സർവകക്ഷിയോഗം ചേർന്നു
കൊളംബോ : ജനരോഷം ഇരമ്പുന്ന ശ്രീലങ്കയിൽ സർവകക്ഷി സർക്കാരിന് വഴിയൊരുക്കാനായി ഉടൻ രാജിവയ്ക്കാൻ പ്രസിഡന്റ് ഗോതാബയ രാജപക്‌സെയോടും പ്രധാനമന്ത്രി റനിൽ വിക്രമ സിംഗയോടും സ്‌പീക്കർ മഹിന്ദ യാപ അബയവർദ്ധന ആവശ്യപ്പെട്ടു.
പ്രസിഡന്റും പ്രധാനമന്ത്രിയും രാജിവയ്‌ക്കുന്നതോടെ സ്പീക്കർ ആക്ടിംഗ് പ്രസിഡന്റായി ചുമതലയേൽക്കും.
അതേസമയം, പ്രക്ഷോഭകർ പ്രസിഡന്റിന്റെയും പ്രധാനമന്ത്രിയുടെയും വസതികളിൽ തുടരുകയാണ്. ഇരുവരും ഒഴിയുന്നത് വരെ വസതികളിൽ നിന്ന് തങ്ങൾ പോകില്ലെന്ന വാശിയിലാണ് അവർ. പ്രസിഡന്റിന്റെ വസതിയിൽ വിഹരിക്കുന്ന ജനക്കൂട്ടം ഇന്നലെ 17.8 ദശലക്ഷം ശ്രീലങ്കൻ രൂപയുടെ നോട്ടുകൾ കണ്ടെടുത്തു. പണം പൊലീസിന് കൈമാറിയെന്നാണ് സൂചന.
ഭരണപരമായ അരാജകത്വത്തിന് നടുവിൽ സർവകക്ഷി സർക്കാരിനായി സമവായമുണ്ടാക്കാൻ ശ്രീലങ്കയിലെ പ്രധാന പ്രതിപക്ഷ പാർട്ടികൾ ഇന്നലെ യോഗം ചേർന്നു.
ബുധനാഴ്ച രാജിവയ്‌ക്കാമെന്ന് സ്പീക്കറെ ശനിയാഴ്ച രാത്രി അറിയിച്ച പ്രസിഡന്റ് ഗോതബയ രാജപക്സെ ഇപ്പോഴും കാണാമറയത്താണ്.
മുഖ്യ പ്രതിപക്ഷ കക്ഷിയായ സമാഗി ജന ബാലവേഗായയുടെ (എസ്. ജെ. ബി ) നേതൃത്വത്തിലാണ് യോഗം നടന്നത്. പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസ, ശ്രീലങ്ക മുസ്ലീം കോൺഗ്രസ് നേതാവ് റൗഫ് ഹക്കീം, തമിഴ് പ്രോഗ്രസീവ് അലയൻസ് നേതാവ് മനോ ഗണേശൻ, ആൾ സിലോൺ മക്കൾ കോൺഗ്രസ് നേതാവ് റിഷാദ് ബദിയുദ്ദീൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
അതേസമയം, നാഷണൽ ഫ്രീഡം ഫ്രണ്ട് ഉൾപ്പെടെ ഒൻപത് പാർട്ടികളുടെ നേതാക്കളുടെ സമാന്തര യോഗവും ഇന്നലെ നടന്നു. സർവകക്ഷി സർക്കാർ രൂപീകരിക്കുന്നതിനെ പറ്റി യോഗത്തിൽ വിശദമായ ചർച്ച നടന്നതായി ശ്രീലങ്കൻ കമ്മ്യൂണിസ്റ്റ് പാർട്ടി വൈസ് പ്രസിഡന്റ് വീരസുമന വീരസിംഗെ പറഞ്ഞു.
ഒരു മാസത്തിനുള്ളിൽ പാർലമെന്റ് കൂടി എം. പിമാർ വോട്ട് ചെയ്‌ത് പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കണമെന്നാണ് ചട്ടം. അടിയന്തര സാഹചര്യത്തിൽ അടുത്ത വെള്ളിയാഴ്ച തന്നെ പാർലമെന്റ് സമ്മേളിച്ചേക്കും. ഈ മാസമോ അടുത്ത മാസമോ പാർലമെന്റിൽ ഇടക്കാല ബഡ്ജറ്റ് അവതരിപ്പിച്ചേക്കും.
രാജ്യത്ത് ക്രമസമാധാനം നിലനിറുത്താൻ സഹകരിക്കണമെന്നും പിരിഞ്ഞു പോകണമെന്നും സംയുക്ത സൈനിക മേധാവി ജനറൽ ഷാവേന്ദ്ര സിൽവ പ്രക്ഷോഭകരോട് അഭ്യർത്ഥിച്ചു.
രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരമാർഗ്ഗങ്ങൾ ചർച്ച ചെയ്യാൻ ലോക ഭക്ഷ്യ പദ്ധതിയുടെയും അന്താരാഷ്‌ട്ര നാണയ നിധിയുടെയും പ്രതിനിധികൾ അടുത്തയാഴ്ച ശ്രീലങ്കയിൽ എത്തുന്നുണ്ട്. അപ്പോഴേക്കും പുതിയ സർവകക്ഷി സർക്കാർ രൂപീകരിക്കാനാണ് നീക്കം.
അതിനിടെ പാചക വാതക ക്ഷാമം പരിഹരിക്കാൻ 3,700 ടൺ പാചകവാതകം ഇന്നലെ ശ്രീലങ്കയിൽ എത്തി. 3,740 ടൺ പാചകവാതകവുമായി അടുത്ത കപ്പൽ ഇന്നും 3,200 ടൺ പാചകവാതകവുമായി മൂന്നാമത്തെ കപ്പൽ വെള്ളിയാഴ്ചയും ശ്രീലങ്കയിലെത്തും.
രാഷ്ട്രീയവും സാമ്പത്തികവുമായ അസ്ഥിരതയിൽ തുടരുന്ന ശ്രീലങ്കൻ ജനതയുടെ ദുഃഖത്തിൽ പങ്കുചേരുന്നതായി ഫ്രാൻസിസ് മാർപ്പാപ്പ പറഞ്ഞു.
`ശ്രീലങ്കയുമായി നല്ല ബന്ധമാണ്. ആഭ്യന്തര കലാപം ഇന്ത്യ നിരീക്ഷിക്കുകയാണ്. അഭയാർത്ഥി പ്രശ്നങ്ങളില്ല.'
-എസ്.ജയശങ്കർ,
കേന്ദ്ര വിദേശകാര്യ മന്ത്രി
(തിരുവനന്തപുരത്ത് പറഞ്ഞത് )
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |