മംഗളൂരു: കർണ്ണാടകയിലെ ബണ്ട്വാൾ പഞ്ചിക്കലിൽ കനത്ത മഴയെ തുടർന്നുണ്ടായ ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും പെട്ട് മൂന്ന് മലയാളികൾ മരിച്ചു. രണ്ടുപേർ പരിക്കുകളോടെ രക്ഷപ്പെട്ടു. പഞ്ചിക്കൽ മുക്കുഡയിലെ റബർ തോട്ടത്തിൽ ടാപ്പിംഗിനെത്തിയ തൊഴിലാളികൾ താമസിക്കുന്ന ഷെഡിലേക്ക് മണ്ണിടിഞ്ഞു വീഴുകയായിരുന്നു. പാലക്കാട് നെന്മാറ അയിലൂർ കൈതച്ചിറയിൽ ബിജു (46), ആലപ്പുഴ സ്വദേശി സന്തോഷ് (45), കോട്ടയം സ്വദേശി ബാബു (47) എന്നിവരാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ജോണിനെയും (44) അഖിലിനെയും ബണ്ട്വാൾ ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രക്ഷാപ്രവർത്തകർ ജെ.സി.ബി കൊണ്ടുവന്ന് മണ്ണ് നീക്കിയ ശേഷമാണ് മൂന്നുപേരെ പുറത്തെടുത്തത്. വിജു സംഭവസ്ഥലത്തും മറ്റ് രണ്ടു പേർ ആശുപത്രിയിലേക്കുള്ള വഴി മദ്ധ്യയെയും മരിച്ചതായി പൊലീസ് പറഞ്ഞു.
കർണാടക സ്വദേശിയായ തോട്ടം ഉടമ അഖിൽ മലയാളിത്തൊഴിലാളികൾക്ക് താമസിക്കാനായി കെട്ടിക്കൊടുത്ത വീടാണ് തകർന്നത്. വിവരം അറിഞ്ഞതിനെ തുടർന്ന് ബിജുവിന്റെ ബന്ധുക്കൾ മംഗലാപുരത്തെത്തി. രണ്ടുവർഷമായി മംഗലാപുരത്ത് റബർ ടാപ്പിംഗ് തൊഴിലെടുക്കുന്ന ബിജു പത്തുദിവസം മുമ്പാണ് വീട്ടിൽ നിന്ന് ജോലിസ്ഥലത്തേക്ക് മടങ്ങിയതെന്ന് ബന്ധുക്കൾ പറഞ്ഞു. ഗോപാലന്റെയും ആനന്ദവല്ലിയുടെയും മകനാണ്. ഭാര്യ: രേഖ. മക്കൾ: ഗോകുൽ, ഗോപിക.
ദക്ഷിണ കന്നട ജില്ലാ ചുമതലയുള്ള മന്ത്രി സുനിൽ കുമാർ സംഭവസ്ഥലം സന്ദർശിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാനുള്ള നടപടിയെടുക്കുമെന്ന് മന്ത്രി അറിയിച്ചു. രാജേഷ് നായിക് എം.എൽ.എ, ജില്ലാ ഡെപ്യൂട്ടി കമ്മിഷണർ ഡോ. കെ.വി. രാജേന്ദ്ര എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.ദക്ഷിണ കന്നഡ ഭാഗങ്ങളിൽ കനത്ത മഴ തുടരുകയാണ്. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |