കോട്ടയം. നഷ്ടത്തിലേയ്ക്ക് കൂപ്പുകുത്തിയ നാട്ടകം ട്രാവൻകൂർ സിമന്റ്‌സിനെ രക്ഷിക്കാനുള്ള സർക്കാർ ശ്രമങ്ങൾ വിജയിച്ചില്ല. അക്കൗണ്ടുകൾ മരവിപ്പിച്ച ഹൈക്കോടതി ഉത്തരവിന് പിന്നാലെ കടുത്ത പ്രതിസന്ധിയാണ് ഈ പൊതുമേഖലാ സ്ഥാപനത്തെ കാത്തിരിക്കുന്നത്. ആനുകൂല്യങ്ങൾ കിട്ടാഞ്ഞ വിരമിച്ച പത്തു ജീവനക്കാർ നൽകിയ ഹർജിയിലാണ് ഹൈക്കോടതി അക്കൗണ്ടുകൾ മരവിപ്പിച്ചത്. നൂറിലധികം വിരമിച്ച ജീവനക്കാർ ലേബർ കോടതിയെയും സമീപിച്ചിട്ടുണ്ട്.
ഒന്നാം പിണറായി വിജയൻ സർക്കാരിന്റെ കാലത്താണ് നാട്ടകം സിമന്റ്സിനെ കരകയറ്റാനുള്ള ശ്രമങ്ങളുണ്ടായത്. 2017 മുതൽ വിരമിച്ച ജീവനക്കാരുടെ ഗ്രാറ്റുവിറ്റിയും ഇ.പി.എഫും വിതരണം ചെയ്യാൻ അന്നത്തെ വ്യവസായ മന്ത്രി ഇ.പി.ജയരാജൻ കിൻഫ്രയിൽ നിന്ന് കടമെടുത്ത് നൽകി. ഇതിൽ 1.878 കോടി രൂപയേ വിതരണം ചെയ്തുള്ളൂ. 3.16 കോടി രൂപ പി.എഫ് അടയ്ക്കാൻ ഉപയോഗിച്ചു. ബാക്കി 52 ലക്ഷം രൂപയ്ക്ക് ജി.എസ്.ടി കുടിശിക അടച്ചുതീർത്തു. ഇതോടെയാണ് ജീവനക്കാർ കോടതിയെ സമീപിച്ചത്. ഇതിനിടെ ലേബർ കോടതി ഷോക്കോസ് നോട്ടീസും നൽകിയിട്ടുണ്ട്. കൂടുതൽ വിരമിച്ച ജീവനക്കാർ കോടതിയെ സമീപിച്ചാൽ കമ്പനി കൂടുതൽ പ്രതിസന്ധിയിലാകും.
റവന്യൂ റിക്കവറിയിലൂടെ ജീവനക്കാർക്ക് ഗ്രാറ്റുവിറ്റി ഈടാക്കി നൽകാനായാണ് ഹൈക്കോടതി കമ്പനിയുടെ മൂന്ന് അക്കൗണ്ടുകൾ മരവിപ്പിച്ചത്.
വാൾ പുട്ടിയടക്കം അസംസ്കൃത വസ്തുക്കളും തീരാറായി. കഷ്ടിച്ച് 10 ദിവസത്തേയ്ക്ക് കൂടി മാത്രമേ ഉദ്പാദനം നടക്കൂ. അസംസ്കൃത വസ്തുക്കൾ വാങ്ങാൻ പണമില്ലാത്തതിനാൽ നിർമാണം നടക്കില്ല. ഇവിടെ വൈദ്യുതി പോസ്റ്റുകൾ നിർമിച്ച് കെ.എസ്.ഇ.ബിക്ക് നൽകാൻ തീരുമാനിച്ചിരുന്നെങ്കിലും ടെൻഡർ പോലും വിളിച്ചിട്ടില്ല.
2017 ൽ
കടമെടുത്തത്
5.56 കോടി.
പ്രതിസന്ധികൾ.
കമ്പനി അക്കൗണ്ടുകൾ ഹൈക്കോടതി മരവിപ്പിച്ചു.
അസംസ്കൃത വസ്തുക്കൾ 10 ദിവസത്തേയ്ക്ക് മാത്രം.
കൂടുതൽ ജീവനക്കാർ ലേബർ കോടതിയിലേക്ക്.
'' മാനേജ്‌മെന്റിന്റെ പിടിവാശിയാണ് പ്രതിസന്ധി സൃഷ്ടിച്ചത്. കമ്പനി അധികൃതർക്ക് തുക നേരത്തെ നൽകാൻ കഴിയുമായിരുന്നു. കമ്പനിയെ മനഃപൂർവം പ്രതിസന്ധിയിലാക്കിയ ഉദ്യോഗസ്ഥർക്കെതിരേ നടപടി സ്വീകരിക്കണം''
ടി.സി.എൽ.റിട്ട. എംപ്ലോയീസ് ഫോറം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |