പത്തനംതിട്ട : റോളർ സ്കേറ്റിംഗിൽ ഉയരങ്ങളിലെത്തണമെന്ന പിതാവിന്റെ നടക്കാതെ പോയ സ്വപ്നം യാഥാർത്ഥ്യമാക്കി മകൻ. റോളർ സ്കേറ്റിംഗിൽ ലോക ചാമ്പ്യനായാണ് അഭിജിത്ത് അമൽരാജ് പിതാവ് പ്രമാടം അഭിനന്ദനം വീട്ടിൽ ബിജുരാജിന്റെ സ്വപ്നത്തിന് ചിറക് നൽകിയത്. വിദ്യാർത്ഥിയായിരിക്കുമ്പോൾ റോളർ സ്കേറ്റിംഗ് പഠിക്കണമെന്നത് ബിജുരാജിന്റെ ആഗ്രഹമായിരുന്നു. എന്നാൽ ബിജുരാജിന്റെ പിതാവ് രാജൻ അടികൊടുത്താണ് മകനെ അന്ന് പിന്തിരിപ്പിച്ചത്. സാമ്പത്തികം തന്നെയായിരുന്നു എതിർപ്പിനുള്ള കാരണമായത്. പിൻമാറാൻ മനസില്ലായിരുന്ന ബിജുരാജ് കാലങ്ങൾക്കിപ്പുറം റോളർ സ്കേറ്റിംഗ് പഠിച്ച് മകന്റെ പരിശീലകനുമായി.
ഇരുപത്തൊന്നുകാരനായ അഭിജിത് അമൽരാജ് 2019 മുതൽ തുടർച്ചയായി ലോക റോളർ സ്കേറ്റിംഗ് ചാമ്പ്യൻഷിപ്പിൽ മെഡൽ നേടി. ഈ വർഷം ആഗസ്റ്റിൽ നടക്കുന്ന ലോക ചാമ്പ്യൻഷിപ്പിൽ മത്സരിക്കാനുള്ള തയാറെടുപ്പിലാണിപ്പോൾ. 2011 മുതൽ നാഷണൽ മത്സരങ്ങളിൽ പങ്കെടുക്കുന്നുണ്ട്. 2018 ൽ ഏഷ്യൻ ഗെയിംസിൽ മത്സരിച്ചു വെങ്കലം നേടി. 2019 ൽ ജൂനിയർ വേൾഡ് ചാമ്പ്യൻഷിപ്പിൽ സ്വർണവും നേടി. പിതാവ് നൽകുന്ന പരിശീലനത്തിന് പുറമേ ലോക ചാമ്പ്യൻഷിപ്പിനായി ഇറ്റലിയിലും പരിശീലനത്തിന് പോകാറുണ്ട് അഭിജിത്ത്. പന്ത്രണ്ട് വർഷം ലോക ചാമ്പ്യനായ ലുക്ക ഡി അലിസേര ആണ് ഇറ്റലിയിൽ പരിശീലിപ്പിക്കുന്നത്. ഒരു മണിക്കൂർ പരിശീലനത്തിന് 9000 രൂപയോളം ചെലവ് വരും. ഇങ്ങനെ നാല് മണിക്കൂർ ആണ് പരിശീലനം. ഇപ്പോൾ ഒരുകോടിയിലേറെ രൂപ പരിശീലനത്തിന് മാത്രമായി ചെലവായിട്ടുണ്ടെന്ന് ബിജുരാജ് പറഞ്ഞു.
ഭാര്യ എസ്.എസ്.സുജയും റോളർ സ്കേറ്റിംഗ് പരിശീലകയാണ്. അഭിജിത്തിനെ പഠിപ്പിക്കാൻ തുടങ്ങിയപ്പോഴാണ് സുജയും സ്കേറ്റിംഗ് പരിശീലിക്കുന്നത്.
ഇരുവരും ചേർന്ന് നാഷണൽ സ്പോർട്സ് വില്ലേജ് എന്ന പേരിൽ റോളർ സ്കേറ്റിംഗ് പരിശീലനവും തുടങ്ങി. ഇപ്പോൾ എൺപത് കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്. ഇതിൽ നിരവധി പേർ ദേശീയ മത്സരങ്ങളിൽ പങ്കെടുക്കുന്നവരാണ്. ചൈനയിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിലേക്കുള്ള സാദ്ധ്യതാ പട്ടികയിലും ഇത്തവണ അഭിജിത് അമൽരാജുണ്ട്. ആലുവ എം.ഇ.എസ് കോളേജിൽ ബി കോം രണ്ടാംവർഷ വിദ്യാർത്ഥിയാണ് അഭിജിത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |