ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ പിൻഗാമിയായി കൺസർവേറ്റീവ് പാർട്ടിയുടെ നേതൃസ്ഥാനത്തേക്ക് മത്സരിക്കാനൊരുങ്ങി ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ലിസ് ട്രൂസും.
'പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടാൽ ജനങ്ങളുടെ ജീവിതച്ചെലവ് കുറയ്ക്കാനുള്ള നടപടിയെടുക്കുമെന്നും ഇതിനായി ആദ്യ ദിനം മുതൽ നികുതി വെട്ടിക്കുറയ്ക്കുമെന്നും' 46കാരിയായ ലിസ് ട്രൂസ് ട്വീറ്റ് ചെയ്തു.
ബ്രെക്സിറ്റിന് ശേഷം ബ്രിട്ടൻ അനുഭവിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ രാഷ്ട്രീയത്തിലെ തന്റെ പരിചയ സമ്പത്ത് കൊണ്ട് കഴിയുമെന്നാണ് ലിസ് പറയുന്നത്. ലിസ് കൂടി രംഗത്തെത്തിയതോടെ കൺസർവേറ്റീവ് പാർട്ടിയിൽ (ടോറി) പ്രധാനമന്ത്രിയാകാൻ മത്സരിക്കുന്നവരുടെ എണ്ണം 10 ആയി.
പ്രധാനമന്ത്രിയാകാൻ കൂടുതൽ സാദ്ധ്യത കല്പിക്കപ്പെടുന്ന മുൻ ധനമന്ത്രിയും ഇന്ത്യൻ വംശജനുമായ ഋഷി സുനാകിന്റെ സാമ്പത്തിക നയങ്ങൾക്കുള്ള പരസ്യ വിമർശനമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. ഋഷി വെള്ളിയാഴ്ച പ്രചാരണം തുടങ്ങിയിരുന്നു.
ഇവർക്ക് പുറമെ, ഇന്ത്യൻ വംശജയായ അറ്റോണി ജനറൽ സ്യുവെല്ല ബ്രേവർമാൻ, ട്രാൻസ്‌പോർട്ട് സെക്രട്ടറി ഗ്രാൻഡ് ഷാപ്സ്, ഹൗസ് ഒഫ് കോമൺസിലെ ഫോറിൻ അഫയേഴ്സ് കമ്മിറ്റി അദ്ധ്യക്ഷൻ ടോം ടൂഗെൻന്റാറ്റ്, എം.പിയായ കെമി ബാഡെനോഷ്, മുൻ ആരോഗ്യമന്ത്രി സാജിദ് ജാവിദ്, മുൻ വിദേശകാര്യ സെക്രട്ടറി ജെറമി ഹണ്ട്, പുതിയ ധനമന്ത്രി നദീം സഹാവി, ട്രേഡ് പോളിസി മന്ത്രി പെന്നി മർഡോന്റ് എന്നിവരാണ് മത്സരരംഗത്തുള്ളത്. നികുതിയാണ് പ്രചാരണ രംഗത്തെ പ്രധാന ആയുധം. സാമ്പത്തിക മാന്ദ്യത്തോടൊപ്പം ഉയർന്ന നികുതി നിരക്കും ബ്രിട്ടീഷ് ജനതയെ വലക്കുകയാണ്. അതോടൊപ്പം ഉയർന്ന പണപ്പെരുപ്പവും ജീവിത ചെലവ് കുത്തനെ വർധിച്ചതും ദുരിതം ഇരട്ടിയാക്കി. ഈ സാഹചര്യത്തിൽ കോർപ്പറേറ്റ് നികുതി 25 ശതമാനത്തിൽ നിന്ന് 15 ആയി കുറക്കുമെന്നാണ് ജാവിദും ഹണ്ടും നൽകുന്ന വാഗ്ദാനം. ജൂലായ് 21നാണ് ബ്രിട്ടീഷ് പാർലമെന്റ് സമ്മേളിക്കുക. കൺസർവേറ്റിവ് പാർട്ടിയിലെ എട്ട് എം.പിമാർ പിന്തുണയ്ക്കുന്നവർക്കാണ് പാർട്ടി നേതൃസ്ഥാനത്തേക്ക് അവകാശവാദമുന്നയിക്കാൻ യോഗ്യതയുള്ളത്. ഒന്നിലധികം പേർ മത്സരരംഗത്തെത്തിയതോടെ രഹസ്യവോട്ടെടുപ്പുകളിലൂടെയാകും തിരഞ്ഞെടുപ്പ് നടക്കുക. ഈ മാസം 21നകം ഇവരിൽ നിന്ന് രണ്ടു പേരെ തിരഞ്ഞെടുക്കണം. പിന്നീട് അവരിലൊരാളെ നേതാവായി തിരഞ്ഞെടുക്കും. സെപ്തംബർ അഞ്ചിനു പുതിയ പ്രധാനമന്ത്രി ചുമതലയേൽക്കും.
ഉറ്റുനോക്കി ലോകം
അഴിമതിയാരോപണങ്ങളിലും വിവാദങ്ങളിലും കുരുങ്ങി ബോറിസ് ജോൺസൺ പ്രധാനമന്ത്രി പദം രാജിവച്ചതോടെ ആരാവും ഇനി ബ്രിട്ടനെ നയിക്കുകയെന്ന് ഉറ്റുനോക്കുകയാണ് ലോകം. ബ്രിട്ടനിൽ ആറു വർഷത്തിനിടെ മൂന്നു പ്രധാനമന്ത്രിമാരാണ് അധികാരത്തിലിരുന്നത്. അതിൽ ഡേവിഡ് കാമറണിനും പിൻഗാമിയായെത്തിയ തെരേസ മേയ്ക്കും ബ്രെക്സിറ്റിൽ (ബ്രിട്ടന്റെ യൂറോപ്യൻ യൂണിയനിൽ നിന്നുള്ള ബ്രിട്ടന്റെ പിൻവാങ്ങൽ) തട്ടിയാണ് കാലിടറിയത്. കൊവിഡ് കാലത്ത് പാർട്ടി നടത്തിയതടക്കമുള്ള വിവാദങ്ങളാണ് ബോറിസ് ജോൺസണിന്
തിരിച്ചടിയായത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |