SignIn
Kerala Kaumudi Online
Friday, 19 April 2024 7.04 AM IST

53 ലക്ഷം പാവങ്ങളുടെ പെൻഷന് കുരുക്ക്,​ കേന്ദ്രം വിലക്കി, വായ്പയ്ക്ക് സർക്കാർ ഗ്യാരന്റിയില്ല

locker

തിരുവനന്തപുരം: കടമെടുപ്പിന് കേന്ദ്രം ഉടക്കിട്ടതോടെ, വായ്പയ്ക്ക് ഗാരന്റി നിൽക്കില്ലെന്ന് ഉത്തരവിറക്കിയ സംസ്ഥാന സർക്കാർ 53 ലക്ഷം പാവങ്ങൾക്ക് മാസാമാസം കിട്ടുന്ന 1600 രൂപ ക്ഷേമപെൻഷൻ മുടങ്ങുന്ന സ്ഥിതി മറികടക്കാൻ വഴിതേടുന്നു.

പൊതുകടത്തിൽപ്പെടാതിരിക്കാൻ, 2018ലുണ്ടാക്കിയ കേരള സോഷ്യൽ സെക്യുരിറ്റീസ് പെൻഷൻ ലിമിറ്റഡ് എടുക്കുന്ന വായ്പ ഇനി പറ്റില്ലെന്ന കേന്ദ്ര തീരുമാനമാണ് കുരുക്കായത്. തുടർന്ന്, വായ്പകളുടെ തിരിച്ചടവ് ബാദ്ധ്യത സർക്കാർ വഹിക്കുന്നത് റദ്ദാക്കി 2022 ജൂൺ 10ന് ധനവകുപ്പ് ഉത്തരവിറക്കുകയായിരുന്നു.

എന്നാൽ, സർക്കാർ ഉത്തരവിൽ ഇങ്ങനെയല്ല ഉദ്ദേശിച്ചിട്ടുള്ളതെന്നാണ് മാത്യു കുഴൽനാടന്റെ അടിയന്തര പ്രമേയ നോട്ടീസിന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഇന്നലെ നിയമസഭയിൽ മറുപടി പറഞ്ഞത്. പെൻഷൻ കമ്പനിക്ക് ഗ്രാന്റും ബഡ്ജറ്റ് വിഹിതവും നിറുത്തിയിട്ടില്ലെന്നും പെൻഷൻ വിതരണത്തിന് ഒരു തടസ്സവുമുണ്ടാകില്ലെന്നും ധനമന്ത്റി പറഞ്ഞു.

സാമൂഹ്യ പെൻഷൻ നൽകാൻ പ്രതിവർഷം 10036കോടി രൂപ വേണം. കഴിഞ്ഞ നാലു വർഷത്തെ ബഡ്ജറ്റ് വിഹിതം 5500 കോടിയാണ്. വർഷം ശരാശരി 1400 കോടി രൂപ മാത്രം. കടമെടുപ്പ് നിലച്ചാൽ, ബാക്കി എവിടെ നിന്നു കണ്ടെത്തുമെന്നാണ് അറിയേണ്ടത്.

ബിവറേജസ് കോർപ്പറേഷൻ, കെ.എസ്.എഫ്.ഇ, പ്രാഥമിക സഹകരണ സംഘങ്ങളുടെ കൺസോർഷ്യം എന്നിവിടങ്ങളിൽ നിന്നാണ് വായ്പ ലഭ്യമാക്കിയിരുന്നത്. സംസ്ഥാന ബഡ്ജറ്റിലെ അലോക്കേഷൻ വഴിയും കേന്ദ്രം സാമൂഹ്യക്ഷേമപദ്ധതികൾക്ക് നൽകുന്ന തുക വകമാറ്റിയും വായ്പ തിരിച്ചടയ്ക്കുകയാണ്. ഇത് പൂർണമായും വിജയിച്ചില്ല.

അമിതമായി വായ്പയെടുക്കുന്നതും വായ്പാപരിധി മറികടക്കാൻ പ്രത്യേക കമ്പനിയുണ്ടാക്കി വായ്പയെടുക്കുന്നതുമാണ് കേന്ദ്രം വിലക്കിയത്. എല്ലാ വായ്പയും പൊതുകടത്തിന്റെ പരിധിയിൽ പെടുത്തുമെന്നും നിലപാടെടുത്തു. മൊത്തം ഉത്പാദനത്തിന്റെ 37 ശതമാനവും പ്രതിവർഷം വായ്പയെടുക്കുന്ന കേരളത്തിന് ഈ സാമ്പത്തിക വർഷം ഇതുവരെ 5000 കോടി വായ്പാനുമതിയാണ് കേന്ദ്രം നൽകിയത്. ശ്രീലങ്ക കടംകയറി പ്രതിസന്ധിയിലായ പശ്ചാത്തലത്തിലാണ് സംസ്ഥാനങ്ങൾ യാതൊരു നിയന്ത്രണവുമില്ലാതെ വായ്പ എടുക്കുന്നത് തടയാൻ തീരുമാനിച്ചത്.

സർക്കാരിന് മുന്നിലെ വഴികൾ

1. ബഡ്ജറ്റിൽ മുഴുവൻ തുകയും വകയിരുത്തൽ

2. സർക്കാർ നേരിട്ട് കടമെടുത്ത് നൽകൽ

3. മുന്നറിയിപ്പ് അവഗണിച്ച് വായ്പയ്ക്ക് തുടർന്നും ഗ്യാരന്റി

4.ക്ളൗഡ് ഫണ്ടിംഗ് മാതൃകയിൽ പൊതുധനസമാഹരണം

ക്ഷേമ പെൻഷൻ

53 ലക്ഷം പേർക്ക്

പ്രതിമാസം 1600രൂപ

പ്രതിവർഷം വേണ്ടത്

₹10036 കോടി

സംസ്ഥാനത്തിന്റെ

പൊതുകടം:

3.32ലക്ഷം കോടി

......................................................

# പെൻഷന് എടുത്ത വായ്പ

2018.....................Rs. 6700കോടി

2019.....................Rs. 6843കോടി

2020.....................Rs. 8604കോടി

2021.....................Rs. 6700കോടി

ആകെ................Rs. 28847കോടി

........................................................

സംസ്ഥാനത്തിന്റെ ഭാവി തകർക്കാൻ കേന്ദ്രത്തിലെ ചില ഉദ്യോഗസ്ഥർ നീക്കം നടത്തുന്നുണ്ട്. പ്രതിപക്ഷം ബി.ജെ.പിയുടെ വക്കീലാകരുത്

- കെ.എൻ. ബാലഗോപാൽ, ധനമന്ത്രി

സാമൂഹിക പെൻഷൻ കമ്പനിയുടെ ബാദ്ധ്യത ബഡ്ജ​റ്റിലൂടെ നൽകില്ലെന്ന് പറയുമ്പോൾ 53 ലക്ഷം പാവങ്ങളുടെ ഭാവി എന്താകും

- വി.ഡി. സതീശൻ, പ്രതിപക്ഷ നേതാവ്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PENSION
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.