സാമ്പത്തിക മേഖലയിൽ അടുത്തിടെ ഏറ്റവും കൂടുതൽ ചർച്ചയായ ഒന്നാണ് ക്രിപ്‌റ്റോ കറൻസി. ക്രിപ്‌റ്റോ കറൻസി ഉടമകൾ സാമ്പത്തിക രംഗത്ത് കുതിച്ചുയരുന്ന കാഴ്ചയും നാം കാണുന്നു. എന്നാൽ ഒരു ബാങ്ക് പോലുള്ള കേന്ദ്രീകൃത അതോറിട്ടി ക്രിപ്‌റ്റോ ഇടപാടുകൾക്കില്ലാത്തതിനാൽ ഈ മേഖലയിൽ തട്ടിപ്പും അധികരിക്കുന്നുണ്ട്. അത്തരത്തിൽ ക്രിപ്‌റ്റോ രാജ്ഞി എന്ന് പേരെടുത്ത ബൾഗേറിയ സ്വദേശിയായ 42കാരിക്കായുള്ള തിരച്ചിലിലാണ് അമേരിക്കയുടെ അന്വേഷണ ഏജൻസിയായ എഫ് ബി ഐ.
നാല് ബില്യൺ ഡോളറിലധികം തട്ടിപ്പ് നടത്തിയ ഡോ.രുജ ഇഗ്‌നാറ്റോവയെയാണ് അന്വേഷണസംഘം തിരയുന്നത്. 2014ൽ ഒൺകോയിൻ ക്രിപ്‌റ്റോ കറൻസി എന്ന പേരിൽ രുജ ഒരു കമ്പനി തുടങ്ങിയിരുന്നു. കമ്പനിവഴി ക്രിപ്‌റ്റോ നിക്ഷേപകരെ ഇവർ വഞ്ചിച്ചുവെന്നാണ് പരാതി. ബിറ്റ്‌കോയിൻ കില്ലർ എന്ന പേരിലാണ് ഇവർ ക്രിപ്‌റ്റോ കറൻസിയെ മാർക്കറ്റിൽ അവതരിപ്പിച്ചത്. ക്രിപ്‌റ്റോ നിക്ഷേപത്തിൽ വലിയ രീതിയിൽ അറിവില്ലാത്തവരെയാണ് ഇവർ കമ്പളിപ്പിച്ചിരുന്നത്. നൂറ് രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ഇവരുടെ കമ്പനിയ്ക്ക് മൂന്ന് ദശലക്ഷം ഇടപാടുകാരുണ്ടായിരുന്നു. 2014നും 2016നും ഇടയിൽ 3.35 ബില്യൺ ഡോളർ വരുമാനം കമ്പനി നേടിയെന്നാണ് റിപ്പോർട്ടുകൾ.
സ്വയം പ്രഖ്യാപിത ക്രിപ്‌റ്റോരാജ്ഞിയായ ഡോ.രുജ ഇഗ്‌നാറ്റോവയെ പിടികൂടാൻ സഹായിക്കുന്നവർക്ക് ഒരു ലക്ഷം ഡോളർ (7,909,250 രൂപ) ആണ് എഫ് ബി ഐ പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്. 2017 മുതൽ ഇവരെ കാണാതായിരുന്നു. എഫ് ബി ഐയുടെ 72 വർഷത്തെ ചരിത്രത്തിൽ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിൽ ഇടംനേടുന്ന 11ാമത്തെ വനിതയാണ് ഇവർ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |