ഗാലെ: രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ തകർത്ത ഭരണാധികാരികളെ തുരത്തിയ ജനകീയ പ്രക്ഷോഭം മൂർദ്ധന്യാവസ്ഥയിൽ നിൽക്കുന്ന സമയത്ത് കളിക്കളത്തിലും ശ്രീലങ്കൻ മുന്നേറ്റം.
ഗാലെ വേദിയാകുന്ന ആസ്ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റിൽ ശ്രീലങ്കയ്ക്ക് ഒന്നാം ഇന്നിംഗ്സ് ലീഡ്. മൂന്നാം ദിനം സ്റ്റമ്പെടുക്കുമ്പോൾ ശ്രീലങ്ക ഒന്നാം ഇന്നിംഗ്സിൽ 431/6 എന്ന നിലയിലാണ്. അവർക്ക് 67 റൺസിന്റെ ലീഡുണ്ട്.
നേരത്തേ ആസ്ട്രേലിയ ഒന്നാം ഇന്നിംഗ്സിൽ 364 റൺസിന് ഓൾഔട്ടായിരുന്നു. സെഞ്ച്വറി നേടിയ ദിനേഷ് ചാന്ദിമൽ 232 പന്തിൽ 118 റൺസുമായി ക്രീസിലുണ്ട്. 184/2 എന്ന നിലയിലാണ് ശ്രീലങ്ക ഇന്നലെ ഒന്നാം ഇന്നിംഗ്സ് പുനരാരംഭിച്ചത്.
ക്യാപ്ടൻ ധിമുക്ത് കരുണാരത്നെ (86), കുശാൽ മെൻഡിസ്(85), കമിന്ദു മെൻഡിസ് (61) എന്നിവരും ലങ്കയ്ക്കായി ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. ആസ്ട്രേലിയക്കായി സ്റ്റാർക്ക്, ലിയോൺ, സ്വെപ്സൺ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
മത്സരം മാറ്റിവയ്ക്കില്ല
രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന്ആഭ്യന്തര കലാപം വീണ്ടും പൊട്ടിപ്പുറപ്പെടുകയും പ്രസിഡന്റിന്റെ വസതി ഉൾപ്പെടെ പ്രക്ഷോഭകർ കൈയടക്കുകയും ചെയ്ത അരക്ഷിതാവസ്ഥ ശ്രീലങ്കയിൽ നിലനിൽക്കുകയാണെങ്കിലും ശ്രീലങ്കയും ആസ്ട്രേലിയയും തമ്മിലുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് മാറ്റിവയ്ക്കേണ്ടതില്ലെന്നാണ് നിലവിലെ തീരുമാനം.
പ്രക്ഷോഭകാരികൾ മത്സരത്തിന് എതിരല്ല. രാഷ്ട്രീയവും സ്പോർട്സും തമ്മിൽ കൂട്ടിക്കുഴയ്ക്കേണ്ടെന്നാണ് തീരുമാനം. ജനങ്ങൾ വലിയ പ്രതിസന്ധിയിൽ ആയിരിക്കുമ്പോൾ അരക്ഷിതാവസ്ഥയിലായിരുന്ന തങ്ങളുടെ നാട്ടിൽ ഫുൾ സ്ക്വാഡുമായി കളിക്കാനെത്തിയ ആസ്ട്രേലിയയോട് ശ്രീലങ്കൻ ജനതയ്ക്ക് വലിയ ആദരവാണുള്ളത്. കഴിഞ്ഞ മത്സരങ്ങളിൽ ആസ്ട്രേലിയൻ ജേഴ്സിയണിഞ്ഞ് അവരുടെ കൊടികളുമായി ഗാലറിയിലെത്തിയാണ് ശ്രീലങ്കൻ ജനത ഓസീസിനോടുള്ള നന്ദിയറിയിച്ചത്. രണ്ടാം ടെസ്റ്റ് നടക്കുന്ന ഗാലെയിൽ സ്റ്റേഡിയത്തിന് പുറത്ത് പ്രക്ഷോഭകാരികൾ പ്രകടനം നടത്തുകയും സമീപമുള്ള കോട്ടയ്ക്ക് മുകളിൽ കയറുകയുമൊക്കെ ചെയ്തിരുന്നുവെങ്കിലും മത്സരം തടസപ്പെടുത്താനുള്ല ഒരു ശ്രമവും അവരുടെ ഭാഗത്തു നിന്ന് ഉണ്ടായിരുന്നില്ല. പാകിസ്ഥാൻ ടെസ്റ്റ് ടീമും 16ന് തുടങ്ങുന്ന ടെസ്റ്റ് പരമ്പരയ്ക്കായി ശ്രീലങ്കയിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |