കോഴിക്കോട്: സഹനത്തിന്റെയും ത്യാഗത്തിന്റെയും സ്മരണ പുതുക്കി പ്രാർത്ഥനയുടെ നിർവൃതിയിൽ വിശ്വാസികൾ ബലിപെരുന്നാൾ ആഘോഷിച്ചു. കാലവർഷം കനത്തതിനാൽ മൈതാനത്തും പൊതുസ്ഥലങ്ങളിലും പെരുന്നാൾ നമസ്കാരം ഉണ്ടായിരുന്നില്ല. പള്ളികളിലും ഓഡിറ്റോറിയങ്ങളിലും നമസ്‌ക്കാരം ഒതുങ്ങി. സ്‌നേഹം, കാരുണ്യം, ദയ, സഹകരണം, സമർപ്പണം, ത്യാഗം തുടങ്ങിയ ഗുണങ്ങൾ ജീവിതത്തിൽ പകർത്തി മുന്നോട്ട് പോകണമെന്ന് ഖാസിമാർ പെരുന്നാൾ സന്ദേശത്തിൽ ആഹ്വാനം ചെയ്തു. ഹസ്തദാനവും ആലിംഗനവും ചെയ്ത് വിശ്വാസികൾ പള്ളികളിൽ നിന്ന് മടങ്ങി. നമസ്‌കാര ശേഷം പള്ളികൾ കേന്ദ്രീകരിച്ചും വീടുകൾ കേന്ദ്രമായും ബലിദാനം നടത്തി. പലയിടങ്ങളിലും കനത്ത മഴ ആഘോഷത്തെ വീടുകളിലേക്ക് ഒതുക്കി. മഴ മാറി നിന്ന ഇടങ്ങളിൽ ബന്ധുവീടുകൾ സന്ദർശിച്ചും വിനോദ കേന്ദ്രങ്ങളിലെത്തിയും പെരുന്നാൾ ആഘോഷിച്ചു. വിനോദ സഞ്ചാര കേന്ദ്രങ്ങൾ വൈകീട്ടോടെ സജീവമായെങ്കിലും മഴ തിരിച്ചടിയായി.
വംശീയതയ്ക്കും സാമുദായിക അനൈക്യത്തിനുമെതിരെ വിശ്വമാനവികതയുടെ സന്ദേശമുയർത്തിപ്പിടിക്കാൻ വിശ്വാസി സമൂഹം തയാറാവണമെന്ന് ഡോ.ഹുസൈൻ മടവൂർ പറഞ്ഞു. കോഴിക്കോട് പാളയം ജുമാ മസ്ജിദിൽ ബലി പെരുന്നാൾ നമസ്കാരത്തിന് നേതൃത്വം നൽകിയ ശേഷം പ്രസംഗിക്കുകയായിരുന്നു.
കുന്ദമംഗലം: മസ്ജിദുൽ ഇഹ്സാൻ മഹല്ല് കമ്മിറ്റി സംഘടിപ്പിച്ച ഈദ്ഗാഹ് കുന്ദമംഗലം ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നടന്നു. പണ്ഡിതസഭ അംഗവും വാഗ്മിയുമായ വി.പി.ഷൗക്കത്ത് അലി പ്രഭാഷണം നടത്തി. മഹല്ല് പ്രസിഡന്റ് എം.സിബഗത്തുള്ള, മഹല്ല് സെക്രട്ടറി പി.എം.ഷെരീഫുദ്ധീൻ, ട്രഷറർ മുഹമ്മദ് പൂളക്കാംപൊയിൽ, റഷീദ് .എൻ, ഇ.പി.ലിയാക്കത്ത് അലി, ഫാസിൽ, സി.അബ്ദുറഹ്മാൻ, എൻ.അലി, പി.അലി, പി.എം.അനീഫ, ജാബിർ.എൻ, സിറാജുൽ ഹക്ക്, എ.കെ.സുലൈമാൻ, എം.കെ.കോയ, എൻ.ഡാനിഷ് എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |