ഗുരുവായൂർ: ഗുരുവായൂരപ്പ സന്നിധിയിൽ സഹോദരിമാർ അവതരിപ്പിച്ച ഭരതനാട്യം ഹൃദ്യമായി. അമേരിക്കയിലെ പെൻസിൽവാനിയയിൽ താമസമാക്കിയ ചെന്നൈ സ്വദേശി എസ്.സുരേഷിന്റെയും സ്വപ്ന എസ്.സുരേഷിന്റെയും മക്കളായ സ്വർണ റിഷിക(15), ശ്രാവ്യ (9) എന്നിവരാണ് ഇന്നലെ ഉച്ചതിരിഞ്ഞ് മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ ഭരതനാട്യം അവതരിപ്പിച്ചത്. പുഷ്പാഞ്ജലിയോടെയായിരുന്നു നൃത്താവതരണം. നാട്യരാഗത്തിലും ആദി താളത്തിലുമുള്ള ഗണപതി സ്തുതിയോടെ ആരംഭിച്ച് ഭരതനാട്യത്തിലെ അടവുകൾക്ക് പ്രാധാന്യമുള്ള ജതിസ്വരം, കൃഷ്ണകഥകളുടെ നൃത്താവിഷ്‌കാരം ഉൾപ്പെടെ ഏഴ് വ്യത്യസ്തങ്ങളായ നൃത്തങ്ങളാണ് അവതരിപ്പിച്ചത്. പെൻസിൽവാനിയയിലെ അലൻടൗണിലുള്ള പാർക്ക്‌ലാൻഡ് ഹൈസ്‌കൂളിലെ പത്താം തരം വിദ്യാർത്ഥിനിയാണ് സ്വർണ റിഷിക. ശ്രാവ്യ ഇതേ സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി. അമ്മ സ്വപ്നയിൽ നിന്നാണ് ഇരുവരും നൃത്തം അഭ്യസിച്ചത്. സ്വപ്ന അമേരിക്കയിൽ 2004 മുതൽ മയൂര അക്കാഡമി ഒഫ് ഇന്ത്യൻ ഡാൻസ് എന്ന പേരിൽ ഒരു ഡാൻസ് സ്‌കൂൾ നടത്തുന്നുണ്ട്. ആറ് വയസ് മുതൽ നൃത്തം അഭ്യസിക്കുന്ന സ്വർണ റിഷിക നാല് വയസു മുതൽ സംഗീതവും പഠിക്കുന്നുണ്ട്. കോട്ടയം ജമനീഷ് ഭാഗവതരാണ് സംഗീതത്തിൽ ഗുരു. കഴിഞ്ഞ മാസം 26 ന് ചെന്നൈ മൈലാപ്പൂരിലായിരുന്നു നൃത്തത്തിലെ അരങ്ങേറ്റം. സ്വർണ റിഷികക്ക് കരാത്തെയിൽ ബ്ലാക്ക് ബെൽറ്റും ലഭിച്ചിട്ടുണ്ട്. സ്വർണയ്ക്ക് പോണ്ടിച്ചേരി ഗ്ലോബൽ അക്കാഡമിയുടെ 'നാട്യമണി' ബഹുമതിയും ലഭിച്ചിട്ടുണ്ട്. അച്ഛൻ സുരേഷ് പെൻസിൽവാനിയയിൽ ഇന്റൽ കമ്പനിയിൽ കമ്പ്യൂട്ടർ ഹാർഡ്‌വെയർ ഡിസൈൻ എൻജിനിയറാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |