തൃശൂർ: ഒഴിയാതെ പെയ്യുന്ന മഴയിൽ വൻകുഴികൾ രൂപപ്പെടുകയും നിർമ്മാണം ഒച്ചിഴയും പോലെയാകുകയും ചെയ്തതോടെ, ദേശീയ സംസ്ഥാന പാതകളിൽ വാഹനങ്ങൾ കുരുങ്ങുന്നത് മണിക്കൂറുകളോളം. തൃശൂർ നഗരത്തിലും കുഴികൾ നിറഞ്ഞതോടെ ഗതാഗതതടസം പതിവായി.
ദേശീയപാതയിൽ ചാവക്കാട് ടൗൺ മുതൽ മൂന്നാം കല്ല് വരെയുള്ള ദേശീയപാതയിലെ റോഡിന്റെ അറ്റകുറ്റപ്പണികൾ ഇഴയുകയാണ്. തീരദേശ റോഡും തകർന്നു. തൊഴിലാളികളുടെ കുറവും കൂടെ ഉദ്യോഗസ്ഥരുടെ മേൽനോട്ടവും ഇല്ലാതാകുന്നതോടെ പണികൾ മുടങ്ങുകയാണ്.
എറണാകുളത്ത് നിന്നും കോഴിക്കോട് നിന്നുമുളള യാത്രക്കാർ വഴിയിൽ കുരുങ്ങുന്നുണ്ട്. മാസങ്ങൾക്ക് മുൻപ് പുതുക്കിപ്പണിത ദേശീയപാത 66 റോഡാണ് വീണ്ടും തകർന്നത്. പാലക്കാട് ദേശീയപാതയിൽ പട്ടിക്കാടിനു സമീപം തമ്പുരാട്ടിപ്പടിയിൽ ദേശീയപാതയിലേക്കും സർവീസ് റോഡിലേക്കുമായി മണ്ണിടിഞ്ഞു വീഴുന്നതും പതിവായി. ഇടിഞ്ഞ മണ്ണ് തൃശൂർ ഭാഗത്തേക്കുള്ള ദേശീയപാതയിൽ വീണതോടെ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. കുഴികളും പലയിടങ്ങളിലുണ്ട്.
തൃശൂരിൽ നിന്ന് ഗുരുവായൂരിലേക്കും കുന്നംകുളം വഴി വടക്കൻ ജില്ലകളിലേക്കുമുളള ആയിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന തൃശൂർ - കുറ്റിപ്പുറം സംസ്ഥാനപാതയിൽ മാസങ്ങളായി ഒറ്റവരി ഗതാഗതമാണ്. ഒരുവരിയിൽ നിർമ്മാണം ഇഴയുമ്പോൾ മറ്റേ വരിയിൽ മഴയിൽ രൂപം കൊണ്ട വൻകുഴികളാണ്.
രാവിലെയും വൈകിട്ടും നൂറുകണക്കിന് വാഹനങ്ങളാണ് പേരാമംഗലം മുതൽ മുണ്ടൂർ വരെയും കൈപ്പറമ്പ് മുതൽ കേച്ചേരി വരെയും കുരുങ്ങിക്കിടക്കുന്നത്. മിക്കവാറും ബസുകൾ കൈപ്പറമ്പിൽ നിന്ന് പറപ്പൂർ വഴി തിരിഞ്ഞാണ് കേച്ചേരിയിലെത്തുന്നത്.
മുണ്ടൂർ - പുറ്റേക്കര റോഡ് നാലുവരിപ്പാതയാക്കാനുളള നീക്കം എങ്ങുമെത്തിയിട്ടില്ല. നിലവിലെ അലൈൻമെന്റ് പ്രകാരം ഇരുഭാഗത്തുനിന്നും തുല്യമായി ഭൂമി ഏറ്റെടുക്കുന്നതിന് പൊതുമരാമത്തുവകുപ്പ് ഭൂമി അളന്ന് കല്ല് സ്ഥാപിച്ചിട്ടുണ്ട്. ഭൂമി ഏറ്റെടുക്കേണ്ട പ്രാരംഭനടപടികൾക്കായി 50 ലക്ഷം രൂപ 2020 ഫെബ്രുവരിയിൽ റവന്യൂ വകുപ്പിന് പൊതുമരാത്തുവകുപ്പ് കൈമാറിയിട്ടുണ്ട്. എന്നാൽ നടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്നാണ് പരാതി.
ശക്തൻ നഗറിലൂടെ കുഴിയിൽ വീഴാതെയും ചെളിതെറിക്കാതെയും കാൽനടക്കാർക്ക് നടക്കാനാകില്ല. ശക്തൻ നഗറിൽ ശക്തന്റെ പ്രതിമയ്ക്ക് ചുറ്റുമുളള റോഡും തകർന്നു. ചെമ്പൂക്കാവ് മൃഗശാലയുടെ മുന്നിലുളളതും വൻ കുഴികളാണ്. ശക്തനിൽ നിന്ന് കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലേക്കുളള വഴിയിലും സ്റ്റാൻഡിനുളളിലും വൻ കുഴികളുണ്ട്. വടക്കേച്ചിറയ്ക്ക് സമീപം വെളളക്കെട്ട് പതിവായി. കൊക്കാലെ അടയ്ക്കമാർക്കറ്റിന് സമീപവും കുഴികൾ നിറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |