കോട്ടയം: ചങ്ങനാശേരി ഡിവൈ.എസ്.പിയടക്കം നാലു പൊലീസുകാർക്ക് ഗുണ്ട നേതാവ് അരുൺ ഗോപനുമായി ബന്ധമുണ്ടെന്ന് കണ്ടെത്തി. ഡിവൈ.എസ്.പി ശ്രീകുമാർ, സൈബർ സെൽ സി.ഐ എം.ജെ. അരുൺ, പൊലീസുകാരായ അരുൺകുമാർ, മനോജ് എന്നിവർക്കെതിരെ ഇതു സംബന്ധിച്ച് ജില്ല പൊലീസ് മേധാവി ഡി. ശില്പ ദക്ഷിണമേഖല ഐ.ജി പി. പ്രകാശിന് റിപ്പോർട്ട് നൽകി. പൊലീസ് രഹസ്യങ്ങൾ ഇവർ ചോർത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു. സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ജില്ല പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള അന്വേഷണം.
കോട്ടയത്തെ ഗുണ്ടാപ്പട്ടികയിൽപ്പെട്ട അരുൺ ഗോപൻ അടുത്തിടെ ഹണി ട്രാപ്പ് കേസിൽ അറസ്റ്റിലായിരുന്നു. കുഴൽപ്പണക്കടത്തും കൊലയും ഉൾപ്പെടെ ഒട്ടേറെ കേസിലെ പ്രതിയായ ഇയാളുമായി പൊലീസ് വഴിവിട്ട അടുപ്പം പുലർത്തിയെന്നാണ് കണ്ടെത്തൽ. ഇയാളുടെ എതിരാളിയും കുപ്രസിദ്ധ ഗുണ്ടയുമായ അലോട്ടിയെ കഞ്ചാവു കേസിൽ രണ്ടു വർഷം മുമ്പ് പിടികൂടിയിരുന്നു. ഇതിനായി പൊലീസിന് ഒത്താശ ചെയ്തത് അരുൺ ഗോപനാണ്. ഈ ഘട്ടത്തിലും നടപടിക്ക് നിർദ്ദേശിക്കപ്പെട്ട പൊലീസുകാർ പല തവണ അരുൺ ഗോപനുമായി ഫോണിൽ ബന്ധപ്പെട്ടിരുന്നു.
ഹണിട്രാപ്പ് കേസിൽ കോട്ടയത്തു നിന്ന് മുങ്ങി മലപ്പുറത്തു താവളമടിച്ച അരുണിനെ അടുത്തിടെയാണ് കോട്ടയം വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. അന്നു രാത്രി തന്റെ അധികാര പരിധിയിലല്ലാത്ത സ്‌റ്റേഷനായിട്ടും ചങ്ങനാശേരി ഡിവൈ.എസ്.പി അവിടെയെത്തുകയും സെല്ലിൽ കഴിഞ്ഞിരുന്ന അരുണുമായി വാക്കുതർക്കത്തിലേർപ്പെടുകയും ചെയ്തു. ഇദ്ദേഹം സ്‌റ്റേഷനിലെത്തിയത് അരുണുമായുള്ള ബന്ധം മറ്റു പൊലീസുകാരോട് വെളിപ്പെടുത്തരുതെന്ന് ഭീഷണിപ്പെടുത്താനാണെന്നാണ് കണ്ടെത്തൽ. ഇക്കാര്യം കോട്ടയം ജില്ലാ പൊലീസ് മേധാവി ഡി. ശില്പ ദക്ഷിണ മേഖല ഐ.ജി പി. പ്രകാശിനെ അറിയിച്ചതോടെയാണ് നടപടിക്ക് കളമൊരുങ്ങിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |