാരിക നിലയം, 13). അടൂർ - ചെങ്ങന്നൂർ സുരക്ഷാ ഇടനാഴി, പൊതു ശ്മശാനം.
2,500 കോടിരൂപയുടെ വികസന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.
സ്വപ്‌ന പദ്ധതിക്ക് മുമ്പേ...
കൃഷിയെ സ്നേഹിച്ച സജി ചെറിയാന്റെ സ്വപ്‌ന പദ്ധതിയായ റൈസ് പാർക്ക് നാളെ ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് അപ്രതീക്ഷിത രാജി. ചെങ്ങന്നൂരിന് മാത്രമല്ല കുട്ടനാടിനും പൂർണമായും ഗുണകരമാകുന്ന റൈസ് പാർക്കിന്റെ നിർമ്മാണം ഉദ്ഘാടനം ഇതോടെ അനിശ്ചിതത്വത്തിലായി. അരിയും മൂല്യവർദ്ധിത ഉൽപ്പന്നങ്ങളും വിദേശ വിപണിയിലെത്തിക്കുന്ന ബൃഹത് പദ്ധതിയായിരുന്നു റൈസ് പാർക്ക്. മുളക്കുഴ പഞ്ചായത്തിൽ കോട്ടയിൽ വ്യവസായ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള പ്രഭുറാം മിൽസിന്റെ 5.18 ഏക്കർ സ്ഥലത്താണ് കേരള റൈസ് ലിമിറ്റഡ് കമ്പനി കുട്ടനാട് റൈസ് പാർക്കു സ്ഥാപിക്കുന്നത്. നെല്ല് സംഭരിച്ച് അരിയാക്കി മൂല്യവർദ്ധിത ഉത്പന്നങ്ങൾ നിർമ്മിച്ചു വിപണനം ചെയ്ത് കർഷകർക്ക് വരുമാന വർദ്ധനവിനാെപ്പം യുവജനങ്ങൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ ഉണ്ടാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. പതിറ്റാണ്ടുകൾക്ക് ശേഷം ചെങ്ങന്നൂരിൽ ഒരു വ്യവസായ സ്ഥാപനത്തിന് തുടക്കമാകുന്നതിന് രണ്ട് ദിവസം മുൻപുണ്ടായ മന്ത്രിയുടെ രാജി കർഷകർക്കും തിരിച്ചടിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |