ഇന്ത്യൻ വിജയം 50 റൺസിന്
സതാംപ്ടൺ : ഇംഗ്ളണ്ടിനെതിരായ മൂന്ന് ട്വന്റി ട്വന്റികളുടെ പരമ്പരയിലെ ആദ്യ മത്സരത്തിൽ 50 റൺസിന്റെ വിജയം നേടി ഇന്ത്യ.
ഇന്നലെ സതാംപ്ടണിൽ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ എട്ടുവിക്കറ്റ് നഷ്ടത്തിൽ 198 റൺസടിച്ചശേഷം ഇംഗ്ളണ്ടിനെ 19.3 ഓവറിൽ 148 റൺസിൽ ഒതുക്കുകയായിരുന്നു.
ട്വന്റി ട്വന്റി ഫോർമാറ്റിലെ തന്റെ ആദ്യ അർദ്ധസെഞ്ച്വറിയും നാലുവിക്കറ്റും സ്വന്തമാക്കിയ പേസർ ഹാർദിക് പാണ്ഡ്യയാണ് ഇന്ത്യയ്ക്ക് വിജയമൊരുക്കിയത്. ചഹലും അർഷ്ദീപും രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ ഭുവനേശ്വറിനും ഹർഷലിനും ഓരോ വിക്കറ്റ് ലഭിച്ചു.
കൊവിഡ് കഴിഞ്ഞെത്തിയ രോഹിത് ശർമ്മയാണ് ഇന്നലെ ഇന്ത്യയെ നയിച്ചത്. പേസർ അർഷ്ദീപ് സിംഗ് ഇന്ത്യൻ കുപ്പായത്തിൽ അരങ്ങേറ്റത്തിന് ഇറങ്ങിയപ്പോൾ മലയാളി താരം സഞ്ജു സാംസണിന് പ്ളേയിംഗ് ഇലവനിൽ അവസരം നൽകിയില്ല. അന്താരാഷ്ട്ര ട്വന്റി ട്വന്റിയിൽ ആദ്യ അർദ്ധസെഞ്ച്വറി നേടിയ ഹാർദിക് പാണ്ഡ്യ(33 പന്തുകളിൽ 51 റൺസ്), സൂര്യകുമാർ യാദവ്(19 പന്തുകളിൽ 39 റൺസ്),ദീപക് ഹൂഡ(17 പന്തുകളിൽ 33), രോഹിത് ശർമ്മ(14 പന്തുകളിൽ 24),അക്ഷർ പട്ടേൽ(17), ദിനേഷ് കാർത്തിക് (11) എന്നിവരുടെ മികവിലാണ് ഇന്ത്യ 198ലെത്തിയത്.
ഇടവേളകഴിഞ്ഞെത്തിയ രോഹിത് തകർത്തടിച്ചാണ് തുടങ്ങിയതെങ്കിലും അധികം നീണ്ടില്ല. 14 പന്തുകളിൽ അഞ്ചുബൗണ്ടറികൾ പായിച്ച ഇന്ത്യൻ ക്യാപ്ടനെ മൂന്നാം ഓവറിൽ മൊയീൻ അലി കീപ്പർ ബട്ട്‌ലറുടെ കയ്യിലെത്തിച്ചു. തുടർന്നിറങ്ങിയ ദീപക് ഹൂഡ മൂന്ന് ഫോറും രണ്ട് സിക്സുമടക്കം വീശിയടിച്ചപ്പോൾ റൺറേറ്റുയർന്നു. എന്നാൽ ടച്ച് കിട്ടാതിരുന്ന ഇഷാൻ കിഷൻ(8) അഞ്ചാംഓവറിൽ അലിക്ക് ഇരയായി കൂടാരം കയറുമ്പോൾ ഇന്ത്യ രണ്ടിന് 46 എന്ന നിലയിലെത്തിയിരുന്നു. ഒൻപതാം ഓവറിലാണ് ഹൂഡ മടങ്ങിയത്. 19 പന്തുകളിൽ നാലുഫോറും രണ്ട് സിക്സും പറത്തി സൂര്യകുമാർ മടങ്ങുമ്പോൾ ഇന്ത്യ 11.4 ഓവറിൽ നാലിന് 126ലെത്തിയിരുന്നു. തുടർന്ന് ഹാർദിക് അക്ഷർ പട്ടേലിനെ കൂട്ടുനിറുത്തി അർദ്ധസെഞ്ച്വറിയിലെത്തി. അവസാന മൂന്നോവറിൽ മൂന്ന് വിക്കറ്റുകൾ ഇന്ത്യയ്ക്ക് നഷ്ടമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |