കോവളം: മകൾ ഉപേക്ഷിച്ചതിനെ തുടർന്ന് വഴിയരികിൽ കണ്ട വൃദ്ധയെ പൊലീസിന്റെ സഹായത്തോടെ യുവാവ് തിരികെ വീട്ടിലെത്തിച്ചു.
കഴിഞ്ഞ ദിവസമാണ് സംഭവം. കോവളം നീലകണ്ഠ റിസോർട്ടിലെ എക്‌സിക്യുട്ടീവ് ഡയറക്ടർ രോഹൻകൃഷ്‌ണ ബക്രീദിന് സുഹൃത്തിന്റെ വീട്ടിൽ ഭക്ഷണം കഴിക്കാൻ പോകവേയാണ് വഴിയരികിൽ മുഖത്ത് ചോരയൊലിപ്പിച്ച് നിൽക്കുന്ന 80 കാരിയായ വൃദ്ധയെ കണ്ടത്.
അടുത്തുചെന്ന് വിശേഷങ്ങൾ തിരക്കിയപ്പോൾ പേര് കമലമ്മയാണെന്നും മകൾ വീട്ടിൽ നിന്ന് ഇറക്കിവിട്ടതാണെന്നും വൃദ്ധ രോഹനോട് പറഞ്ഞു. പിന്നാലെ വൃദ്ധയുടെ കൈയിൽ നിന്ന് നമ്പർ ചോദിച്ചറിഞ്ഞ് ബാലരാമപുരം സ്വദേശിയായ മകളെ വിളിച്ചു. എന്നാൽ തനിക്ക് അമ്മയെ വേണ്ടെന്ന മറുപടിയാണ് മകൾ നൽകിയത്.
വൃദ്ധമാതാവിന്റെ മുഖത്തെ ദയനീയത കണ്ടതോടെ രോഹൻ നേമം സ്റ്റേഷനിലേക്ക് ഫോൺ ചെയ്‌തു. വിവരമറിഞ്ഞ പൊലീസുകാർ ഉടൻ സ്ഥലത്തെത്തി വിവരങ്ങൾ ചോദിച്ചറിഞ്ഞശേഷം മകളെ ഫോണിൽ ബന്ധപ്പെട്ടു. അമ്മയെ വേണ്ടെന്നുതന്നെ മകൾ വീണ്ടും പറഞ്ഞു. ഉടൻ കൂട്ടിക്കൊണ്ടുപോയില്ലെങ്കിൽ കേസെടുക്കുമെന്ന് പറഞ്ഞതോടെ മകളെത്തി അമ്മയെ ഏറ്റെടുക്കുകയായിരുന്നു. വേദനിപ്പിച്ച ഈ സംഭവം രോഹൻ തന്റെ ഫേസ്ബുക്കിൽ ഷെയർ ചെയ്‌തു. മണിക്കൂറുകൾ കൊണ്ട് രോഹന്റെ പോസ്റ്റ് വൈറലായി.
നിരവധിപ്പേർ അനുകൂലിച്ചെത്തിയപ്പോഴും അമ്മയെ ഒട്ടും താത്പര്യമില്ലാത്ത മകൾക്കൊപ്പം അവരെ പറഞ്ഞയച്ചതിലെ ആശങ്കയും ചിലർ പങ്കുവച്ചു. കുറച്ചുവർഷം കഴിഞ്ഞാൽ മക്കൾക്ക് വേണ്ടാത്ത മാതാപിതാക്കൾക്കായി ഒരു സംരക്ഷണ കേന്ദ്രം ഒരുക്കാനാണ് താൻ ലക്ഷ്യമിടുന്നതെന്നും രോഹൻ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |