തൃശൂർ: ഗോൾവാൾക്കർക്കെതിരെയുള്ള പരാമർശത്തിൽ ആർ.എസ്.എസ് നോട്ടീസ് അയച്ചതിന് പിന്നാലെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ ബി.ജെ.പിയും രംഗത്ത്. 2013 മാർച്ച് 24ന് തൃശൂരിൽ ഭാരതീയ വിചാരകേന്ദ്രം സംഘടിപ്പിച്ച പരിപാടിയിൽ സതീശൻ പങ്കെടുത്ത ചിത്രങ്ങൾ സംസ്ഥാന വൈസ് പ്രസിഡന്റ് സി. സദാനന്ദൻ സമൂഹ മാദ്ധ്യമങ്ങളിലൂടെ പുറത്തുവിട്ടു. ആത്മവഞ്ചനയുടെ ആഴം തിരിച്ചറിയാൻ ഈ ചിത്രങ്ങൾ ഉപകരിക്കുമെന്ന് സദാനന്ദൻ പറഞ്ഞു. ആർ.എസ്.എസിന്റെ നോട്ടീസിന് ചുരുങ്ങിയ മര്യാദ പ്രതീക്ഷിക്കുന്നുവെന്നും സതീശൻ കോടതിയിൽ പറയുന്നത് കേൾക്കാൻ കേരളം കാത്തിരിക്കുന്നുവെന്നും കൂട്ടിച്ചേർത്തു. മുൻമന്ത്രി സജിചെറിയാൻ ഭരണഘടനയെക്കുറിച്ച് നടത്തിയ വിവാദ പരാമർശം ഗോൾവാൾക്കറുടെ വാക്കുകളാണെന്ന പ്രസ്താവന പിൻവലിക്കണമെന്നാവശ്യപ്പെട്ട് അയച്ച ആർ.എസ്.എസിന്റെ നോട്ടീസ് അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നുവെന്ന സതീശന്റെ പ്രതികരണത്തിന് പിന്നാലെയാണ് ചിത്രം പുറത്തുവിട്ടത്. 'സ്വാമി വിവേകാനന്ദനും പ്രബുദ്ധ കേരളവും' എന്ന ഗ്രന്ഥത്തിന്റെ പ്രകാശനച്ചടങ്ങിൽ പങ്കെടുത്തിന്റെ ചിത്രമാണിത്. ചടങ്ങ് ഉദ്ഘാടനം ചെയ്ത വി.ഡി. സതീശൻ ഇരുപതു മിനിറ്റോളം നീണ്ട തന്റെ പ്രസംഗത്തിനിടെ വിചാര കേന്ദ്രം പ്രതിനിധാനം ചെയ്യുന്ന ഭാരതീയ ദർശനങ്ങളെക്കുറിച്ചും സ്വാമി വിവേകാനന്ദനെക്കുറിച്ചും പി.പരമേശ്വരനെക്കുറിച്ചുമൊക്കെ മനോഹരമായി പ്രതിപാദിച്ചുവെന്ന് സദാനന്ദൻ പറഞ്ഞു. സജി ചെറിയാന്റെ ഭരണഘടനാവിരുദ്ധ പ്രസംഗത്തെ സതീശൻ താരതമ്യപ്പെടുത്തുന്നത് ഗുരുജിയുടെ പരാമർശങ്ങളോടാണ്. ഇത്രമേൽ ദേശദ്രോഹമാണ് ഗുരുജിയുടെ ചിന്തകളെങ്കിൽ അദ്ദേഹം പ്രചരിപ്പിച്ച ദർശനങ്ങൾ പ്രത്യയശാസ്ത്രമായി സ്വീകരിച്ച ഭാരതീയ വിചാര കേന്ദ്രത്തിന്റെ ചടങ്ങിൽ സതീശൻ മുഖ്യാതിഥിയായി പങ്കെടുത്ത് സ്വീകരണം ഏറ്റുവാങ്ങിയതെന്തിന് എന്നും സദാനന്ദൻ ചോദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |