വിഴിഞ്ഞം: ഫേസ് ബുക്കിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ കാണാൻ സുഹൃത്തുക്കൾക്കൊപ്പം വിഴിഞ്ഞം ആഴിമലയിലെത്തിയ യുവാവിനെ പെൺകുട്ടിയുടെ സഹോദരൻ ഉൾപ്പെടെ മർദ്ദിച്ച് ബൈക്കിൽ കയറ്റികൊണ്ടുപോയശേഷം ദുരൂഹ സാഹചര്യത്തിൽ കാണാതായെന്ന് പരാതി. പള്ളിച്ചൽ മൊട്ടമൂട് വള്ളോട്ടുകോണം മേക്കുംകര പുത്തൻ വീട്ടിൽ മധു- മിനി ദമ്പതികളുടെ മൂത്ത മകൻ കിരണിനെയാണ് (ചിക്കു-25) ശനിയാഴ്ച ഉച്ചയ്ക്ക് 1.30നുശേഷം കാണാതായത്.
കിരണിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ആഴിമല ഭാഗത്ത് കടലിൽ തള്ളിയെന്ന വീട്ടുകാരുടെ ആരോപണത്തെത്തുടർന്ന് കോസ്റ്റ് ഗാർഡിന്റെ സഹായത്തോടെ തെരച്ചിലാരംഭിച്ചു. ഒരു യുവാവ് വെള്ളത്തിൽ മുങ്ങിത്താഴുന്നത് കണ്ടെന്ന് പൊലീസിനും വിവരം ലഭിച്ചിരുന്നു. കിരണിന്റെ ചെരുപ്പ് കടൽത്തീരത്ത് നിന്ന് കണ്ടെത്തി.
കിരണിനൊപ്പമുണ്ടായിരുന്ന ബന്ധുവായ അനന്തുവിനും മർദ്ദനമേറ്റു. ഇവർക്കൊപ്പം മെൽവിൻ എന്ന സുഹൃത്തും ഉണ്ടായിരുന്നെങ്കിലും മർദ്ദനമേൽക്കാതെ രക്ഷപ്പെട്ടു. ശനിയാഴ്ച ഉച്ചയോടെ ഇവർക്കൊപ്പം എത്തിയ കിരൺ പെൺകുട്ടിയെ വീടിന്റെ മതിലിന് പുറത്തു നിന്ന് കണ്ടു മടങ്ങുന്നതിനിടെയാണ് വിവരമറിഞ്ഞ് പെൺകുട്ടിയുടെ സഹോദരൻ ഉൾപ്പെടെ മൂന്നുപേർ എത്തിയത്.
അംബാസിഡർ കാറിലും ബൈക്കിലുമെത്തിയ സംഘം മർദ്ദിച്ചശേഷം പൊലീസ് എത്തുമെന്ന് പറഞ്ഞ് കിരണിനെ ബൈക്കിലും തങ്ങളെ കാറിലും കയറ്റിക്കൊണ്ടു പോയെന്ന് അനന്തുവും മെൽവിനും പൊലീസിന് മൊഴി നൽകി. കിരണിനെ അന്വേഷിച്ചപ്പോൾ മൂത്രശങ്ക തീർക്കാൻ പോയെന്ന് പറഞ്ഞ സംഘം പിന്നീട് തങ്ങളെ കാറിൽ നിന്നിറക്കി അസഭ്യം പറഞ്ഞ് ഓടിച്ചുവെന്നും പറഞ്ഞു.
പെൺകുട്ടിയുടെ സഹോദരനും സംഘവും ഒളിവിൽ പോയെന്ന് വിഴിഞ്ഞം എസ്.എച്ച്.ഒ പ്രജീഷ് ശശി പറഞ്ഞു. ഇവരുടെ കാറും ബൈക്കും കസ്റ്റഡിയിലെടുത്തു. കിരണിന്റെ സഹോദരൻ അരുൺ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |