കൊച്ചി: പാലാരിവട്ടത്തെ ഡോ.ആനന്ദ് ഗോപിനാഥിന്റെ വീട്ടിൽ ചൊവ്വാഴ്ച സന്തോഷം തിരികെയെത്തി. മൂന്നാഴ്ച മുമ്പ് കാണാതായ മാംഗോയെന്ന നായ്ക്കുട്ടിയെ തിരികെ കിട്ടിയതിന്റെ ആഘോഷത്തിലാണ് ആനന്ദും കുടുംബവും. നായ്‌കുട്ടിയെ കണ്ടെത്തിയ ആൾക്ക് അപ്പോൾ തന്നെ കൊടുത്തു ഒരു ലക്ഷം രൂപ സമ്മാനം!
24 ദിവസം മുൻപ്, ജൂൺ 12നാണ് പാലാരിവട്ടം പൈപ്പ്ലൈൻ ജംഗ്ഷനിലെ വങ്കാരത്ത് വീടിന്റെ തുറന്നുകിടന്ന ഗേറ്റിലൂടെ മാംഗോ പുറത്തേക്കിറങ്ങി അപ്രത്യക്ഷനായത്. അതോടെ വീടാകെ ശോകമൂകമായി. ആനന്ദിന്റെ ഭാര്യ ഡോ. ജാനകി തപസ്യയ്ക്കും മക്കളായ സുഭദ്രാദേവിക്കും ഭദ്രനും ഉൗണും ഉറക്കവുമില്ലാത്ത ദിനങ്ങൾ. മാംഗോയെ കണ്ടെത്തുന്നയാൾക്ക് ഒരു ലക്ഷം ഇനാം പ്രഖ്യാപിച്ച് പരസ്യം നൽകി. രണ്ട് ദിവസം മുമ്പ് വരെ നഗരത്തിൽ പരസ്യം പതിച്ചുകൊണ്ടിരുന്നു.
നായ്ക്കുട്ടിയെ അന്വേഷിച്ച് കിലോമീറ്ററുകൾ സൈക്കിളിൽ സഞ്ചരിച്ചു ആനന്ദ്. പലയിടത്തു നിന്നും വിളികൾ വന്നു. അവിടെയല്ലാം ചെന്ന് നോക്കിയെങ്കിലും നിരാശയായിരുന്നു ഫലം.
രണ്ടു മാസം മുൻപ് കോയമ്പത്തൂരിൽ നിന്നാണ് 22,500 രൂപയ്ക്ക് കോംബായ് ഇനത്തിൽപ്പെട്ട രണ്ട് നായ്ക്കുട്ടികളെ വാങ്ങിയത്. ഇതിലൊന്നായിരുന്നു മാംഗോ.
മൂന്നാഴ്ച പിന്നിട്ടതിനാൽ പ്രതീക്ഷകൾ അസ്തമിച്ചു. അതിനിടെ പാലാരിവട്ടത്ത് തന്നെയുള്ള നിജീഷിന്റെ
വിളിയെത്തി. അവിടേക്കു ചെന്നപ്പോൾ ആനന്ദിന്റെ മേൽ മൂന്നാഴ്ചകൊണ്ട് എല്ലും തോലുമായ മാംഗോ ഓടിക്കയറി.
24 ദിവസം അനുഭവിച്ച ബുദ്ധിമുട്ടുകൾ മാംഗോയെ അടിമുടിമാറ്റിയിട്ടുണ്ട്. അന്യരെ കണ്ടാൽ കുരച്ച് ചാടിയിരുന്ന മാംഗോയ്ക്ക് ഇപ്പോൾ എല്ലാവരെയും പേടിയാണ്.
പണം നിരസിച്ച് നിജീഷ്, നിർബന്ധിച്ച് നൽകി ആനന്ദ്
മാംഗോയെ കണ്ടെത്തിയതിനുള്ള പാരിതോഷികമായി പ്രഖ്യാപിച്ച ഒരു ലക്ഷം രൂപ വാങ്ങാൻ നിജീഷ് തയാറായിരുന്നില്ല. ഒടുവിൽ ഡോ. ആനന്ദിന്റെ നിർബന്ധത്തിനു വഴങ്ങി പണം വാങ്ങി.
കോംബായ് നായ്ക്കൾ
തമിഴ്‌നാട്ടിലെ നാടൻ ഇനമാണ് കോംബായ്. ഉഗ്രശൗര്യമുള്ള ഇവ എതിരാളിയെ തറപറ്റിക്കാൻ മിടുമിടുക്കർ. കാട്ടുപന്നികളെ വേട്ടയാടാനും കോംബായ്‌യെ ഉപയോഗിച്ചിരുന്നു. ഇന്ത്യൻ ബോർ ഹൗണ്ട്, ഇന്ത്യൻ ബോർ ഡോഗ് എന്നിങ്ങനെയും പേരുകളുണ്ട്.
വലിപ്പം കുറവാണെങ്കിലും ആക്രമണോത്സുകത കൂടും. നീളം കൂടിയ കോമ്പല്ലുകളാണ് മറ്റൊരു പ്രത്യേകത.
സന്തോഷത്തിന് അതിരില്ല. മാംഗോയ്ക്കായി അന്വേഷണത്തിൽ ഒപ്പം ചേർന്നവരോടും നിജീഷിനോടും നന്ദിയുണ്ട്.
ഡോ. ആനന്ദ് ഗോപിനാഥ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |