കൊച്ചി: മെട്രോ നിർമ്മാണത്തിനിടെ ലിഫ്റ്റിലുണ്ടായ അപകടത്തിൽ ശ്വാസകോശം മൂന്നായി മുറിഞ്ഞ അന്യസംസ്ഥാന തൊഴിലാളിക്ക് പുനർജന്മം. ബീഹാർ കട്ടിഹാർ സ്വദേശി അജ്ഹർ അലി (29) ആണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്. ഒരുമാസത്തെ ചികിത്സയ്ക്ക് ശേഷം അജ്ഹർ ഇന്നലെ ആശുപത്രി വിട്ടു.
കഴിഞ്ഞ 12ന് ആണ് സംഭവം. എസ്.എൻ ജംഗ്ഷൻ മെട്രോ സ്റ്റേഷനിലെ പെയിന്റിംഗ് തൊഴിലാളിയായിരുന്നു അജ്ഹർ. പുലർച്ചെ പെയിന്റിംഗിനായി നിർമ്മാണ സ്ഥലത്തെ താത്കാലിക ലിഫ്റ്റിൽ കയറിയ അജ്ഹർ പെയിന്റ് ചെയ്യേണ്ട സ്ഥലം എത്തിയിട്ടും ലിഫ്റ്റ് മുമ്പോട്ട് പോകുകയായിരുന്നു. താഴെ നിൽക്കുന്ന ഓപ്പറേറ്ററോട് ലിഫ്റ്റ് നിറുത്താൻ പറയുന്നതിനിടെ മുകളിലുള്ള ബീമിൽ ഇടിക്കുകയായിരുന്നു. ബീമിനും ലിഫ്റ്റിലെ കമ്പിക്കും ഇടയിൽ കഴുത്ത് കുരുങ്ങിയതാണ് ശ്വാസകോശം മുറിഞ്ഞത്. അബോധാവസ്ഥയിലായ അജ്ഹറിനെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെത്തിച്ചു.
തൊറാസിക് സർജൻ ഡോ. എസ്. ആന്റണിയുടെ നേതൃത്വത്തിലുള്ള സംഘം മുകളിലെ രണ്ട് ഭാഗം തുന്നിപിടിപ്പിച്ച ശേഷം നെഞ്ചിലേക്ക് ഇറങ്ങിയ ഭാഗം മുകളിലേക്ക് വലിച്ചെടുത്ത് തുന്നിച്ചേർത്തു. ജീവനോടെ ആശുപത്രിയിൽ എത്തിയത് തന്നെ അത്ഭുതമാണെന്ന് ഡോക്ടർമാർ പറയുന്നു. ഒരാഴ്ചക്കാലം വെന്റിലേറ്ററിലായിരുന്നു അജ്ഹർ. സംസാരിക്കാൻ ബുദ്ധിമുട്ടുള്ളതിനാൽ സ്പീച്ച് തെറാപ്പിയിലാണ്ട്. ആശുപത്രി വിട്ട അജ്ഹർ തിരുവല്ലയിലുള്ള പിതൃസഹോദരന്റെ വീട്ടിലേക്ക് പോകും. ഒരുമാസത്തിനുശേഷം പരിശോധനയ്ക്ക് എത്തണം. ഇതിനുശേഷം ബീഹാറിലേക്ക് മടങ്ങും. രണ്ടുമാസം മുമ്പാണ് അജ്ഹർ കേരളത്തിലെത്തിയത്. ഡോ. വിനോദ്, ഡോ. മാത്യു ഡൊമനിക്, ഡോ വെങ്കിടേഷ് എന്നിവരും ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |