കൊച്ചി: കാണാതായവരുടെ ലിസ്റ്റിലുണ്ടായിരുന്നത് 80ലധികം പേർ. ഇതിൽ പ്രായം കണക്കാക്കി ക്രോഡീകരിച്ചപ്പോൾ നേർപ്പകുതിയിലും താഴെയായി. വടുതലയിൽ റെയിൽവേ പാലത്തിലിന്റെ കേബിൾ പിറ്റിൽ അസ്ഥികൂടം കണ്ടെത്തിയ കേസിൽ ഇനി അന്വേഷണം എളുപ്പമായെന്ന് കരുതി തുടർനടപടിയിലേക്ക് കടന്ന പൊലീസ് ഇപ്പോൾ ആകെ പരുങ്ങലിലാണ്. ക്രോഡീകരിച്ച പട്ടികയിലെ കാണാതായവരെല്ലാം തിരിച്ചെത്തിയെന്ന് ബന്ധുക്കൾ അറിയിച്ചതാണ് അന്വേഷണ സംഘത്തെ കുഴക്കിയത്. കൊലപാതകമെന്ന് കരുതുന്ന കേസിൽ, 25നും 35നും ഇടയിൽ കാണാതായ യുവാക്കളെ കേന്ദ്രീകരിച്ചാണ് ഇപ്പോഴും അന്വേഷണം. കേരളത്തിന് പുറത്ത് നിന്ന് എത്തിയ ആളായിരിക്കാം കൊല്ലപ്പെട്ടെതെന്ന സംശയവും തള്ളിക്കളയുന്നില്ല. അയൽസംസ്ഥാനങ്ങളിൽ നിന്ന് സമാന പ്രായത്തിൽ കാണാതായവരുടെ വിവരങ്ങളും തേടിയിട്ടുണ്ട് പൊലീസ്.
മേയ് 20നാണ് വല്ലാർപാടം കണ്ടെയ്‌നർ ടെർമിനലിലേക്ക് കൊച്ചി കായലിന് മുകളിലൂടെ പോകുന്ന റെയിൽവേ പാലത്തിന്റെ കേബിൾപിറ്റിൽ അസ്ഥികൂടം കണ്ടെത്തിയത്. ആറ് മാസം പഴക്കമുള്ള അസ്ഥികൂടം ശാസ്ത്രീയ പരിശോധനയിലാണ് പുരുഷന്റേതെന്ന് കണ്ടെത്തിയത്. സ്ഥലത്ത് എത്തിച്ചശേഷം കൊലപ്പെടുത്തി കേബിൾപിറ്റിലിട്ട് സ്ലാബിട്ട് മൂടിയതായിരിക്കുമെന്നാണ് പൊലീസ് കരുതുന്നത്. മൃതദേഹം എത്തിക്കാനുള്ള സാദ്ധ്യത കുറവാണെങ്കിലും ഇതും തള്ളിക്കളയുന്നില്ല. അമ്പതടി ഉയരമുള്ള പാലത്തിൽ മുമ്പ് കയറിയവർക്ക് മാത്രമേ ഇത്തരത്തിൽ മൃതദേഹം ഒളിപ്പിക്കാനുള്ള സാദ്ധ്യത തിരിച്ചറിയാനാകൂ. നേരത്തെ ഇവിടെ എത്തിയവരെ കണ്ടെത്താനുള്ള നീക്കം ആരംഭിച്ചിട്ടുണ്ട്. ഇവിടേക്ക് എത്താവുന്ന വഴികളിലെ സി.സി ടിവി കാമറകളെല്ലാം പൊലീസ് പരിശോധിച്ചിരുന്നു. റെയിൽവേ മേൽപ്പാലം ലഹരി ഉപയോഗിക്കുന്നവരുടെ കേന്ദ്രമാണ്.
തെളിവ് ഒഴുകിപ്പോയി
ബ്രൌൺ നിറത്തിലുള്ള ഒരു നൂല് മാത്രമാണ് അസ്ഥികൂടത്തിനൊപ്പം ലഭിച്ചത്. കേബിൾപിറ്റിൽ മഴവെള്ളം പോകുന്നതിന് വലിയപൈപ്പ് ഉണ്ടായിരുന്നു. വേനൽമഴയിൽ ഏതാനും അസ്ഥികളും വസ്ത്രവും ഒലിച്ച് താഴേക്ക് വീണുപോയെന്നാണ് കരുതുന്നത്. കൃത്യം നടത്തിയശേഷം ഫോണും മറ്റും പുഴയിലേക്ക് ഉപേക്ഷിക്കാൻ സാദ്ധ്യയുള്ളതിനാൽ കായലിൽ തിരിച്ചിലിന് പൊലീസ് തയ്യാറെടുത്തെങ്കിലും പിന്നീട് ഉപേക്ഷിച്ചു.
കാണാതായവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം മുന്നോട്ട് പോകുന്നത്. സമഗ്രമായ അന്വേഷണമാണ്
കേസിൽ നടത്തുന്നത്.
അന്വേഷണ ഉദ്യോഗസ്ഥൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |