കൊച്ചി: എച്ച്.ആർ.ഡി.എസിൽ നിന്ന് പുറത്താകാൻ കാരണക്കാരൻ മുഖ്യമന്ത്രിയാണെന്നും ഉടുതുണിക്ക് മറുതുണിയില്ലാതെ പെരുവഴിയിലായാലും സത്യം ജനങ്ങളെ ബോധിപ്പിക്കുമെന്നും സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്.
മുഖ്യമന്ത്രി എന്ത് വേണമെങ്കിലും ചെയ്തോളൂ. ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തിയ ക്രൈംബ്രാഞ്ച് സംഘം മാനസികമായി പീഡിപ്പിച്ചു. ഒരു സ്ത്രീയെ ജീവിക്കാൻ അനുവദിക്കാതെ നടുറോഡിൽ ഇറക്കി വിട്ടിരിക്കുന്നു. ആദ്യം താമസിച്ച ഫ്ലാറ്റിൽ നിന്ന് പുറത്താക്കി. പാലക്കാട് നിന്ന് വീട് മാറേണ്ടി വന്നു. ഇപ്പോൾ ജോലിയും പോയി. അന്നം മുട്ടിച്ചപ്പോൾ മുഖ്യമന്ത്രിക്ക് സമാധാനമായോ?
മുഖ്യമന്ത്രി സ്വന്തം മകളെ മാത്രം നോക്കിയാൽ പോരാ. കേരളത്തിലുള്ള എല്ലാ പെൺമക്കളോടും മുഖ്യമന്ത്രിക്ക് ഉത്തരവാദിത്വമുണ്ട്. ഞങ്ങളെയെല്ലാം അദ്ദേഹം പെൺമക്കളായി കാണണം. സർക്കാർ സംവിധാനങ്ങൾ നിരന്തരം വേട്ടയാടിയതുകൊണ്ടാണ് എച്ച്.ആർ.ഡി.എസിൽ നിന്ന് പുറത്തായത്. മുഖ്യമന്ത്രിയെക്കുറിച്ചുള്ള സത്യങ്ങൾ പുറത്തുകൊണ്ടുവന്നതാണ് കാരണം. ഞാൻ നൽകിയ മൊഴികളെല്ലാം സത്യമാണ്. 2016 മുതൽ 2020 വരെ നടന്ന കാര്യങ്ങൾ ഇന്നലെ വന്ന വക്കീലിനോ എച്ച്.ആർ.ഡി.എസിനോ അറിയില്ല. വക്കീലിന്റെ രാഷ്ട്രീയവും വിശ്വാസവും എന്നെ ബാധിക്കില്ല- സ്വപ്ന പറഞ്ഞു.
സ്വർണക്കടത്ത്: എൻ.ഐ.എ
തെളിവുകൾ ഇ.ഡിക്ക് കൈമാറി
കൊച്ചി: സ്വർണക്കടത്ത് കേസിൽ എൻ.ഐ.എയുടെ പക്കലുണ്ടായിരുന്ന കൂടുതൽ ഇലക്ട്രോണിക്സ് തെളിവുകൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് ( ഇ.ഡി) കൈമാറി. കോടതി ഉത്തരവിനെ തുടർന്നാണിത്. നേരത്തെ ശേഖരിച്ച മൊഴികളും ലഭിച്ച പുതിയ തെളിവുകളും ഒത്തുനോക്കിവരികയാണ്. മൊഴികളിലും മറ്റും പൊരുത്തക്കേടുണ്ടെങ്കിൽ പ്രതികളെ വിളിച്ചുവരുത്തി ചോദ്യം ചെയ്യാനാണ് തീരുമാനം.
കലാപക്കേസുകളിൽ കുടുക്കുമെന്ന് ഭീഷണി
770 കലാപാഹ്വാനക്കേസുകളിൽ പ്രതിയാക്കുമെന്ന് ക്രൈംബ്രാഞ്ച് സംഘം ഭീഷണിപ്പെടുത്തിയതായി സ്വപ്ന പറഞ്ഞു. ചോദ്യം ചെയ്യലെന്ന പേരിൽ തന്നെയും താനുമായി ബന്ധപ്പെട്ട് നിൽക്കുന്നവരെയും വേട്ടയാടുന്നു. മുഖ്യമന്ത്രിയുടെ മകൾ വീണയുടെ സാമ്പത്തിക കൈമാറ്റങ്ങളുടെ രേഖ ആവശ്യപ്പെട്ടു. വീണയ്ക്ക് ബിസിനസ് നടത്തിക്കൂടെയെന്നാണ് ഒരു ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥൻ ചോദിച്ചത്. എച്ച്.ആർ.ഡി.എസുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്നും കൃഷ്ണരാജിന്റെ വക്കാലത്ത് ഒഴിയണമെന്നും ആവശ്യപ്പെട്ടു. രഹസ്യമൊഴിക്ക് പവർ ഇല്ലെന്നും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |