കോഴിക്കോട്: സാമൂഹ്യപ്രവർത്തകരെ തടവറകളിലിട്ട് ആയുസ് ഒടുങ്ങുംവരെ വിചാരണ നീട്ടിക്കൊണ്ടു പോവുന്ന ഭരണകൂട സമീപനം ഇന്ത്യൻ ജനാധിപത്യത്തെ ദുർബലമാക്കുന്നുവെന്ന് തമിഴ്നാട് ഇരുളർ പാതുകാപ്പ് സംഘം നേതാവ് പ്രൊഫ. കല്യാണി അഭിപ്രായപ്പെട്ടു. കെ.എസ്.ബിമൽ സ്മരണ ഉദ്ഘാടനം ചെയ്ത് 'ഇന്ത്യൻ ജനാധിപത്യത്തിന്റെ വർത്തമാനം' എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തമിഴ്നാട്ടിലെ ഇരുളരുടെ ഉന്നമനത്തിനായി നടത്തിയ പ്രവർത്തനങ്ങളുടെ പേരിൽ താൻ നേരിടേണ്ടി വന്ന ഭരണകൂട ഭീകരതയുടെ അനുഭവങ്ങൾ അദ്ദേഹം പങ്കുവെച്ചു. ഡോ.കെ.എസ്.മാധവൻ (ചരിത്ര വിഭാഗം, കാലിക്കറ്റ് യൂണിവേഴ്സിറ്റി) സ്മിത നെരവത്ത്, എൻ.വി.ബാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. ബിമൽ ക്യാമ്പസ് കവിതാ പുരസ്കാരം പ്രൊഫ. കല്യാണി വിതരണം ചെയ്തു. ബിമൽ കവിതാ പുരസ്കാരം ടി.ടി.കെ ആദിഷയ്ക്ക് വേണ്ടി പിതാവ് ടി.ടി.കെ.ശശിയും 2021 ലെ പുരസ്കാരം രാഹുൽ മണപ്പാട്ടും ഏറ്റുവാങ്ങി. 10,000 രൂപ മുഖവിലയുള്ള, പുസ്തകങ്ങളും പ്രശസ്തി പത്രവും മൊമെന്റോയുമാണ് പുരസ്കാരം. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ ബിരുദ പഠനം പൂർത്തീകരിച്ച ട്രാൻസ് ജൻഡർ വിദ്യാർത്ഥിനി അനാമിക ലിയോയെ ചടങ്ങിൽ അനുമോദിച്ചു. ജനാധിപത്യവേദി ജില്ലാചെയർമാൻ പി.കെ. പ്രിയേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം ആർ.ഷിജു സ്വാഗതവും ജില്ലാ കൺവീനർ മുഹമ്മദ് സലീം നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |