കൊച്ചി: നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങളുള്ള മെമ്മറി കാർഡിന്റെ ഹാഷ്‌വാല്യു പരിശോധനാഫലം ഇന്നോ നാളെയോ ലഭിച്ചേക്കുമെന്ന പ്രതീക്ഷയിൽ തുടരന്വേഷണസംഘം. ഹൈക്കോടതി നിർദ്ദേശപ്രകാരം കഴിഞ്ഞ ദിവസമാണ് മെമ്മറി കാർഡ് തിരുവനന്തപുരം ഫോറൻസിക് ലാബിൽ എത്തിച്ചത്. ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സീൽവച്ച കവറിൽ നൽകണമെന്നായിരുന്നു ഹൈക്കോടതി നിർദ്ദേശം. പ്രധാന തെളിവായ മെമ്മറി കാർഡിൽനിന്ന് ദൃശ്യങ്ങൾ ചോർന്നിട്ടുണ്ടെന്ന വിലയിരുത്തലിലാണ് അന്വേഷണസംഘം. കോടതിയുടെ കസ്റ്റഡിയിലുള്ള കാർഡിലെ ദൃശ്യങ്ങൾ പുറത്തുപോയിട്ടുണ്ടെന്ന് കണ്ടെത്തിയാൽ നിർണായക വഴിത്തിരിവാകും. മെമ്മറി കാർഡ് പരിശോധിക്കണമെന്ന ആവശ്യം വിചാരണക്കോടതി നിരസിച്ചതിനെ തുടർന്ന് പ്രോസിക്യൂഷൻ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. 2017 ഫെബ്രുവരി 18ന് അവസാനമായി പരിശോധിച്ച മെമ്മറി കാർഡ് 2018 ഡിസംബർ 13നും അതിനുമുമ്പ് പലതവണയും അനധികൃതമായി തുറന്നതായി കണ്ടെത്തിയെന്നാണ് തിരുവനന്തപുരം ഫോറൻസിക് ലാബ് ജോയിന്റ് ഡയറക്ടർ വെളിപ്പെടുത്തിയിട്ടുള്ളത്. അതിന്റെ ഭാഗമായി കാർഡിന്റെ ഹാഷ്‌വാല്യു വ്യത്യാസപ്പെട്ടതായും അദ്ദേഹം ക്രൈംബ്രാഞ്ചിനെ അറിയിച്ചിരുന്നു. കേസിൽ ഇന്നും നാളെയുമായി കൂടുതൽ പേരെ ചോദ്യംചെയ്യുമെന്നും സൂചനയുണ്ട്. ദിലീപിന് പൾസർ സുനി അയച്ച കത്തിന്റെയും ദിലീപ് ഹൈക്കോടതിയിൽ ഹാജരാക്കിയ ആറ് ഫോണുകളിൽ നിന്ന് ലഭിച്ച നിർണായകമായ ആറ് ശബ്ദസാമ്പിളുകളുടെയും ഫോറൻസിക് റിപ്പോർട്ട് ലഭിച്ചതായാണ് സൂചന.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |