അടൂർ : ഗവ.ബോയ്സ് ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാവനം കാണാൻ പറക്കോട് എൻ.എസ്.യു.പി സ്കൂളിലെ കുട്ടികളെത്തി. സ്കൂൾ മുറ്റത്തെ കുട്ടിവനം കണ്ടപ്പോൾ വിദ്യാർത്ഥികൾക്ക് അതിശയം, ഒപ്പം വൈവിദ്ധ്യങ്ങളായ സസ്യജാലകങ്ങൾ കണ്ടപ്പോൾ അതിലേറെ കൗതുകവും. അദ്ധ്യാപകരോടൊപ്പം 130 കുട്ടികളാണെത്തിയത്. വനം - വന്യജീവിവാരാഘോഷത്തിന്റെയും വിദ്യാവനത്തിന്റെ രണ്ടാംവാർഷികത്തിന്റെയും ഭാഗമായിട്ടായിരുന്നു കുട്ടികളുടെ സന്ദർശനം. സംസ്ഥാനത്തെ ആദ്യത്തെ വിദ്യാവനമാണ് അടൂർ ഗവ.ബോയ്സിലുള്ളത്. സംസ്ഥാന വനംവകുപ്പാണ് ഇത് ഒരുക്കിയത്. 2020 ജൂലായ് 7ന് വനമഹോത്സവ സമാപന ദിനത്തിൽ ഗവ.ബോയ്സ് സ്കൂളിന്റെ കിഴക്കേ കവാടത്തിന് ഇരുവശത്തുമായി തൈകൾ നടുകയായിരുന്നു. കാട്ടിലും നാട്ടിലും കാണുന്ന നാനൂറിലധികം മരങ്ങൾ ഇവിടെ വളരുന്നു. ജപ്പാനിൽ ആവിഷ്കരിച്ച മിയാവാക്കി വനത്തിന്റെ ചെറു മാതൃകയാണിത്. മിയാവാക്കി വനം ഒരുക്കുന്നതിന് ചെലവ് വളരെ കൂടുതലാണെങ്കിലും വിദ്യാവനത്തിനായി രണ്ടുലക്ഷം രൂപ മാത്രമാണ് ചെലവായത്. വനംവകുപ്പിലെ സാമൂഹിക വനവത്കരണ വിഭാഗം തയ്യാറാക്കിയ തൈകളാണ് നട്ടത്. ഒാരോ മരങ്ങളുടേയും പേരുകൾ എഴുതിയ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. അതിൽ ചെടികളുടെ പേരിനൊപ്പം പ്രദർശിപ്പിച്ചിരിക്കുന്ന ക്യു ആർ കോഡ് ആൻഡ്രോയ്ഡ് ഫോൺ ഉപയോഗിച്ച് സ്കാൻ ചെയ്താൽ വൃക്ഷത്തെക്കുറിച്ച് വിശദമായി മനസിലാക്കുവാൻ കഴിയും. അദ്ധ്യാപികയും കവയിത്രിയുമായ കണിമോളുടെ നേതൃത്വത്തിലുള്ള ഫോറസ്ട്രി ക്ലബ്ബാണ് വിദ്യാവനം പരിപാലിക്കുന്നത്.
വിദ്യാവനത്തിൽ
ഞാവൽ, ചെമ്പകം, കമ്പകം ,ഇലഞ്ഞി, മുട്ടിപ്പഴം, കണിക്കൊന്ന, ഈട്ടി , ദന്തപ്പാല, നെല്ലി , മന്ദാരം, വെട്ടി, ആര്യവേപ്പ് ,കുടംപുളി , പേരാൽ , വെള്ളപ്പൈൻ, കടുക്ക, മരോട്ടി പൊങ്ങ് തുടങ്ങിയ മരങ്ങൾ വളരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |