SignIn
Kerala Kaumudi Online
Thursday, 25 April 2024 2.59 PM IST

ദേശീയ "അരക്ഷിത"പാത

pattikad

ജീവൻ പണയം വച്ച് ജനങ്ങളുടെ യാത്ര

തൃശൂർ : അശാസ്ത്രീയ നിർമ്മാണങ്ങളും തുടർച്ചയായ അപകടങ്ങളും മണ്ണുത്തി വടക്കഞ്ചേരി ദേശീയ പാതയിലെ യാത്രയെ അരക്ഷിതമാക്കുന്നു. സുരക്ഷിതമായ യാത്രയ്ക്ക് സൗകര്യം ഒരുക്കാതെയാണ് ദേശീയപാതയിലും സർവീസ് റോഡിലും നിർമ്മാണ പ്രവർത്തനം നടക്കുന്നത്. ഇന്നലെ പട്ടിക്കാട് തമ്പുരാട്ടിപടിയിൽ സർവീസ് റോഡിനായി പാറപൊട്ടിക്കാൻ മണ്ണ് എടുക്കുന്നിടത്ത് മണ്ണിടിച്ചിൽ ഉണ്ടായി.

ഏത് സമയവും അപകടം സംഭവിക്കാവുന്ന സ്ഥിതിയാണ് നിലനിൽക്കുന്നത്. പാറ പൊട്ടിക്കുന്നത് മൂലം പാറയ്ക്ക് മുകളിലുള്ള മേൽത്തട്ടിലെ മണ്ണ് ഇളകി നിലം പതിക്കുകയാണ്. വലിയ മരങ്ങങ്ങളും മറ്റുമുള്ള ഏകദേശം ഏഴുപത് മീറ്റർ ദൂരത്തിലാണ് ഇപ്പോൾ സർവീസ് റോഡിനായി പാറപൊട്ടിക്കലും മണ്ണെടുപ്പും നടക്കുന്നത്. ഇന്നലെ രാവിലെ എട്ടരയോടെയാണ് മണ്ണിടിച്ചിൽ തുടങ്ങിയത്. മണ്ണിടിച്ചിൽ തുടരുകയാണ്.

സർവീസ് റോഡിന്റെ നിർമാണത്തിനായി പാറപൊട്ടിച്ച് നീക്കിയ സ്ഥലത്താണ് മണ്ണിടിയുന്നത്. അതോടെ തൃശൂർ ഭാഗത്തേക്കുള്ള ഗതാഗതം തടസപ്പെട്ടു. നിർമ്മാണ കമ്പനിയുടെ വാഹനങ്ങളെത്തി റോഡിൽ നിന്ന് മണ്ണ് നീക്കം ചെയ്ത് ഗതാഗതം പുനരാരംഭിച്ചു. പാറ പൊട്ടിക്കാനായി മണ്ണെടുത്ത് നീക്കിയ ഭാഗത്ത് വളരെ ഉയരത്തിൽ വളർന്നുനിൽക്കുന്ന മരങ്ങളുണ്ട്. മണ്ണിടിച്ചിലിൽ ഇത് അപകടഭീതി ഉയർത്തുന്നു. കൂടാതെ പാറ പൊട്ടിക്കാനായി നടത്തിയ സ്‌ഫോടനങ്ങളിൽ മണ്ണിന് ബലക്ഷയം വന്നിട്ടുണ്ട്. മണ്ണിലെ വിള്ളലും മഴ പെയ്യുമ്പോൾ അതുവഴി വെള്ളം ഇറങ്ങലുമെല്ലാം പാതയെ അരക്ഷിതമാക്കുകയാണ്.

നിരന്തരം അപകടം

ഇന്നലെ മണ്ണിടിച്ചിലിനെ തുടർന്ന് കല്ല് തെറിച്ചുവീണ് വാണിയംപാറ സ്വദേശി മാത്യു അബ്രഹാമിന്റെ കാറിന്റെ ചില്ല് തകർന്നു. എന്നാൽ ആർക്കും പരിക്കേറ്റില്ല. മണ്ണിടിയുന്ന സമയത്ത് അതിലൂടെ കടന്നുപോയ ഒരു ബൈക്കുകാരൻ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. ചൊവ്വാഴ്ച്ച ഇതേ ഭാഗത്ത് പാലക്കാട് നിന്നും കായംകുളത്തേക്ക് പോയിരുന്ന കുടുംബം സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് പാറക്കുഴിയിൽ പതിച്ചിരുന്നു. ഈ ഭാഗത്ത് വേണ്ട സുരക്ഷാ സംവിധാനം ഇല്ലാത്തത് വാഹനങ്ങൾ കടന്നുപോകാൻ പ്രയാസം ഉണ്ടാക്കുന്നുണ്ട്. നിരന്തരമുള്ള ഗതാഗത കുരുക്കും യാത്ര ദുരിതമാക്കുന്നു.

റോഡാകെ കുഴികൾ

ദേശീയ പാതയുടെ പല ഭാഗങ്ങളിലും വലിയ കുഴികളാണ് രൂപപ്പെട്ടത്. മഴക്കാലം തുടങ്ങിയതോടെ കൂടുതൽ കുഴികൾ രൂപപ്പെട്ട് തുടങ്ങി. ബൈക്ക് യാത്രക്കാരാണ് കുടുതലും അപകടത്തിൽപെടുന്നത്. നിലവാരമില്ലാത്ത ടാറിംഗാണ് പ്രശ്‌നമുണ്ടാക്കുന്നതെന്ന് നാട്ടുകാർ കുറ്റപ്പെടുത്തി. എല്ലാവർഷവും ശക്തമായ സമരങ്ങൾക്ക് ഒടുവിലാണ് ടാറിംഗ്. ടോൾ പിരിക്കാൻ തുടങ്ങിയിട്ടും ഉത്തരവാദിത്വം ഇല്ലാതെ ചെയ്യുന്ന പണികൾ വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്.

വെള്ളം വീഴുന്നത് യാത്രക്കാരുടെ തലയിൽ

മണ്ണുത്തി ദേശീയ പാതയിൽ അടിപ്പാതയ്ക്ക് മുകളിൽ നിന്നുള്ള വെള്ളം സർവീസ് റോഡിലേക്കു വീഴുന്നത് ഇരുചക്രവാഹനങ്ങൾക്ക് ഭീഷണിയാകുന്നു. മണ്ണുത്തിയിലും പട്ടിക്കാടുമുള്ള മേൽപ്പാതയിൽ നിന്നാണ് മഴ വെള്ളം റോഡിലേക്ക് നേരിട്ടു വീഴുന്നത്. പലഭാഗത്തും വെള്ളം ഒഴുകി ഇറങ്ങാൻ പൈപ്പ് സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ പലസ്ഥലങ്ങളിലും പൈപ്പ് ഇല്ലാത്തതിനാൽ വെള്ളം റോഡിലേക്ക് വീഴും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, NATIONAL HIGHWAY
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.