കോഴിക്കോട്: ട്രോളിംഗ് കാലത്ത് മത്സ്യത്തൊഴിലാളികൾക്ക് ആശ്വാസമാകേണ്ട സമ്പാദ്യം സമാശ്വാസ പദ്ധതി താളം തെറ്റി. ട്രോളിംഗ് ആരംഭിച്ച് ഒരു മാസമായിട്ടും ധനസഹായം ലഭിച്ചില്ലെന്ന് പരാതി. മത്സ്യത്തൊഴിലാളികളിൽ സമ്പാദ്യ ശീലം വർദ്ധിപ്പിക്കുന്നതിനും തൊഴിൽ നഷ്ടം മൂലമുണ്ടാകുന്ന സാമ്പത്തിക ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനും 50 ശതമാനം കേന്ദ്ര സർക്കാർ പങ്കാളിത്തത്തോടെ ഫിഷറീസ് നടപ്പാക്കിയതാണ് സമ്പാദ്യം പദ്ധതി. വർഷത്തിൽ ആഗസ്റ്റ് മുതൽ ഏപ്രിൽ വരെ പ്രതിമാസം 100 രൂപ തോതിൽ ശേഖരിച്ച ഉപഭോക്തൃവിഹിതമായ 900 രൂപയും കേന്ദ്ര-സംസ്ഥാന വിഹിതവും ചേർത്ത് 4500 രൂപ മൂന്ന് തവണകളായാണ് മത്സ്യത്തൊഴിലാളികൾക്ക് നൽകിയിരുന്നത്. 2012 മുതൽ നോഡൽ ബാങ്കുകൾ മുഖേനയാണ് തുക കൈമാറി വരുന്നത്. പ്രതീക്ഷിച്ച തുക ഒരുമാസം കഴിഞ്ഞിട്ടും കിട്ടാതായതോടെ മത്സ്യത്തൊഴിലാളികൾ പട്ടിണിയുടെ വക്കിലാണ്. കാലവർഷം കലിതുള്ളി പെയ്യുന്നതിനാൽ പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോകാനും ആവുന്നില്ല. സാങ്കേതിക കാരണങ്ങൾ പറഞ്ഞ് ധനസഹായ വിതരണം വൈകിപ്പിക്കുകയാണെന്ന ആക്ഷേപണമാണ് മത്സ്യത്തൊഴിലാളികൾ ഉന്നയിക്കുന്നത്.
@ ധനസഹായ വിതരണത്തിനുള്ള ലിസ്റ്റ് ബാങ്കിലേയ്ക്ക് നൽകിയിട്ടുണ്ട്. ഉടൻ വിതരണം ആരംഭിക്കും. അബ്ദുൾ മജീദ്, ഫിഷറീസ് ഡെ.ഡയറക്ടർ, കോഴിക്കോട്.
@ ജൂൺ മുതൽ ആഗസ്റ്റ് വരെ ഘട്ടംഘട്ടമായി വിതരണം ചെയ്യേണ്ട തുകയാണ്. ട്രോളിംഗ് നിരോധനവും പ്രതികൂല കാലാവസ്ഥയും കാരണം മത്സ്യത്തൊഴിലാളികളുടെ കുടുംബം പ്രതിസന്ധിയിലാണ്. പല ആനുകൂല്യങ്ങളും വെട്ടിക്കുറയ്ക്കുന്ന ആശങ്ക വേറെയുമുണ്ട്. അബ്ദുൾ റാസിക്ക്, സെക്രട്ടറി, സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |